ആത്മവെളിച്ചം നിറഞ്ഞ 'അമേയ'

ബോധോദയത്തിന്റെ ഹഖീഖത്ത് വഴി ബ്രഹ്മജ്ഞാനത്തിന്റെ മഅരിഫത്തിൽ/ഫനായിൽ എത്തിച്ചേരുന്ന ഉൻമാദികളത്രേ സൂഫികൾ. 
അത്തരത്തിൽ ഭക്തി സാന്ദ്രമായ് പ്രണയാർദ്രമായ് നിർമ്മല സ്‌നേഹമായ് മാനവീകതയിലൂന്നിയ തത്വചിന്താദർശനങ്ങളായ്, കൊരുത്തെടുത്ത അക്ഷരങ്ങളുടെ തസ്ബീഹ് മാല പോലെ അമേയ. ആത്മപ്രണയവും അപര പ്രണയവും സാധ്യമാക്കുന്ന സാധനയുടെ ജപമന്ത്രണങ്ങൾ നിറഞ്ഞ ഒരു കവിതാ സമാഹാരം.

'പ്രാണനാഥനിൽ
പ്രണയപ്പെട്ടവർക്ക്
ബന്ധം സർവ്വവും
ആർദ്രം പവിത്രം'

എന്ന വരികളിൽ ദൈവത്തെ സ്‌നേഹിക്കയെന്നാൽ, ദൈവ സൃഷ്ടികളെ സ്‌നേഹിക്കലാണെന്ന സൂഫീ ചിന്താധാരയുണ്ട്.

'ആത്മാക്കൾ വിലയിച്ചവരിൽ
എങ്ങനെയാണ്
വിരഹം വിരിയുക.
കാണുന്ന കാഴ്ച്ചയിലൊക്കെയും
നിറയുന്നത് നീയാണ്'.

ആത്മാവിന്റെ പാതിയോട് കവി പ്രണയവിവശയാവുന്നുണ്ട്. 

'ജീവിത വഴിത്താരയിൽ
നിറുകയിലേക്കിറ്റു വീഴുന്ന
തീർത്ഥകണം പോൽ
ജീവനെ തേജസ്സുറ്റതാക്കും
സ്‌നേഹങ്ങളുണ്ട്'

എന്ന് സ്‌നേഹത്തേയും സൗഹൃദത്തേയും  കവി വിവക്ഷിക്കുന്നുണ്ട്.

'മറഞ്ഞു പോയിട്ടും
കാവൽ നിൽക്കുന്ന
തണൽമരവും
തണുപ്പുമാണുപ്പ' 

'ആലില വയർ
അലഞൊറിയും
മരുഭൂ മണലായ്,
...
ഓതിയുമൂതിയും
ഉറക്കുന്ന
കനിവിൻ ചൂടും
കുളിരു കാവലും'

തുടങ്ങിയ വരികളിൽ പിതാവും മാതാവും വാത്സല്യനിറവുള്ള ഓർമ്മകളായെത്തുന്നു. കണ്ണുകളെ ഈറനണിയിക്കുന്നു.

'ഞാനെന്നൊന്ന്
ഇല്ലാതെയായി
അവനൊന്നു മാത്രം
ബാക്കിയായി' എന്ന് ഫനായിലലിയുന്ന സൂഫിയാവുന്നു മിക്ക കവിതകളിലും കവി.

അമേയ അഥവാ അളക്കാനാവാത്തത്രയും ആത്മീയതയുടെ പരമകോടിയിൽ നിന്നാണ് കവിതകളോരോന്നും പിറന്നിരിക്കുന്നത്. 
അതേ തലത്തിൽ നിന്നു കൊണ്ടല്ലാതെ കവിതയിലേക്കിറങ്ങുക അസാധ്യം. 
കവിയുടെ ആത്മഭാഷണങ്ങളെ ഏറ്റെടുക്കാൻ പ്രാപ്യമായത്രയും ഭക്തിനിർഭരമായ് അനുവാചക ഹൃദയങ്ങൾ എത്തിച്ചേരുന്നത് അതിസുന്ദരമായ അനുഭൂതിയുടെ സ്വർഗ്ഗീയാനന്ദത്തിലേക്കായിരിക്കും. സമാധാനവും, സ്വസ്ഥതയുമകന്ന്   മാനവീകതക്ക് ഭംഗം വന്നു കൊണ്ടിരിക്കുന്ന ഈ ആസുര കാലത്തിലൂടെ കടന്ന് പോകുമ്പോൾ, മനുഷ്യ മനസുകൾ തേടുന്നുണ്ട് ആത്മീയതയുടെ ചില പരിസരങ്ങൾ. 
സാഹിത്യ ലോകത്ത് നിഖില സമീറിന്റെ  ആദ്യ ചുവടുവെപ്പ് അത്തരത്തിൽ ദൈവത്തോടുള്ള നിറഞ്ഞ സ്‌നേഹത്തിനാൽ തീർക്കപ്പെട്ടതാണ്. 
ലളിത സുന്ദരമായ 59 കവിതകളാണ് അമേയയിൽ ഉള്ളത്. 

പ്രസാധകർ: ഹരിതം ബുക്‌സ്
ചിത്രീകരണം: ഫാത്തിമ സഹ്റ 
വില: 100 രൂപ

Latest News