ജിദ്ദയില്‍ ഇറങ്ങിയാല്‍ അടിക്കുമെന്ന് ഫോണിൽ യുവതിയുടെ ഭര്‍ത്താവിന്റെ ഭീഷണി; വിമാനം വൈകി

ജിദ്ദ - മൊബൈല്‍ ഫോണിലൂടെ ദമ്പതികള്‍ തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കയ്‌റോയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ഫ്‌ളൈ അദീല്‍ വിമാന സര്‍വീസ് മുക്കാല്‍ മണിക്കൂര്‍ വൈകി. ഈജിപ്തുകാരിയായ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിയാണ് പിന്നീട് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. സൗദിയിലുള്ള ഭര്‍ത്താവും യുവതിയും ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ടേക്ക് ഓഫിനു വേണ്ടി വിമാനം ടാര്‍മാക്കിലൂടെ നീങ്ങുന്ന സമയത്തായിരുന്നു ഇത്.
വാക്കേറ്റത്തിനൊടുവില്‍ ജിദ്ദയില്‍ വിമാനമിറങ്ങിയാലുടന്‍ അടിക്കുമെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തി. ഇത് കേട്ട് യുവതി നിലവിളിക്കുകയായിരുന്നു. ഇവരെ സമാധാനിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുംബ കലഹം കാരണം സൗദിയിലുള്ള ഭര്‍ത്താവുമായി ഫോണില്‍ വാക്കേറ്റമുണ്ടായതായും ജിദ്ദയില്‍ വിമാനമിറങ്ങിയാലുടന്‍ അടിക്കുമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിയത്. യാത്ര റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ വിമാനം ടെര്‍മിനലിലേക്കു തന്നെ തിരിച്ചുവിടുകയും യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കുകയുമായിരുന്നു. മുക്കാല്‍ മണിക്കൂര്‍ വൈകി വിമാനം ജിദ്ദ യാത്ര പുനരാരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News