സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷുകാരന് 55,000 രൂപ പിഴ

ലണ്ടന്‍- കൗണ്‍സില്‍ ജീവനക്കാര്‍ക്ക് മുന്നില്‍വെച്ച് സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000 രൂപ പിഴ ചുമത്തി.
പുകവലിക്കാരനായ അലക്‌സ് ഡേവിസിനെ സ്ട്രീറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി മാലിന്യം വലിച്ചെറിഞ്ഞതിന്  പിഴ വിധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗ്ലൗസെസ്റ്റര്‍ഷെയറിലെ തോണ്‍ബറിയിലെ റോഡിലാണ് ഇയാള്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞത്. ഈ സമയത്ത് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് 20 മീറ്റര്‍ മുന്നിലണ്ടായിരുന്നു.  
ആദ്യം 15,000 രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചതെങ്കിലും  വഴങ്ങാത്തതിനെ തുടര്‍ന്നാണ് സര്‍ചാര്‍ജ് ഉള്‍പ്പെടെ പിഴത്തുക 55,603 രൂപയായി വര്‍ധിപ്പിച്ചത്.
സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതാണ്  ഉദ്യോഗസ്ഥര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടും പിഴയടക്കാന്‍ തയാറാകാതിരുന്നതിനാലാണ്  വിഷയം കോടതിയിലെത്തിക്കേണ്ടി വന്നതെന്നു സൗത്ത് ഗ്ലൗസെസ്റ്റര്‍ഷെയര്‍ കൗണ്‍സിലിന്റെ പരിസ്ഥിതി നിര്‍വ്വഹണത്തിനുള്ള കാബിനറ്റ് അംഗം കൗണ്‍സിലര്‍ റേച്ചല്‍ ഹണ്ട് പറഞ്ഞു.
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തു സിഗരറ്റ് കുറ്റികളാണെന്നാണ് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം വ്യക്തമാക്കുന്നത്.  ഇത് ഓരോ വര്‍ഷവും ഏകദേശം 766.6 ദശലക്ഷം കിലോഗ്രാം വിഷ മാലിന്യമാണ് സൃഷ്ടിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News