ആതിഥേയര്‍ ലോകകപ്പിന്റെ പുറംവാതിലില്‍

ദോഹ - സെനഗാലിനോട് രണ്ടു ഗോളിന് പിന്നിലായതോടെ ഖത്തറിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ മണ്ണടിയുന്നു. രണ്ടാം പകുതിക്ക് നാല് മിനിറ്റാവുമ്പോഴേക്കും അവര്‍ക്ക് തിരിച്ചുവരവ് ഏതാണ്ട് അസാധ്യമായി. 41ാം മിനിറ്റില്‍ ബുലായെ ദിയയും 48ാം മിനിറ്റില്‍ ഫമാര ജിജുവും സെനഗാലിന്റെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചു. ആദ്യ പകുതിയില്‍ ഖത്തറിന് കിട്ടേണ്ട ഒരു പെനാല്‍ട്ടി റഫറി അനുവദിച്ചില്ല. 
രണ്ടു ടീമുകളും ആദ്യ മത്സരം തോറ്റിരുന്നു. ലോകകപ്പില്‍ ഇതിനു മുമ്പ് ഒരു ആതിഥേയ ടീമേ നോക്കൗട്ടിലെത്താതെ പുറത്തായിട്ടുള്ളൂ -2010 ല്‍ ദക്ഷിണാഫ്രിക്ക. ആ നാണക്കേടിലേക്കാണ് ഖത്തര്‍ കൂപ്പുകുത്തുന്നത്. ലോകകപ്പിലെ ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആദ്യ ആതിഥേയരെ നാണക്കേട് ഖത്തര്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. അതും പോരാഞ്ഞ് മൂന്നു കളിയും തോല്‍ക്കുകയും ഒരു ഗോള്‍ പോലുമടിക്കുകയും ചെയ്യാത്ത ആതിഥേയരാവുമോ? 
ഖത്തറിന് തോല്‍പിക്കാവുന്ന ടീമായിരുന്നു ഇക്വഡോര്‍. പക്ഷെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ വിറയല്‍ ഖത്തര്‍ കളിക്കാരില്‍ പ്രകടമായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്ക് രണ്ടാമത്തെ കളിയിലും ആ വിറയല്‍ മാറിയില്ല. പ്രതിരോധത്തിലെ കനത്ത അബദ്ധമാണ് ആദ്യ ഗോളിന് കാരണം. സെറ്റ്പീസ് തടയുന്നതില്‍ വന്ന ഡിഫന്‍സിന്റെ മറ്റൊരു പിഴവ് രണ്ടാം ഗോളിന് കാരണമായി. 
ഖത്തര്‍ ഒഴികെ ലോകകപ്പില്‍ കളിച്ച അറബ് രാജ്യങ്ങളൊക്കെ തലയുയര്‍ത്തിയാണ് മടങ്ങിയത്. അര്‍ജന്റീനയെ അട്ടിമറിച്ചു സൗദി അറേബ്യ. മൊറോക്കോയും തുനീഷ്യയും സമനില നേടി. പേഴ്‌സ്യന്‍ ടീമായ ഇറാന്‍ കരുത്തരായ വെയ്ല്‍സിനെ കീഴടക്കി 

Latest News