Sorry, you need to enable JavaScript to visit this website.

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം- മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മര്‍ദ്ദനത്തില്‍ മനംനൊന്താണ് അജയകുമാര്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ 18ന് ട്യൂഷന്‍ കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍ സംഘത്തെ  ചോദ്യംചെയ്തു. ഇതോടെ നാലു പേരും ചേര്‍ന്ന് അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.
പോലീസില്‍ പരാതി നല്‍കാന്‍  ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല. പിറ്റേന്ന് രാത്രിയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശത്ത് സ്ഥലം വാങ്ങിയാണ്  അജയകുമാര്‍ വീടുവെച്ചിരുന്നത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റതിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും ഭക്ഷണംകഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ശരീരത്തിലാകെ പരിക്കേറ്റ നിലയിലാണ് സംഭവ ദിവസം അജയകുമാര്‍ വീട്ടിലേക്ക് വന്നത്. പിറ്റേദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം  രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം, ജയകുമാറിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ചടയംമംഗലം പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നും വരികയാണെന്നും പോലീസ് വിശദീകരിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News