ഫേസ് ബുക്ക് വഴി പരിചയം, പ്രവാസിയുടെ 20 ലക്ഷം തട്ടിയ മിസോറാം വനിത അറസ്റ്റില്‍

കൊച്ചി-സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത മിസോറം സ്വദേശിനി ലാല്‍ച്വാന്‍താങ്ങിയെ (47) ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തു. ജോര്‍ദാനില്‍ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇവര്‍ പരിചയപ്പെടുന്നത്. യു.കെ വംശജയാണെന്നും, സ്വര്‍ണ്ണത്തിന്റെ് ബിസിനസാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ഇന്ത്യയില്‍ സ്വര്‍ണ്ണ ബിസിനസ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏര്‍പ്പെടുത്തണമെന്നും സ്വര്‍ണ്ണക്കടക്കാരെ പരിചയപ്പെടുത്തി ക്കൊടുക്കണമെന്നും പറഞ്ഞു. ദല്‍ഹിയിലേക്കാണ് വിമാന ടിക്കറ്റ് കിട്ടിയതെന്ന് പറഞ്ഞ് വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ യുവാവിന് ഇവരില്‍ കൂടുതല്‍ വിശ്വാസമായി. ഇതിന് പിന്നാലെ തന്റെ കൈവശമുണ്ടായിരുന്ന മൂന്നു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ദല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് യുവതിയുടെ സന്ദേശം അങ്കമാലി സ്വദേശിക്ക് ലഭിച്ചു. വിട്ടു കിട്ടാനുള്ള ക്ലിയറന്‍സിന് വേണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ സത്യമാണെന്ന് കരുതിയ യുവാവ് പലരില്‍ നിന്നുമായി ഇരുപത് ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയച്ചു കൊടുത്തു. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. നടന്നത് തട്ടിപ്പാണെന്ന് മനസിലാക്കിയപ്പോഴേക്കും പണം നഷ്ടമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ദല്‍ഹി വസന്ത് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് യുവതിയെ പിടികൂടിയത്..ഇന്‍സ്‌പെക്ടര്‍മാരായ എം.ബി.ലത്തീഫ്,എം.ശ്രീകുമാര്‍, എസ്.ഐ ഏ.ബി.റഷീദ്, സിനിയര്‍ സി.പി.ഒ നിമ്‌ന മരയ്ക്കാര്‍, സി.പി.ഒവികാസ് മണി, അജ്മല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News