ശബരിമല വിമാനത്താവളം: നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

കോട്ടയം - എരുമേലി വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍  വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിലേക്കായി  കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന്  മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. കോടതിയിലെ കേസുകള്‍  പദ്ധതിയെ വൈകിപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടികള്‍ ഇനി വൈകില്ല എന്ന് റവന്യൂ മന്ത്രി പറയുന്നത്. സ്ഥലം ഏറ്റെടുപ്പില്‍ വിവിധ ഘട്ടങ്ങള്‍  പൂര്‍ത്തിയാക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വൈകാതെ ഇത് സംബന്ധിച്ച ഉത്തരവുകളുണ്ടാവും. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. പദ്ധതി ഒരു കാരണവശാലും നീളാന്‍ പാടില്ല എന്ന് കരുതുന്നതായി മന്ത്രി വ്യക്തമാക്കി.  സ്ഥലം ഏറ്റെടുപ്പിനായി സാമൂഹിക പഠനം ഉള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങളാണ് ഇനിയുള്ളത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സാമൂഹികാഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്്. അതിനു ശേഷം വിവിധ ഘടങ്ങളുണ്ട്. ഭൂമിയിലെ മണ്ണ് പരിശോധന ഫലവും പുറത്തു വരാനുണ്ട്. നിലവിലുളള ഭൂമിക്കു പുറമേ അധികമായി 307 ഏക്കര്‍ കൂടി വേണം. അത്് ഏറ്റെടുക്കാനുളള വിജ്ഞാപനമാണ് അടുത്തയിടെ  പുറപ്പെടുവിച്ചത്്.

ഏയ്ഞ്ചല്‍വാലി മേഖലയില്‍ 1600 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയില്‍ 400 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടായി നിലനിന്ന കോട്ടയം പത്തനം തിട്ട ഇടുക്കി ജില്ലകളുടെ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളും കാര്‍ഷിക മേഖലകളും ഒഴിവാക്കണമെന്ന് സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി  കെ. രാജന്‍ പറഞ്ഞു. ബഫര്‍ സോണില്‍ ഒരു കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ പെട്ടവര്‍ക്ക് പരാതികള്‍ രേഖപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പരാതികള്‍ കേന്ദ്ര സര്‍ക്കാരിനെയും എംപവര്‍ കമ്മിറ്റിയെയും  സുപ്രീം കോടതിയെയും അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരു കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കിയപ്പോള്‍ തന്നെ കേരളം നിലപാട് വ്യക്തമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളും കാര്‍ഷിക മേഖലയും നിര്‍ബന്ധമായും ഒഴിവാക്കണം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അതില്‍ ജനവാസമേഖലയിലുളളവര്‍ നിര്‍ബന്ധമായും അഭിപ്രായം രേഖപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. ജനുവരിയില്‍ കേസ് പരിഗണനയ്ക്കു വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെയും അനുമതി ലഭിച്ചാല്‍ സുപ്രീംകോടതിയെയും നേരിട്ട് ഇക്കാര്യം അറിയിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News