ദോഹ-ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾക്കിടെ ഖത്തറിൽ പുതിയ ലോക റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ കാൻവാസൊരുക്കിയാണ് ഖത്തർ സാംസ്‌കാരിക മന്ത്രാലയം ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയത്. കലാകാരൻ ഇമാദ് സാലിഹിയാണ് കാൻവാസ് ഒരുക്കിയത്. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അളവിന് തുല്യമായ കാൻവാസാണ് ഒരുക്കിയത്. 9652 ചതുരശ്ര മീറ്ററാണ് കാൻവാസിന്റെ വലുപ്പം. ഖത്തർ യൂണിവേഴ്സിറ്റി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് അൽതാനി, ശൈഖ് ഫൈസൽ ബിൻ ഖാസിം അൽതാനി, സഹമന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരി തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചു മാസത്തിലധികം എടുത്താണ് കാൻവാസ് പൂർത്തിയാക്കിയത്. 3,000 ലിറ്റർ പെയിന്റും 150 ബ്രഷുകളും ഉപയോഗിച്ചു. ഒരു ദിവസം 14 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യുമായിരുന്നു. വൻ വെല്ലുവിളിയായി കണ്ടാണ് ദൗത്യം ഏറ്റെടുത്തത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിനായി ഇത് അവതരിപ്പിക്കാൻ ആഗ്രഹിച്ചു. ഞാൻ അതിനെ അറബി സംസ്‌കാരവുമായി മറ്റു സംസ്‌കാരങ്ങളുമായി കലർത്തിയെന്നും അദ്ദേഹം പറഞ്ഞു.