Sorry, you need to enable JavaScript to visit this website.

200 രാജ്യങ്ങളിലേക്ക് യാത്രാസൗകര്യവുമായി വോയേജര്‍ 13, 14, 15 തിയ്യതികളില്‍ കൊച്ചിയില്‍

കൊച്ചി- വിദേശയാത്രകള്‍ സ്വപ്നം കാണുന്നവര്‍ക്ക് അസുലഭ സൗകര്യവുമായി വോയേജര്‍ കോണ്‍ക്ലേവ് 13, 14, 15 തിയ്യതികളില്‍ മരട് ലേ മെരിഡിയനില്‍ നടക്കും. കെ. ടി. ഡി. സി. ചെയര്‍മാന്‍ പി. കെ. ശശി 13ന് രാവിലെ 10ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. അസര്‍ബയ്ജാന്‍ അംബാസിഡര്‍ അഷറഫ് ഷിഖാലിയേവ് ഗ്ലോബല്‍ പാസ്പോര്‍ട്ട് പുറത്തിറക്കും. ജിബൂട്ടി അംബാസിഡര്‍ അബ്ദില്ലാഹി അസോവെ ഐസി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
വിയറ്റ്നാം അറ്റാഷെ ന്യൂയെന്‍ ലുയോങ്, കെനിയന്‍ ഹൈക്കമ്മീഷണര്‍ കെമസാ മുഹമ്മദ് എന്നിവര്‍ വോയേജര്‍ ട്രാവല്‍ മീറ്റപ്പിന് ആശംസകള്‍ നല്‍കും. 

ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോസ്, ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ചെയര്‍മാന്‍ പൗലോസ് കെ മാത്യു, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് കേരള ചെയര്‍മാന്‍ ജയിംസ് കൊടിയന്തറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാവും.

രാജ്യത്തെ ഏറ്റവും മികച്ച ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ പുരസ്‌ക്കാരം 2022ല്‍ കേന്ദ്രമന്ത്രി ഭാനുപ്രതാപ് സിംഗ് വര്‍മ്മയില്‍ നിന്നും നേടിയ ബെന്നീസ് റോയല്‍ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വോയേജറിന്റെ സംഘാടകര്‍. രാജ്യത്ത് ആദ്യമായാണ് യാത്രികര്‍ക്ക് മാത്രമായി ഇത്തരമൊരു കോണ്‍ക്ലേവ് സംഘടിക്കുന്നത്. ഏഴു വന്‍കരകളിലായി ഇരുനൂറിലധികം രാജ്യത്തിലേക്ക് മൂന്നുവര്‍ഷം കൊണ്ട് യാത്രികരെ എത്തിക്കുക എന്ന യാത്രാ ദൗത്യമാണ് വോയേജര്‍ കോണ്‍ക്ലേവ് മുന്നോട്ടുവെക്കുന്നത്.

രാജ്യപദവി ലഭിച്ചിട്ടില്ലാത്തതും ഗ്രൂപ്പ് ടൂറുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ താരതമ്യേന ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലടക്കം കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് പോകാന്‍ എല്ലാവിധ സൗകര്യവുമൊരുക്കുകയാണ് വോയേജര്‍. ഈ വന്‍പദ്ധതിക്ക് മുന്നോടിയായി യാത്രാപ്രേമികളുടെ സംഗമമാണ് മൂന്നു ദിവസങ്ങളില്‍ കൊച്ചിയില്‍ നടക്കുന്നത്. ഇവര്‍ക്ക് സഹായകമായി വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ആഡംബര കപ്പല്‍ ഓപ്പറേറ്റര്‍മാര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരും എത്തിച്ചേരുന്നു. ഏറ്റവും കുറഞ്ഞത് 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രികര്‍ക്ക് സ്വീകരണവും പുരസ്‌ക്കാരവും നല്‍കുന്നുവെന്നതാണ് വോയേജറിന്റെ പ്രത്യേകത. പുറമേ, ഇന്ത്യയില്‍ ആദ്യമായി ഗ്ലോബല്‍ പാസ്പോര്‍ട്ടും ചടങ്ങില്‍ പുറത്തിറക്കുന്നുണ്ട്. ഓരോ രാജ്യവും സന്ദര്‍ശിച്ചതിന്റെ തെളിവായി എക്കാലവും സൂക്ഷിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി.

മൂന്നു ദിവസം നീളുന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ഇരുപതോളം പേര്‍ പ്രാസംഗികരാവും. മൂവായിരത്തോളം പേര്‍ ഇതിനോടകം ബുക്ക് ചെയ്ത പരിപാടിയില്‍ ഓരോ രാജ്യത്തേക്കും യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് എല്ലാവിധത്തിലുമുള്ള യാത്രാസഹായമൊരുക്കുക എന്നതാണ് വോയേജറിന്റെ പ്രധാന ഉദ്ദേശം. ഇതിനായി വിവിധ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. പ്രമുഖ യാത്രികനും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍. നായരാണ് വോയേജറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

കോവിഡ് കാലത്തും വിവിധ വിദേശ ടൂറുകള്‍ നടത്തുകയും ഉത്തരധ്രുവത്തിനടുത്തുള്ള മുര്‍മാന്‍സ്‌ക് എന്ന പട്ടണത്തിലേക്ക് കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ടൂര്‍ നടത്തി റെക്കോഡ് നേട്ടം കൈവരിച്ച ബെന്നീസ് റോയല്‍ ടൂര്‍സ് കൊച്ചി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. സ്പോട്ട് ബുക്കിങ്, ഗ്ലോബല്‍ പാസ്പോര്‍ട്ട് സ്വന്തമാക്കാനുള്ള അവസരം എന്നിവ ഉള്‍പ്പെടെ വിവിധങ്ങളും ആകര്‍ഷകമായ പദ്ധതികള്‍ ഈ ഗ്ലോബല്‍ ട്രാവല്‍ മീറ്റില്‍ ഒരുക്കിയിട്ടുണ്ട്.
ബെന്നീസ് റോയല്‍ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബെന്നി പാനികുളങ്ങര, വോയേജര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ബൈജു എന്‍. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News