സൈനിക മേധാവിയെ ധിക്കരിച്ച സാല്‍ദാന

1970 ലെ മെക്‌സിക്കൊ ലോകകപ്പിന് 75 ദിവസം മാത്രം ബാക്കി. ബ്രസീലില്‍ സൈനിക ഭരണമായിരുന്നു. ജനറല്‍ എമിലിയൊ ഗരസ്്റ്റാസു മെഡിചിയായിരുന്നു സൈനിക മേധാവിയും ഭരണത്തലവനും. ജോവോ സാല്‍ദാന എന്ന വിഖ്യാത കോച്ചിന്റെ കീഴില്‍ അനായാസം ലോകകപ്പിന് യോഗ്യത നേടിയ ആഹ്ലാദത്തിലായിരുന്നു ബ്രസീല്‍. ദാരിയൊ ജോസെ ഡോസ് സാന്റോസ് എന്ന തിളങ്ങിനില്‍ക്കുന്ന കളിക്കാരനെ ടീമിലെടുക്കണമെന്ന് സാല്‍ദാനയോട് മെഡിചി കല്‍പിച്ചു. സാല്‍ദാനക്കെന്ത് സൈനിക മേധാവി. അദ്ദേഹം പറഞ്ഞു, പ്രസിഡന്റിന് മന്ത്രിസഭയെ തെരഞ്ഞെടുക്കാം, ടീമിനെ തെരഞ്ഞെടുക്കേണ്ടത് ഞാനാണ്. ഒരു ലോകകപ്പ് ആന്നമായതിനാലാവണം, ആ ധിക്കാരം മെഡിചി അവഗണിച്ചു. 1970 മാര്‍ച്ച് 17 ന് സാല്‍ദാന മറ്റൊരു കൊടും ധിക്കാരം ചെയ്തു. ചിലെക്കെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ നിന്ന് പെലെ എന്ന കളിക്കാരനെ മാറ്റിനിര്‍ത്തി. മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ, സല്‍ദാന തൊഴില്‍രഹിതനായി. 1958 ലെ ലോകകപ്പില്‍ പെലെയോടൊപ്പം കളിച്ച മാരിയൊ സഗാലൊ കോച്ചായി നിയമിതനായി. 
മെക്‌സിക്കൊ ലോകകപ്പില്‍ ബ്രസീല്‍ 19 ഗോളടിച്ചു കൂട്ടി. അതില്‍ പകുതിയിലേറെ ഗോളുകളില്‍ പെലെയുടെ പാദസ്പര്‍ശമുണ്ടായിരുന്നു. നാല് ഗോളും ആറ് അസിസ്റ്റും. ആറ് അസിസ്റ്റ് ഇന്നും ലോകകപ്പ് റെക്കോര്‍ഡാണ്.


ചിലെക്കെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ നിന്ന് പെലെ എന്ന കളിക്കാരനെ മാറ്റിനിര്‍ത്തി. മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ, സല്‍ദാന തൊഴില്‍രഹിതനായി. 1958 ലെ ലോകകപ്പില്‍ പെലെയോടൊപ്പം കളിച്ച മാരിയൊ സഗാലൊ കോച്ചായി നിയമിതനായി. 



ഇനി ദാരിയോയുടെ കാര്യം. പട്ടിണിയില്‍ പിറന്നുവീണ ഈ കളിക്കാരന്‍ ആ ലോകകപ്പ് കാലത്ത് ബ്രസീലിലെ എണ്ണപ്പെട്ട താരമായിരുന്നു. അതുകൊണ്ടായിരിക്കണമല്ലോ സൈനിക മേധാവി നേരിട്ട് ഇടപെട്ടത്. പക്ഷെ ലോകകപ്പില്‍ സഗാലൊ അദ്ദേഹത്തെ മിക്കപ്പോഴും റിസര്‍വ് ബെഞ്ചിലിരുത്തി. ആകെ ആറു തവണയാണ് കരിയറില്‍ തന്നെ ബ്രസീലിന്റെ കുപ്പായമിട്ടത്. ആ ബ്രസീല്‍ ടീമില്‍ നിന്ന് ഒരാളെ മാറ്റിനിര്‍ത്തുക എന്നു പറഞ്ഞാല്‍ അത്രയും പ്രയാസമായിരുന്നു. ലോകകപ്പ് കളിച്ച ഏറ്റവും മികച്ച ടീമായാണ് 1970 ലെ ബ്രസീല്‍ നിര അറിയപ്പെടുന്നത്. കുംബ്ലെയുടെയും ഹിര്‍വാനിയുടെയും കാലത്ത് ദേശീയ ടീമിലെത്താന്‍ മത്സരിക്കേണ്ടി വന്ന നമ്മുടെ കെ.എന്‍. അനന്തപദ്മനാഭന്റെ ഗതി. ദാരിയൊ എന്ന സെന്റര്‍ ഫോര്‍വേഡ് പക്ഷെ അങ്ങനെയങ്ങ് മറഞ്ഞുപോയില്ല. പെലെയും റൊമാരിയോയും കഴിഞ്ഞാല്‍ ബ്രസീല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് ദാരിയൊ. ചെറിയ ഉരുളന്‍ കല്ലുകളില്‍ തട്ടിയാണ് പലപ്പോഴും ചരിത്രം വഴിമാറുന്നത്. രണ്ടു തവണ ലോകകപ്പ് നേടിയ കളിക്കാരനായിരുന്നു സഗാലൊ. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യത്തെ ആളായി 1970 ല്‍ സഗാലൊ. അവിടെയും നിന്നില്ല, 1994 ല്‍ ബ്രസീല്‍ ചാമ്പ്യന്മാരായപ്പോള്‍ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. സഗാലോയുടെ സാന്നിധ്യമില്ലാതെ ബ്രസീല്‍ ഒരിക്കലേ ലോകകപ്പ് നേടിയിട്ടുള്ളൂ, 2002 ല്‍.
സാല്‍ദാനയിലേക്ക് തിരിച്ചുവരാം. എഴുപതുകളില്‍ ബ്രസീലില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു സാല്‍ദാന. ബ്രസീലിന്റെ ജോവൊ ബോണിറ്റോയിലേക്ക് (ബ്യൂട്ടിഫുള്‍ ഫുട്‌ബോള്‍) യൂറോപ്പിന്റെ പ്രതിരോധ തന്ത്രങ്ങള്‍ കടന്നുകയറുന്നതിനെ അതിനിശിതമായി അദ്ദേഹം വിമര്‍ശിച്ചു. പില്‍ക്കാലത്ത് പത്രപ്രവര്‍ത്തകനായി. 1990 ലെ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറ്റലിയിലുണ്ടായിരുന്നു. ആ ലോകകപ്പ് കഴിഞ്ഞ് നാലു ദിവസത്തിനു ശേഷം സാല്‍ദാന മരിച്ചു. അമിതമായ പുകവലിയായിരുന്നു മരണ കാരണം.

Latest News