സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റരുത്; ബി ജെ പി നേതാവിനോട് സുപ്രീം കോടതി

ന്യൂദല്‍ഹി : സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുതെന്ന് ബി ജെ പി നേതാവിനോട് സുപ്രീം കോടതി. സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. വിദേശ അധിനിവേശത്തില്‍ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ കമ്മീഷനെ വെക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെ. എം ജോസഫ് ഹര്‍ജിക്കാരനോട് ചോദിച്ചു.
ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹര്‍ജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ലെന്നും കോടതി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

Latest News