വിവാഹ വാഗ്ദാനം നല്‍കി മധ്യവയസ്‌കനില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി (37)യാണ് അറസ്റ്റിലായത്. കല്‍പാത്തി സ്വദേശിയായ 53 വയസ്സുകാരന്‍ നല്‍കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് വിവാഹ വാഗ്്ദാനം നല്‍കി പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്.

മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്. ഫോണില്‍ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹ തിയ്യതി നീട്ടിക്കൊണ്ടുപോയി.
ഒടുവില്‍ നിശ്ചയിച്ച തീയ്യതിയില്‍ വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38)  നേരത്തെ പിടിയിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. . ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News