ഷാര്‍ജ- സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം മുടങ്ങി ഷാര്‍ജയില്‍ കുടുങ്ങിയ യാത്രക്കാര്‍ ഞായറാഴ്ച വൈകിട്ടോടെ നാട്ടിലെത്തി. വെള്ളിയാഴ്ച രാത്രി തകരാറിനെ തുടര്‍ന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പല വിമാനങ്ങളിലായാണ് നാട്ടിലേക്ക് അയച്ചത്.
ചില യാത്രക്കാരെ തിരുവനന്തപുരം വിമാനത്താളം വഴി എത്തിച്ചതോടെ ഇവര്‍ക്ക് തലസ്ഥാന നഗരിയില്‍നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും യാത്ര ചെയ്യേണ്ടി വന്നു. അവസാന ബാച്ച് യാത്രക്കാരെ ഞായറാഴ്ച ഉച്ചക്ക് 12.51ന്റെ കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്കയച്ചു.
വെള്ളിയാഴ്ച രാത്രി 11.45ന് ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് തിരിച്ചിറക്കിയത്. 174 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാര്‍ ഉള്ളതിനാല്‍ വിമാനം തിരിച്ചിറക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. ടെര്‍മിനലിലേക്ക് മാറ്റിയ യാത്രക്കാരോട് വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം വിമാനം ഏര്‍പെടുത്തുന്ന കാര്യമോ അധികൃതര്‍ അറിയിച്ചിരുന്നില്ല.
പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് ശേഷം യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. തൊട്ടടുത്തുള്ളവരെ താമസ കേന്ദ്രങ്ങളിലേക്കും തിരിച്ചയച്ചു. ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കള്‍ മരിച്ചിട്ട് പോകുന്നവരുമൊക്കെ യാത്രക്കാരിലുണ്ടായിരുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ക്ക് യാത്ര തിരിച്ചവരും നാട്ടിലെത്തിക്കാനുള്ള മൃതദേഹവും വിമാനത്തിലുണ്ടായിരുന്നു.
യാത്രക്കാരില്‍ ചിലരെ തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. അവിടെ നിന്ന് കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഒരുക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. കുറച്ചു പേര്‍ ചെന്നൈ വിമാനത്തിലാണ് പോയത്. ബാക്കിയുള്ളവരെ ഉച്ചയോടെ കോഴിക്കോട് വിമാനത്തില്‍ നാട്ടിലെത്തിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)