Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സര്‍വേ 2023: ആരോഗ്യ മേഖലയില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ പണം ചെലവഴിച്ചു

ന്യൂദല്‍ഹി- പോയ വര്‍ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റ് ചെലവിന്റെ 2.1 ശതമാനം ആരോഗ്യരക്ഷക്കാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ-2023 പറയുന്നു. 2020-21 ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 1.6 ശതമാനമാണ് ആരോഗ്യമേഖലയില്‍ ചെലവഴിച്ചിരുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെങ്കിലും ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023-24ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടും. നടപ്പു വര്‍ഷത്തെ ഏഴു ശതമാനത്തെ അപേക്ഷിച്ച് കുറവാണിത്. മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലെ യുദ്ധം ഉള്‍പ്പെടെയുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിലും മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്കാവും. 

വാങ്ങല്‍ ശേഷിയില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. വിനിമയ നിരക്കില്‍ അഞ്ചാമത്തേതും. മഹാമാരിയുടെയും യൂറോപ്പിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ തളര്‍ന്ന സമ്പദ് രംഗം തിരിച്ചു കയറാന്‍ തുടങ്ങിയിട്ടുണ്ട്. നാണയപ്പെരുപ്പം ആശങ്കപ്പെടേണ്ട നിലയില്‍ അല്ലെങ്കിലും വായ്പാ ചെലവ് കുറെക്കാലം കൂടി ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്‍ഡ് കൂടിയത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗോളതലത്തിതല്‍ ചരക്കു വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്നും സര്‍വേ മുന്നറിയിപ്പു നല്‍കുന്നു. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്‍വേ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News