ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2027ഓടെ മൂന്നാമതെത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതായും 2027 ആകുമ്പോഴേക്കും ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയിലും ഊര്‍ജത്തിലും നിക്ഷേപം നടത്തിയതിന് പിന്നാലെ 2030ഓടെ ഏറ്റവും വലിയ ഓഹരി വിപണിയിലേക്കുള്ള പാതയിലാണ് രാജ്യം. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം നിലവിലെ 3.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2031ഓടെ 7.5 ട്രില്യണ്‍ ഡോളറായി ഇരട്ടിയാക്കും.

ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതവും ഈ കാലയളവില്‍ ഇരട്ടിയാകും. അതേസമയം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് 11 ശതമാനം വാര്‍ഷിക വളര്‍ച്ച നല്‍കാനാകുകയും വരും വര്‍ഷങ്ങളില്‍ വിപണി മൂലധനം 10 ട്രില്യണ്‍ ഡോളറിലെത്തുകയും ചെയ്യും.

2023 മുതല്‍ വാര്‍ഷിക സാമ്പത്തിക ഉത്പാദന വളര്‍ച്ചയില്‍ 400 ബില്യണ്‍ ഡോളറിലധികമെത്തുന്ന ലോകത്തിലെ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചീഫ് ഏഷ്യ ഇക്കണോമിസ്റ്റ് ചേതന്‍ അഹ്യ പറഞ്ഞു. 2028ന് ശേഷം ഇത് 500 ബില്യണ്‍ ഡോളറായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ഓഫ്ഷോറിംഗ്, ഡിജിറ്റലൈസേഷന്‍, ഊര്‍ജ്ജ പരിവര്‍ത്തനം എന്നീ മൂന്ന് മെഗാ ട്രെന്‍ഡുകളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായത്.

Latest News