തുറക്കപ്പെടുന്നത് വലിയ അവസരങ്ങള്‍; ഇന്ത്യയുമായി ബന്ധിപ്പിച്ച് ജിദ്ദ തുറമുഖത്ത് പുതിയ ഷിപ്പിംഗ് ലൈന്‍

ജിദ്ദ - മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഇന്ത്യയുമായി ബന്ധിപ്പിച്ച് ജിദ്ദ തുറമുഖത്ത് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. എം.എസ്.സി ഷാങ്ഹായ് കപ്പലിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 19 ന് യു.എ.ഇയിലെ ഖലീഫ തുറമുഖത്തു നിന്ന് ആരംഭിച്ചു. യു.എ.ഇയിലെ ഖലീഫ, ജബല്‍ അലി, ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം ആയ ഗുജറാത്തിലെ മുന്ദ്ര, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ തുറമുഖമായ നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖം, ജിബൂത്തി, ഇറ്റലിയിലെ ജോയാ ടോറൊ, ജെനോവ, സാലര്‍നൊ, സ്‌പെയിനിലെ ബാഴ്‌സലോണ, വെലന്‍സിയ, മാള്‍ട്ടയിലെ മാഴ്‌സ്‌ക്‌സ്‌ലോക്ക്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിദ്ദ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് പുതിയ ഷിപ്പിംഗ് ലൈന്‍.
ഇന്ത്യയെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിച്ചുള്ള പുതിയ ഷിപ്പിംഗ് ലൈന്‍ സേവനം മേഖലയിലെങ്ങും ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും പുതിയ അവസരം തുറക്കുകയും ഇന്ത്യക്കും മധ്യധരണ്യാഴിയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യങ്ങള്‍ക്കുമിടയില്‍ വാഹന വ്യവസായം, വസ്ത്ര വ്യവസായം, മരുന്ന് വ്യവസായം എന്നീ മേഖലകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. റീ-കാര്‍ഗോ പ്രക്രിയ കുറക്കാനും സമയം ലാഭിക്കാനും ചരക്കുകള്‍ വേഗത്തില്‍ എത്തിക്കാനും പുതിയ ഷിപ്പിംഗ് ലൈന്‍ സഹായിക്കും. തുറമുഖങ്ങളില്‍ ചരക്കുകള്‍ ഇറക്കി വീണ്ടും കപ്പലുകളില്‍ കയറ്റേണ്ട ആവശ്യമില്ലാതെ, ഇന്ത്യയിലെ മുന്ദ്രയില്‍ നിന്ന് ഇറ്റലിയിലെ ജെനോവയിലേക്ക് 19 ദിവസത്തിനും സ്‌പെയിനിലെ വെലന്‍സിയയിലേക്ക് 23 ദിവസത്തിനും ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തു നിന്ന് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് 16 ദിവസത്തിനുമകം ചരക്കുകള്‍ എത്തിക്കാന്‍ പുതിയ ഷിപ്പിംഗ് ലൈന്‍ സഹായിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News