Sorry, you need to enable JavaScript to visit this website.

സൗദിക്ക് അനുകൂലമായി ഫലസ്തീന്‍ വോട്ട് ചെയ്തില്ല; അമര്‍ഷം പുകയുന്നു

ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ് രീല്‍ റജൂബ

റിയാദ് - 2027 എ.എഫ്.സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഔദ്യോഗികമായി തെരഞ്ഞെടുക്കാന്‍ വേണ്ടി നടന്ന വോട്ടെടുപ്പില്‍ സൗദി അറേബ്യക്ക് അനുകൂലമായി ഫലസ്തീന്‍ വോട്ടു ചെയ്യാത്തതില്‍ സൗദിയിലും ഗള്‍ഫ് രാജ്യങ്ങളിലും പൊതുസമൂഹത്തിനിടയില്‍ അമര്‍ഷം പുകയുന്നു. അമേരിക്കയിലെ മുന്‍ സൗദി അംബാസഡറും രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയുമായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ രണ്ടു പുതിയ വീഡിയോ ക്ലിപ്പിംഗുകള്‍ വ്യാപകമായി പങ്കുവെച്ച് ഫലസ്തീനികള്‍ കാലാകാലങ്ങളായി വെച്ചുപുലര്‍ത്തുന്ന നന്ദികേടിന്റെ കയ്‌പേറിയ ചരിത്രം സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അനുസ്മരിച്ചു.
സ്വകാര്യ സദസ്സുകളില്‍ ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ഇരിക്കുന്നതിനിടെയാണ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഫലസ്തീനികള്‍ക്കു വേണ്ടി താന്‍ ചെയ്ത സേവനങ്ങളെയും ഫലസ്തീനികളുടെ നന്ദികേടിനെയും കുറിച്ച് തുറന്നു സംസാരിച്ചത്. ഇരുപത്തിമൂന്നു വര്‍ഷക്കാലം താന്‍ അമേരിക്കയില്‍ സൗദി അംബാസഡറായിരുന്നു. ഇക്കാലയളവില്‍ തന്റെ സമയത്തിന്റെ 70 ശതമാനവും ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടിയാണ് താന്‍ വിനിയോഗിച്ചത്. ഫലസ്തീനികളെ വിശ്വസിക്കാന്‍ പ്രയാസമാണ്. ഇത്തരക്കാരുടെ സാന്നിധ്യത്തില്‍ ഫലസ്തീനു വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതാനും ബുദ്ധിമുട്ടാണ്. കള്ളംപറയുന്നവരും വഞ്ചകരും വിശ്വസ്തതയില്ലാത്തവരും നന്ദികെട്ടവരുമാണ് അവര്‍. അവര്‍ പരസ്പരം ഇടപഴകുന്നതില്‍ കാണിക്കുന്ന പാരമ്പര്യങ്ങളും ശൈലികളും മറ്റുള്ളവരിലും പ്രയോഗിക്കുകയാണ്. നമുക്കും ചരിത്രമുണ്ട്. നമ്മുടെ ചരിത്രം നമുക്കറിയാം. അവരുടെ ചരിത്രവും നമുക്ക് അറിയാമെന്ന് വീഡിയോ ക്ലിപ്പിംഗുകളില്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പറയുന്നു.

സാങ്കേതിക പിഴവാണ് സൗദി അറേബ്യക്ക് അനുകൂലമായി ഫലസ്തീന്‍ വോട്ട് ചെയ്യാതിരിക്കാന്‍ കാരണമെന്ന് ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്‌രീല്‍ അല്‍റജൂബ് വാദിച്ചു. ആരോഗ്യ കാരണങ്ങളാല്‍ വോട്ടെടുപ്പിനു മുമ്പായി താന്‍ ഹാളില്‍ നിന്ന് പുറത്തുപോയി, വോട്ടെടുപ്പ് നടക്കുന്ന കാര്യം തനിക്കറിയുമായിരുന്നില്ല. സൗദി അറേബ്യക്ക് വോട്ടു ചെയ്യാതെ തങ്ങളുടെ പ്രതിനിധി പിഴവ് വരുത്തുകയായിരുന്നു എന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ അസംബ്ലി യോഗത്തിനു ശേഷം ജിബ്‌രീല്‍ അല്‍റജൂബ് പറഞ്ഞു. വോട്ടെടുപ്പില്‍ ഏതു അറബ് രാജ്യത്തിനും അനുകൂലമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും ജിബ്‌രീല്‍ അല്‍റജൂബ് പറഞ്ഞു. എന്നാല്‍ യുക്തിരഹിതമായ ഈ ക്ഷമാപണവും ന്യായീകരണവും ആര്‍ക്കും ബോധ്യപ്പെടുന്നതായിരുന്നില്ല.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എ.എഫ്.സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുന്നത്. ഏഷ്യന്‍ കപ്പ് സംഘാടന ആതിഥേയത്വം അനുവദിക്കാന്‍ നടന്ന വോട്ടെടുപ്പില്‍ 43 വോട്ടുകളാണ് സൗദി അറേബ്യക്ക് ലഭിച്ചത്. ഫലസ്തീനും തുര്‍ക്ക്‌മെനിസ്ഥാനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മനാമയില്‍ സൗദി സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ കൂടി പങ്കെടുത്ത ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ അസംബ്ലി 33-ാമത് യോഗത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വത്തിനുള്ള വോട്ടെടുപ്പ് നടന്നത്.

 

Latest News