Sorry, you need to enable JavaScript to visit this website.

കിവീസ് പൊരുതിവീണു, പരമ്പര ഒപ്പത്തിനൊപ്പം

ലഖ്‌നൗ - ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഏറെ വിയര്‍ത്താണെങ്കിലും ജയിച്ചതോടെ ഇന്ത്യ ആയുസ്സ് നീട്ടി. മൂന്നു മത്സര പരമ്പരയിലെ അവസാന കളി നിര്‍ണായകമായി. ന്യൂസിലാന്റിന്റെ എട്ടിന് 99 മറികടക്കാന്‍ ഇന്ത്യക്ക് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഒരു പന്ത് ശേഷിക്കെ സൂര്യകുമാര്‍ യാദവാണ് ബൗണ്ടറിയിലൂടെ വിജയം കണ്ടെത്തിയത്. സ്‌കോര്‍: ന്യൂസിലാന്റ് എട്ടിന് 99, ഇന്ത്യ 19.5 ഓവറില്‍ നാലിന് 101.
ശുഭ്മന്‍ ഗില്‍ (9 പന്തില്‍ 11), ഇശാന്‍ കിഷന്‍ (32 പന്തില്‍ 19), രാഹുല്‍ ത്രിപാഠി (18 പന്തില്‍ 13) വാഷിംഗ്ടണ്‍ സുന്ദര്‍ (9 പന്തില്‍ 10) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഹാര്‍ദിക് പാണ്ഡ്യയും (20 പന്തില്‍ 15 നോട്ടൗട്ട്) സൂര്യകുമാറും വിജയം പൂര്‍ത്തിയാക്കി.  മൈക്കിള്‍ ബ്രെയ്‌സവെലും (4-0-13-1) ഗ്ലെന്‍ ഫിലിപ്‌സും (4-0-17-0) മിച്ചല്‍ സാന്റ്‌നറും (4-0-20-2) ഒന്നാന്തരമായി പന്തെറിഞ്ഞു.  
നേരത്തെ മനോഹരമായി ബൗള്‍ ചെയ്ത ഇന്ത്യ എട്ടിന് 99 ല്‍ ന്യൂസിലാന്റിനെ പിടിച്ചുകെട്ടി. ഇന്ത്യയുടെ ഒന്നാന്തരം സ്പിന്നാക്രമണത്തിനു മുന്നില്‍ ന്യൂസിലാന്റിന്റെ ഒരു ബാറ്റര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രണ്ടു വിക്കറ്റുമായി പെയ്‌സ്ബൗളര്‍ അര്‍ഷദീപ് സിംഗും കഴിഞ്ഞ കളിയിലെ തെറ്റ് തിരുത്തി. ഫിന്‍ അലനും (11) ഡെവോണ്‍ കോണ്‍വെയും (11) മൂന്നോവറില്‍ 21 റണ്‍സ് ചേര്‍ത്ത ശേഷം നിരന്തരം വിക്കറ്റുകള്‍ നിലംപൊത്തി. മാര്‍ക്ക് ചാപ്മാന്‍ (14) മൈക്കിള്‍ ബ്രെയ്‌സവെല്‍ (14) മിച്ചല്‍ സാന്റ്‌നര്‍ (19) എന്നിവര്‍ മാത്രമേ രണ്ടക്കം കണ്ടുള്ളൂ. 
ഹാര്‍ദിക് പാണ്ഡ്യയും (4-0-25-1) വാഷിംഗ്ടണ്‍ സുന്ദറും (3-0-17-1) യുസവേന്ദ്ര ചഹലും (2-1-4-1) ദീപക് ഹൂഡയും (4-0-17-1) കുല്‍ദീപ് യാദവും (4-0-17-1) അര്‍ഷദീപ് സിംഗും (2-0-7-2) ഒന്നിനൊന്ന് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യ മത്സരം ന്യൂസിലാന്റാണ് ജയിച്ചത്.
 

Latest News