നൗകാമ്പ്- ചാംപ്യൻസ് ലീഗ് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും അവിസ്മരണീയമായ തിരിച്ചുവരവ്. ആദ്യപാദത്തിലേറ്റ നാലുഗോളിന്റെ തോൽവിക്ക് രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചടി നൽകി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ പ്രവേശം ബാഴ്‌സ ഉറപ്പാക്കി. ആദ്യ പാദത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോറ്റ ബാഴ്‌സ രണ്ടാം പാദത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പാരീസ് സെന്റ് ജർമനെ തോൽപ്പിച്ചു. രണ്ടു പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ അഞ്ചു ഗോളുകൾ നേടിയത്. ബാഴ്‌സക്ക് വേണ്ടി ലൂയിസ് സോറസ്, ലിയണൽ മെസി, നെയ്മാർ, സെർജി റോബർട്ടോ എന്നിവർ ഗോളുകൾ നേടി. എഡിസൺ കവാനിയുടെ വകയായിരുന്നു പി.എസ്.ജിയുടെ ഗോൾ.
സോറസിന്‍റെ ഗോള്‍
ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്തുപോകുമെന്ന നാണക്കേടിൽനിന്ന് രക്ഷനേടാൻ കളിയുടെ തുടക്കം മുതൽ ആക്രമണശൈലിയാണ് ബാഴ്‌സ പുറത്തെടുത്തത്. കളിയുടെ തുടക്കത്തിൽ ഒരു ഘട്ടത്തിൽ പോലും പി.എസ്.ജിയെ മുന്നേറാൻ അനുവദിച്ചില്ല. ഇതിന്റെ ഫലമായി മൂന്നാമത്തെ മിനിറ്റിൽ തന്നെ ലൂയിസ് സോറസ് ഗോൾ നേടി. പിന്നീട് നാൽപതാം മിനിറ്റ് വരെ ബാഴ്‌സക്ക് ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും പി.എസ്.ജി മേഖലയിലേക്ക് കൊടുങ്കാറ്റ് പോലെ കുതിക്കുന്നുണ്ടായിരുന്നു. മറുഭാഗത്ത് പി.എസ്.ജിയുടെ ആക്രമണത്തിന്റെ കെട്ടഴിച്ചു. നാലുഗോളിന്റെ മുൻതൂക്കമുണ്ടായിരുന്നെങ്കിലും ബാഴ്‌സയുടെ ഗ്രൗണ്ടാണെന്നതിന്റെ ഭയപ്പാട്് പി.എസ്.ജി താരങ്ങളെ വലക്കുന്നത് പോലെ തോന്നിച്ചിരുന്നു. ഇതിന്റെ തത്രപാടിലാണ് നാൽപതാം മിനിറ്റിൽ രണ്ടാം ഗോൾ വഴങ്ങിയത്. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഈ സെൽഫ് ഗോൾ. ലോവിൻ കുറസോവയുടെ കാലിൽനിന്നായിരുന്നു പി.എസ്.ജി.ക്ക പിന്നിലൂടെ കുത്തേറ്റത്.
കവാനിയുടെ സന്തോഷപ്രകടനം
രണ്ടാം പകുതിയുടെ ആദ്യമിനിറ്റിൽ തന്നെ ബാഴ്‌സ ഒരു ഗോൾ കൂടി സ്വന്തമാക്കി. പെനാൽറ്റിയിലൂടെ മെസിയാണ് ഗോൾ നേടിയത്. ബോക്‌സിൽ നെയ്മാറിനെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. മൂന്നു ഗോളുകൾക്ക് മുന്നിട്ട്‌നിൽക്കേ 63-ാം മിനിറ്റിൽ എഡിസൺ കവാനിയുടെ സൂപ്പർ ഗോൾ ബാഴ്‌സയുടെ നെഞ്ചു പിളർത്തി. സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോൾ വഴങ്ങിയതോടെ ബാഴ്‌സ മൂന്നു ഗോളുകൾക്ക് പിറകിലായി. കളി തീരാൻ രണ്ടു മിനിറ്റ് കൂടി മാത്രം ശേഷിക്കേ ബാഴ്‌സയുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നെയ്മാർ രക്ഷകനായത്. നെയ്മാറിന്റെ ഗോളിലൂടെ ബാഴ്‌സ വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. എങ്കിലും രണ്ടു ഗോളുകൾക്ക് വീണ്ടും പിറകിലായിരുന്നു. തൊട്ടടുത്ത നിമിഷം ലഭിച്ച പെനാൽറ്റി നെയ്മാർ വലയിലെത്തിച്ചു. ഇപ്പോൾ സ്‌കോർ 5-5. തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ സെർജി റോബർട്ടോയുടെ മറ്റൊരു ഗോൾ. ബാഴ്‌സ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക്. ഈ സീസണിൽ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്‌സക്ക് പ്രവേശനമുണ്ടാകില്ലെന്ന പ്രവചനമെല്ലാം കാറ്റിൽ പറത്തി ത്രസിപ്പിക്കുന്ന വിജയം ബാഴ്‌സ സ്വന്തമാക്കി.
ആദ്യ പാദത്തിൽ പാരീസ് സെന്റ് ജർമനോട് എതിരില്ലാത്ത നാലുഗോളുകൾക്കേറ്റ പരാജയത്തെ മറികടക്കാൻ കളിയുടെ തുടക്കം മുതൽ ബാഴ്‌സ ശ്രമം തുടങ്ങിയിരുന്നു. കളിയുടെ തുടക്കം മുതൽ ബാഴ്‌സ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. പാരീസ് സെന്റ് ജർമനിന്റെ പോസ്റ്റിലേക്ക് ബാഴ്‌സലോണ താരങ്ങൾ തിരമാല പോലെ കടന്നുകയറി.
മെസിയും സോറസും നെയ്മാറും
ആദ്യപാദ മത്സരത്തിൽ അർജന്റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ മിന്നുംപ്രകടനമാണ് പി.എസ്.ജിക്ക് മികച്ച വിജയം സമ്മാനിച്ചിരുന്നത്. ഡി മരിയ രണ്ടു ഗോളും ഉറുഗ്വായ് ടീമിൽ ലൂയീസ് സോറസിന്റെ സഹതാരവുമായ എഡിസൺ കവാനി ഒന്നും ജർമൻ താരം ജൂലിയൻ ഡ്രാക്സ്ലർ ഒന്നും ഗോളുകൾ നേടിയിരുന്നു. ആദ്യപകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണ് പി.എസ്.ജി നേടിയത്. ഈ തോൽവിയോടെ ബാഴ്‌സയുടെ യുവേഫ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു.