ഹിഗ്വയ്ൻ, ഡി മരിയ നിരാശപ്പെടുത്തി
ബ്യൂണസ്‌ഐറിസ് - ലോകകപ്പ് ഫുട്‌ബോളിനായി റഷ്യയിലേക്ക് പുറപ്പെടും മുമ്പ് അവസാന സന്നാഹ മത്സരത്തിൽ ഹെയ്തിയെ അർജന്റീന 4-0 ന് തകർത്തു. ലിയണൽ മെസ്സിയെ ടീം എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവായി ഈ മത്സരം. മെസ്സി ഹാട്രിക് നേടി. എന്നാൽ മെസ്സിക്കൊപ്പം മുൻനിരയിൽ ഇറങ്ങിയ ഗോൺസാലൊ ഹിഗ്വയ്‌നും എയിംഗൽ ഡി മരിയയും നിരാശപ്പെടുത്തി. പകരക്കാരായിറങ്ങിയ സെർജിയൊ അഗ്വിരോയും ക്രിസ്റ്റ്യൻ പാവണുമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പരിക്കേറ്റ് പുറത്തായ സെർജിയൊ റോമിറോക്കു പകരം വില്ലി കബയാരൊ ഗോൾ വല കാത്തു.
ഹവിയർ മസ്‌ചെരാനോയുടെ 143 ാം മത്സരമായിരുന്നു ഇത്. ഹവിയർ സനേറ്റിയെ മറികടന്ന് അർജന്റീനക്കു വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച കളിക്കാരനായി മസ്‌ചെരാനൊ. പതിനേഴാം മിനിറ്റിൽ പെനാൽട്ടിയിൽ നിന്ന് മെസ്സിയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയുടെ പന്ത്രണ്ടാം മിനിറ്റിൽ മെസ്സി ലീഡുയർത്തി. അറുപത്തഞ്ചാം മിനിറ്റിൽ ഹാട്രിക് തികച്ചു.
പരിക്കിൽ നിന്ന് കരകയറി വരുന്ന സെർജിയൊ അഗ്വിരൊ പകരക്കാരനായാണ് ഇറങ്ങിയത്. അറുപത്തേഴാം മിനിറ്റിൽ അഗ്വിരോക്ക് ഗോളടിക്കാൻ അവസരമൊരുക്കിയതും മെസ്സി തന്നെ. 1974 ൽ ഒരേയൊരു ലോകകപ്പ് കളിച്ച ഹെയ്തി ലോക റാങ്കിംഗിൽ 108 ാം സ്ഥാനത്താണ്. അർജന്റീനയെക്കാൾ 103 സ്ഥാനം പിന്നിൽ.
കളിയുടെ ഫലത്തെക്കാളേറെ പ്രതീക്ഷയോടെ റഷ്യയിലേക്ക് പോകാൻ ആരാധകരോട് യാത്ര പറഞ്ഞുവെന്നതാണ് പ്രധാനമെന്ന് മെസ്സി പ്രതികരിച്ചു. യോഗ്യതാ റൗണ്ടിലെ പ്രയാസങ്ങൾ പരിഗണിക്കുമ്പോൾ അർജന്റീന ഇത്തവണ കിരീടപ്രതീക്ഷകളല്ല. എങ്കിലും ഞങ്ങൾ നന്നായി പരിശീലനം നടത്തുന്നുണ്ട്. സർവം സമർപ്പിച്ച് ഞങ്ങൾ പൊരുതും -മെസ്സി പറഞ്ഞു.
അർജന്റീനാ ടീമിന്റെ തുടർന്നുള്ള പരിശീലനം ബാഴ്‌സലോണയിലായിരിക്കും. ജൂൺ 16 ന് ഐസ്‌ലന്റിനെതിരെയാണ് ആദ്യ ലോകകപ്പ് മത്സരം. 21 ന് ക്രൊയേഷ്യയെയും 26 ന് നൈജീരിയയെയും നേരിടും.
ആദ്യമായി ലോകകപ്പ് കളിക്കുന്ന പാനമ സന്നാഹ മത്സരത്തിൽ വടക്കൻ അയർലന്റുമായി ഗോൾരഹിത സമനില പാലിച്ചു. 36 വർഷത്തിനു ശേഷം ലോകകപ്പ് കളിക്കുന്ന പെറു സന്നാഹ മത്സരത്തിൽ സ്‌കോട്‌ലന്റിനെ 2-0 ന് കീഴടക്കി. പെറുവിന്റെ പരാജയമില്ലാത്ത പതിമൂന്നാം മത്സരമാണ് ഇത്.