മൊറോക്കന്‍ കുട്ടി റയാനെ ഓര്‍മയില്ലേ; അവന്റെ വീട്ടില്‍നിന്ന് സന്തോഷ വാര്‍ത്ത

റബാത്ത്- ഒരു വര്‍ഷം മുമ്പ് ലോകത്തിന്റെ നൊമ്പരമായി മാറി വിടപറഞ്ഞ അഞ്ച് വയസ്സുകാരന്‍ റയാന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു കുഞ്ഞു റയാന്‍ ജനിച്ചു. കഴിഞ്ഞ വര്‍ഷം പൊട്ടക്കിണറ്റില്‍ വീണ മൊറോക്കന്‍ കുട്ടിയെ പുറത്തെത്തിക്കുന്നതിനായി നടന്ന അഞ്ച് ദിവസം നീണ്ട രക്ഷാദൗത്യം ലോക മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. ലോകം നെടുവീര്‍പ്പടക്കി കാത്തിരുന്നെങ്കിലും അഞ്ച് ദിവസം കഴിഞ്ഞ് പുറത്തെത്തിച്ചപ്പോള്‍ അവന്‍ ഇഹലോകത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു.
ആ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഖാലിദ് അൗറമിനും വസീമ ഖര്‍ശീശിനും സന്തോഷം സമ്മാനിച്ചുകൊണ്ട് ആണ്‍ കുട്ടി ജനച്ചത്. മാതാപിതാക്കള്‍ക്ക് ദൈവം റയാനെ തിരിച്ചുനല്‍കിയെന്ന തരത്തിലാണ് മൊറോക്കന്‍ മാധ്യമങ്ങള്‍ കുഞ്ഞിന്റെ ജനനം റിപ്പോര്‍ട്ട് ചെയ്തത്.
എത്രമാത്രം സന്തോഷിക്കുന്നുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവില്ലെന്നാണ് റയാന്റെ പിതാവ് ഖാലിദ് പറഞ്ഞത്. റയാന്‍ മോന്‍ പോയതിന്റെ വാര്‍ഷികത്തില്‍ ദൈവം എനിക്ക് അവനെ തിരികെ തന്നുവെന്നാണ് മാതാവ് വസീമയുടെ മനസ്സ്.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് വടക്കന്‍ മൊറോക്കോയിലെ വിദൂര ഗ്രാമത്തില്‍ കുടുംബ വീടിനടത്തുള്ള 32 മീറ്റര്‍ താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ റയാന്‍ വീണതും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കി ലോകത്തോട് വിട പറഞ്ഞതും. ജീവനൊടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയില്‍ അഞ്ച് ദിവസം നീണ്ട സങ്കീര്‍ണമായ രക്ഷാ ദൗത്യമാണ് ലോക ശ്രദ്ധയാകര്‍ഷിച്ചത്.
നോര്‍ത്ത് ടെറ്റാവനില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
റയാനും മാതാവും വീണ്ടും വാര്‍ത്തികളിലെത്തിയതോടെ അവര്‍ക്ക് പാര്‍ട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി മാനേജ്‌മെന്റ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News