Sorry, you need to enable JavaScript to visit this website.

നിരോധനത്തെ വെല്ലുവിളിച്ച് ബി. ബി. സി ഡോക്യുമെന്ററി കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രദര്‍ശനം തുടങ്ങി

തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബി ബി സി ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രദര്‍ശനം നടക്കുന്നു. ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൌണ്‍ഹാളില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തി. പൊലീസ് സുരക്ഷയിലാണ്  പ്രദര്‍ശനം നടന്നത്.

'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' എന്ന വിവാദ ബി ബി സി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. പ്രാദേശികമായി കൂടുതല്‍ സ്ഥലങ്ങളില്‍ ഡോക്യുുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിവിധ സംഘടനകള്‍ തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്.  കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ  സെമിനാര്‍ ഹാളില്‍ വെച്ച് പ്രദര്‍ശനം നടത്തുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും, കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നല്‍കിയില്ല. വിവാദ ബി ബി സി ഡോക്യുമെന്ററി  പ്രദര്‍ശനം ക്യാമ്പസില്‍ എവിടെയും അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചതോടെ സെമിനാര്‍ ഹാളിന് പുറത്തുവച്ച് പ്രദര്‍ശനം നടത്താനാണ് എസ് എഫ് ഐ തീരുമാനം. വൈകുന്നേരം കാലടി സര്‍വകലാശാലയില്‍  ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തലസ്ഥാനത്ത് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും പ്രദര്‍ശനമുണ്ടാകും. നാളെ മുതല്‍ കൂടുതല്‍ സംഘടനകള്‍ ഡോക്യുമെന്റിയുടെ പ്രദര്‍ശനവുമായെത്തും.

കേരളത്തില്‍ പ്രദര്‍ശനം തടയണമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വവും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബി ജെ പി നേതൃത്വം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News