റിയാദ് - മൂന്നര ദശകം മുമ്പ് നടന്ന കൊലക്കേസിന് തുമ്പുണ്ടാക്കി പ്രതിയെ അറസ്റ്റ് ചെയ്ത് ജോർദാൻ കുറ്റാന്വേഷണ വകുപ്പ്. 1987 ൽ അറബ് വംശജൻ കൊല്ലപ്പെട്ട കേസാണ് കുറ്റാന്വേഷണ വകുപ്പ് തെളിയിച്ചത്. ജോർദാന്റെ തലസ്ഥാനമായ അമ്മാന് വടക്ക് നിർമാണത്തിലുള്ള കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്തിരുന്ന അറബ് വംശജനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസ് തെളിയിക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും ഇത്രയും കാലമായിട്ടും സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചിരുന്നില്ല.
ദീർഘകാലമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ പൊടിതട്ടിയെടുത്ത് നടത്തിയ പുനരന്വേഷണത്തിലൂടെയാണ് കൊലക്കേസ് പ്രതിയെ 35 വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കൊലക്കേസുകൾ അടക്കം തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ പുനരന്വേഷണത്തിന് കുറ്റാന്വേഷണ വകുപ്പ് പ്രത്യേക സംഘത്തിന് രൂപംനൽകുകയായിരുന്നു.
കൊലക്കേസിൽ പുനരന്വേഷണം ആരംഭിച്ച സംഘം തുടർച്ചയായ ശ്രമങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ചും സാഹചര്യങ്ങൾ പഠിച്ചും പുതിയ വിവരങ്ങളിലെത്തിച്ചേരുകയും വിദേശി കൊല്ലപ്പെട്ട അതേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നയാളിൽ സംശയം കേന്ദ്രീകരിക്കുകയുമായിരുന്നു.
ഊർജിതമായ അന്വേഷണത്തിലൂടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടത്ത് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകം നടത്തിയതായി പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവ ദിവസം രാത്രിയിൽ ഉപകരണങ്ങളും നിർമാണ വസ്തുക്കളും കവരാൻ വേണ്ടി കെട്ടിടത്തിലെത്തിയ താൻ മോഷണം നടത്തുന്നതിനിടെ വിദേശിയായ വാച്ച്മാൻ ഉറക്കമുണർന്ന് തന്നെ തടയാൻ ശ്രമിക്കുകയും ഇതിനിടെ വാച്ച്മാനു നേരെ നിറയൊഴിച്ച് താൻ സ്ഥലം വിടുകയായിരുന്നെന്നും സ്വദേശിയായ പ്രതി കുറ്റസമ്മതം നടത്തി. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായി ജോർദാൻ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.






