Sorry, you need to enable JavaScript to visit this website.

അനുനയം; കേരളത്തിന്റെ നേട്ടങ്ങൾ പറഞ്ഞ് കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

തിരുവനന്തപുരം -15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലെ കേന്ദ്രവിമർശവും ഗവർണർ വായിച്ചു.
 സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിലാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം 17 ശതമാനം വളർച്ച നേടിയെന്നും ഗവർണർ പറഞ്ഞു. സാമ്പത്തിക വളർച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്റെ വളർച്ചയെ ഗവർണർ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളർച്ച കേരളം നേടിയിട്ടുണ്ട്. സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്ര്യം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയമായ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവർണർ പറഞ്ഞു. വേർതിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്ക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ്  സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവർണർ വിശദീകരിച്ചു.
 കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിക്കുന്ന നിയമങ്ങൾ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണാധികാരം സംരക്ഷിക്കപ്പെടണം. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നെന്നും പറഞ്ഞു. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്കും. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ഉണ്ടാക്കുമെന്നും ഗവർണർ പറഞ്ഞു.
 ഗവർണറും സർക്കാറും തമ്മിലുള്ള പോരിനിടെ, അനുനയ അന്തരീക്ഷം തെളിഞ്ഞ സാഹചര്യത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. സർക്കാർഗവർണർ ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹാസിച്ചു. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നയപ്രഖ്യാപനമാണിത്.
 

Latest News