ലിമ - ലഹരിമരുന്ന് കഴിച്ചതിന്റെ പേരിൽ പെറു ക്യാപ്റ്റൻ പോളൊ ഗുരേരോയെ ലോകകപ്പ് ഫുട്‌ബോളിൽനിന്ന് വിലക്കിയ നടപടി വൻ പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. കായികക്ഷമത വർധിപ്പിക്കാൻ വേണ്ടി ഗുരേരൊ മരുന്നടിച്ചതല്ലെന്നും ബോധപൂർവം ലഹരിമരുന്ന് കഴിച്ചിട്ടില്ലെന്നും സ്‌പോർട്‌സ് കോടതി സമ്മതിച്ചു. എന്നാൽ ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ചട്ടമനുസരിച്ച് ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. വിലക്ക് യുക്തിക്ക് നിരക്കാത്തതും നിസ്സാര പിഴവിന് കൊടും ശിക്ഷയായിപ്പോയെന്നും പ്രൊഫഷനൽ ഫുട്‌ബോളേഴ്‌സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഉത്തേജക വിരുദ്ധ നിയമം പൊളിച്ചെഴുതണമെന്ന് ഗ്ലോബൽ ഫുട്‌ബോളേഴ്‌സ് യൂനിയൻ ഫിഫയോട് ആവശ്യപ്പെട്ടു. ലോകകപ്പിൽ കളിക്കാൻ കൂടുതൽ നിയമസാധ്യതകൾ തേടുകയാണ് സ്‌ട്രൈക്കർ. ബ്രസീലിൽ കളിക്കുന്ന ഗുരേരൊ ഇന്നലെ പെറുവിലെ ലിമയിൽ എത്തിയപ്പോൾ വൻ ജനക്കൂട്ടം സ്വീകരിക്കാനെത്തി.
വിലക്ക് ഫിഫ ആറു മാസമായി കുറച്ചപ്പോൾ ഗുരേരോക്ക് ലോകകപ്പ് കളിക്കാമെന്ന് പ്രതീക്ഷയുയർന്നിരുന്നു. എന്നാൽ ഇളവിനെതിരെ വാഡ സ്‌പോർട്‌സ് കോടതിയെ സമീപിച്ചു. കോടതി 14 മാസത്തെ വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.
ഒക്‌ടോബറിൽ അർജന്റീനക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ഗുരേരോ ഉത്തേജകമടിച്ചതായി തെളിഞ്ഞത്. എന്നാൽ കൊക്കെയ്ൻ ഇലയുടെ അവശിഷ്ടമുണ്ടായിരുന്ന ഗ്ലാസിൽ ചായ കുടിച്ചപ്പോഴാണ് ഉത്തേജകം ശരീരത്തിലെത്തിയതെന്ന് ഗുരേരോയുടെ അഭിഭാഷകർ വാദിച്ചു.