നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം അരീക്കോട് പോലീസ് പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം-ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം അരീക്കോട്ട് വെച്ച് പോലീസ് പിടികൂടി. സ്വര്‍ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച മൂന്നു പേരെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്കുള്ള ഒരു ലക്ഷം രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ 6.30ന് ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണം കൈപ്പറ്റിയ താമരശേരി സ്വദേശികളായ മിദ്ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരാണ് 63 ലക്ഷം രൂപയുടെ 1,063 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണം മിശ്രിതരൂപത്തില്‍ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. സ്വര്‍ണം കൈപ്പറ്റി അഷ്റഫിനെയും കുടുംബത്തെയും കാറില്‍ കൊടിയത്തൂരിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
സ്വര്‍ണവുമായി അരീക്കോടുവഴി കൊടിയത്തൂരിലേക്കു ഒരുസംഘം പോകുന്നുണ്ടെന്നു മലപ്പുറം പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അരീക്കോട് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അഷ്റഫും കൂട്ടാളികളും സ്വര്‍ണമുണ്ടെന്നതു നിഷേധിച്ചു. തുടര്‍ന്നു പോലീസ് ലഗേജുകള്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം കണ്ടെത്താനായില്ല. പിന്നീട് കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് അതിവിദഗ്ദമായി ഒളിപ്പിച്ച നാലു സ്വര്‍ണ കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണവും ഒരുലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറും. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്നു നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളത്തിലേക്കു കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News