നടി പ്രവീണയുടെയും മകളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പ്രതിയെ കണ്ടെത്താന്‍ സൈബര്‍ പോലീസ് ശ്രമം

കോട്ടയം-  സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തേയും വീണ്ടും ഉപദ്രവിച്ചു തുടങ്ങിയതായി നടി പ്രവീണ. ഇതിനുമുന്‍പു വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് (23) എന്ന യുവാവിനെതിരെയാണ് പരാതി. ഭാഗ്യരാജിനെരിരെ സൈബര്‍ ബുള്ളിയിങ്ങിന് കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എല്‍ സിജു പറഞ്ഞു.
തന്റെ നൂറോളം വ്യാജ ഐഡികള്‍ ഇയാള്‍ നിര്‍മിച്ചുവെന്നും വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തുവെന്നും പ്രവീണ പറഞ്ഞു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മൂന്ന് വര്‍ഷമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു-പ്രവീണ പറഞ്ഞു.
തന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു നടി നേരത്തെ നല്‍കിയ പരാതി. തുടര്‍ന്നാണ് നാലംഗ പോലീസ് ടീം ദല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതല്‍ ദ്രോഹിക്കുകയാണെന്നു പ്രവീണ പറയുന്നു. തന്നെ വേദനിപ്പിക്കാനായി നിലവില്‍ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കൂടുതലായി പ്രചരിപ്പിക്കുന്നത്. ഇതോടെ പ്രവീണയുടെ മകളും സൈബര്‍ പോലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest News