ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കേണ്ടത് പുരുഷന്‍, ജോലിയില്ലെങ്കില്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി

ബംഗളൂരു- ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാനുള്ള ഉത്തരവാദിത്വം പുരുഷന്റേതാണെന്നും ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കണമെന്നും കര്‍ണാടക ഹൈക്കോടതി.
ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്.
നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹരജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹരജിയില്‍ അറിയിച്ചു.
ഇത് തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കണം കോടതി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News