ആറു ഗോള്‍ ത്രില്ലറില്‍ സെര്‍ബ്-കാമറൂണ്‍ ഡ്രോ

ദോഹ -ലോകകപ്പ് ഫുട്‌ബോളില്‍ സെര്‍ബിയയും കാമറൂണും ആറു ഗോള്‍ ത്രില്ലറില്‍ സമനില സമ്മതിച്ചു. സെര്‍ബിയ ആധിപത്യം പുലര്‍ത്തിയ കളിയില്‍ അലക്‌സാണ്ടര്‍ മിത്രോവിച് പാഴാക്കിയ അവസരങ്ങളാണ് ടീമിന് വിജയം നിഷേധിച്ചത്. 
തുടര്‍ച്ചയായ എട്ട് ലോകകപ്പ് തോല്‍വികള്‍ക്ക് വിരാമമിടാനൊരുങ്ങിയ കാമറൂണാണ് ആദ്യം ഗോളടിച്ചത്. ഇരുപത്തൊമ്പതാം മിനിറ്റില്‍ ജീന്‍ ചാള്‍സ് കാസ്റ്റലെറ്റൊ അവരെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടു മിനിറ്റില്‍ രണ്ടു തവണ സെര്‍ബിയ തിരിച്ചടിച്ചു. ഇടവേളക്കു മുമ്പെ കാമറൂണ്‍ പ്രതിരോധം ഉറങ്ങിയപ്പോള്‍ സ്ട്രഹീന്യ പാവ്‌ലോവിച്ചും സെര്‍ജി മിലിന്‍കോവിച് സാവിച്ചുമാണ് സ്‌കോര്‍ ചെയ്തത്. 
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലക്‌സാണ്ടര്‍ മിത്രോവിച് സെര്‍ബിയയെ 3-1 ന് മുന്നിലെത്തിച്ചു. എന്നാല്‍ ഹൈപ്രസ് ഗെയിം കളിക്കാനുള്ള ശ്രമമാണ് സെര്‍ബിയക്ക് തിരിച്ചടിയായത്. മൂന്നു മിനിറ്റില്‍ രണ്ടു ഗോളടിച്ച് കാമറൂണ്‍ തിരിച്ചടിച്ചു. 63ാം മിനിറ്റില്‍ വിന്‍സന്റ് അബൂബക്കറും 66ാം മിനിറ്റില്‍ എറിക് മാക്‌സിം ചൂപൊ മോടിംഗും ലക്ഷ്യം കണ്ടു. പിന്നീട് വിജയം നേടാന്‍ നിരവധി അവസരങ്ങളാണ് സെര്‍ബിയക്ക് കിട്ടിയത്. രണ്ടു ടീമുകള്‍ക്കും ടൂര്‍ണമെന്റിലെ ആദ്യ പോയന്റാണ് ഇത്. സ്വിറ്റ്‌സര്‍ലന്റിനോട് കാമറൂണും ്ബ്രസീലിനോട് സ്വിറ്റ്‌സര്‍ലന്റും തോറ്റു.
 

Latest News