കേബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തി രാഹുല്‍ ഗാന്ധി

കേംബ്രിഡ്ജ്- കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ രാഹുല്‍ ഗാന്ധി പ്രഭാഷണം നടത്തി. നിര്‍ബന്ധിത അന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി ആഗോളതലത്തില്‍ ഒരു ജനാധിപത്യ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ചിന്ത വേണമെന്ന് തന്റെ പ്രഭാഷണത്തില്‍ രാഹുല്‍ ആഹ്വാനം ചെയ്തു.

ചൈനയിലേക്ക് ഉത്പാദനം മാറിയതോടെ ഇന്ത്യയും യു. എസും പോലുള്ള ജനാധിപത്യ രാജ്യങ്ങളിലെ ഉത്പാദനത്തില്‍ ഇടിവുണ്ടായതായി പരാമര്‍ശിച്ച രാഹുല്‍ ഈ മാറ്റം വന്‍തോതിലുള്ള അസമത്വവും രോഷവും സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധയും ചര്‍ച്ചയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ പുതിയ ആശങ്കകള്‍ അനുകമ്പയോടെ കേള്‍ക്കാനുള്ള വഴി കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെ ചുറ്റിപ്പറ്റിയാണ് എം. ബി. എ വിദ്യാര്‍ഥികള്‍ക്കുള്ള രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം. 

രാഹുല്‍ തന്റെ പ്രഭാഷണ പരമ്പര മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 'ഇന്ത്യയിലെ മുന്‍വിധി, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന അസമത്വം' എന്നിവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെ 12 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ നയിച്ച ഏകദേശം 4,000-കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്രയാണ് ഒന്നാം ഭാഗം.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, പ്രത്യേകിച്ച് 1991-ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം യു. എസിന്റെയും ചൈനയുടെയും 'രണ്ട് വ്യത്യസ്ത വീക്ഷണങ്ങളില്‍' ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം. യു. എസില്‍ 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം ഉത്പാദനമേഖലയിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചുറ്റിപ്പറ്റിയുള്ള സംഘടനയിലൂടെ ചൈന ഐക്യത്തെ പ്രതിഷ്ഠിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അവസാന വശം 'ആഗോള സംഭാഷണത്തിന് അനിവാര്യമായത്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു. 

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രോ-വൈസ് ചാന്‍സലറും കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെ സ്ട്രാറ്റജി ആന്‍ഡ് പോളിസി പ്രൊഫസറുമായ കമല്‍ മുനീറാണ് 'ആഗോള നേതാക്കളുടെ നീണ്ട പരമ്പര'യിലെ അംഗമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ കേംബ്രിഡ്ജ് എം. ബി. എ വിദ്യാര്‍ഥി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നയാളും രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനുമായ ജവഹര്‍ലാല്‍ നെഹ്‌റു കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥി ആയിരുന്നു. ഇന്ത്യന്‍ ബിസിനസ് ആന്റ് എന്റര്‍പ്രൈസില്‍ കേംബ്രിഡ്ജ് ജഡ്ജി ചെയര്‍ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 

യു. കെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി. ബിഗ് ഡാറ്റയും ഡെമോക്രസിയും ഇന്ത്യ- ചൈന ബന്ധവും എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്‍ഡോര്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ആഴ്ചയുടെ അവസാനത്തില്‍, അദ്ദേഹം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. കെ ചാപ്റ്ററിന്റെ പ്രതിനിധികളുമായി സംവദിക്കുകയും ലണ്ടനില്‍ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന 'ഇന്ത്യന്‍ ഡയസ്പോറ കോണ്‍ഫറന്‍സിനെ' അഭിസംബോധന ചെയ്യുകയും ചെയ്യും.

Latest News