തറവാടി നായരെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍, വീട്ടിലെ ജോലിക്കാരുടെ പോലും ജാതി അറിയില്ല

കോട്ടയം -  ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച്ചയുടെ ഭാഗമായി ശശി തരൂര്‍ എംപി ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. വൈകുന്നേരം ആറരയോടെയാണ് സഭാ ആസ്ഥാനമായ ദേവലോകത്ത്  അദ്ദേഹം എത്തിയത്.കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന്  തരൂരിനോട് ബാവ പറഞ്ഞു. ഇത്തവണ പ്രതിപക്ഷത്ത് ആകാന്‍ കാരണം  കോണ്‍ഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്.തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോണ്‍ഗ്രസിന്റെ അപചയമാണന്നും ബാവ പറഞ്ഞു.
കേരളത്തില്‍ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്ന് ബാവ കൂട്ടി ച്ചേര്‍ത്തു. ബാവയുടെ വാക്കുകള്‍ ബഹുമാനത്തോടെ കേട്ടുവെന്ന് തരൂര്‍ പ്രതികരിച്ചു.കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. തന്റെ മനസ്സിലോ പ്രവര്‍ത്തിയിലോ ജാതിയില്ല. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലന്നും ശശി തരൂര്‍ പറഞ്ഞു. എന്‍എസ്എസ് രജിസ്ട്രാറുടെ രാജിയും തന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് നടന്‍ ജഗദീഷിന് പറയാനുള്ളത് 

തിരുവനന്തപുരം- മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമെന്ന് തെളിയിച്ച നേതാവാണ് ശശി തരൂരെന്നും  കേരളത്തിലെ 90 ശതമാനം യുവാക്കളുടേയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും നടന്‍ ജഗദീഷ്. മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുന്നവരെ എന്തിന് മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ചാനല്‍ പരിപായിടില്‍ ചോദിച്ചു.
ശശി തരൂര്‍ ഫോര്‍വേഡ് കളിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.ഫോര്‍വേഡ് കളിക്കാന്‍ യോഗ്യത ഉള്ളവര്‍ ഗാലറിയില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ടാല്‍ പോര. അവരെ കൊണ്ടേ ഗോള്‍ അടിക്കാന്‍ പറ്റൂ. ഗോളടിക്കണമെങ്കില്‍ അവരെ പോലെയുള്ളവര്‍ വരണമെന്നതാണ് എന്റെ അഭിപ്രായം. 90 ശതമാനം യുവാക്കളും ശശി തരൂരിനെയാണ് പിന്തുണയ്ക്കുന്നത്.
നമ്മള്‍ വരെ പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ആര് നമ്മളെ നയിക്കും, എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ആര്‍ക്കൊക്ക കഴിയും ആ ചോദ്യത്തിനൊക്കെയുള്ള ഉത്തരം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല പറയുന്നത്. അദ്ദേഹം പല അവസരങ്ങളിലും അത് തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വ പൗരന്‍ എന്ന് വിളിക്കുന്നു? ഒരു ദിവസം കൊണ്ടുള്ള നേട്ടത്തിന്റെ പേരില്‍ ഫാന്‍സ് അല്ല അദ്ദേഹത്തിന് ആ പേര് കൊടുത്തത്. അദ്ദേഹത്തിന്റെ അറിവ്, അനുഭവം, ഇതെല്ലാം വെച്ച് ഒരു രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വ്യക്തിത്വത്തെ എന്തിന് മാറ്റി നിര്‍ത്തണം'.
അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നത് അവിടെ നില്‍ക്കട്ടെ, ഏത് പദവിയില്‍ ഇരുന്നാലും നമ്മളെ നയിക്കാന്‍ കഴിയുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിന്തകളിലൂടെ വാക്കുകളിലൂടെ പ്രവര്‍ത്തികളിലൂടെ നമ്മളെ ലീഡ് ചെയ്യാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നേതാവിനെയാണ് ഞാന്‍ അദ്ദേഹത്തില്‍ കാണുന്നത്.
ഞാനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. എനിക്ക് രാഷ്ട്രീയക്കാരാനാകാനുള്ള യോഗ്യതകള്‍ പലതും ഇല്ല. ഞാന്‍ സാധാരണക്കാരനെ പ്രതിനീധികരിച്ചാണ് സംസാരിക്കുന്നത്, ഒരിക്കലും കോണ്‍ഗസിനെ പ്രതിനീധികരിച്ചല്ല.  രാഷ്ട്രീയക്കാരനായി അറിയാനല്ല, കലാകാരനായി മുന്നോട്ട് പോകാനാണ് ഇഷ്ടപ്പെടുന്നത്. ഞാന്‍ ഇടപെടുന്ന എന്റെ സൗഹൃദ കുടുംബ സമൂഹ സദസുകളില്‍ എല്ലാം ശശി തരൂരില്‍ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ച് കാണുന്നുണ്ട്. അത് വെറുതെ ഉണ്ടാകുന്ന ഒരു ചര്‍ച്ച മാത്രമല്ല- ജഗദീഷ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News