Sorry, you need to enable JavaScript to visit this website.

സർക്കസ് കഥകളുടെ കുലപതി 

ശ്രീധരൻ ചമ്പാട്
ശ്രീധരൻ ചമ്പാടിന്റെ കൃതികൾ
ശ്രീധരൻ ചമ്പാട് എം.ടിയോടൊപ്പം
ശ്രീധരൻ ചമ്പാട്
ശ്രീധരൻ ചമ്പാട്, ജെമിനി ശങ്കരൻ, ഗോപിനാഥ് മുതുകാട്

സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മ നൊമ്പരങ്ങളെ അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും വിധം കഥകളിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് ശ്രീധരൻ ചമ്പാട്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് അദ്ദേഹത്തിന്റെ കഥകളുടെ കാതൽ. സാഹസികമായ അഭ്യാസങ്ങളും കോമാളിത്തരങ്ങളും വാരി വിതറി കാണികളെ അത്ഭുതപ്പെടുത്തുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന തമ്പിലെ മനുഷ്യ ജൻമങ്ങളുടെ സങ്കടക്കടലാണ് അദ്ദേഹത്തിന്റെ കഥകളോരോന്നും. സർക്കസിനെ വിദൂരതയിൽ നിന്നും നോക്കിക്കണ്ട് ഭാവനയുടെ കരുത്തിൽ കരുപ്പിടിപ്പിച്ചെടുത്തവയല്ല, അദ്ദേഹത്തിന്റെ കഥകൾ. മറിച്ച്, 23 വർഷക്കാലം ആ കലാകാരൻമാർക്കൊപ്പം തമ്പിൽ ഉണ്ടും ഉറങ്ങിയും അവരെ ആഴത്തിലറിഞ്ഞും അനുഭവിച്ചും എഴുതിയ കഥകളാണ് അവയെല്ലാം.
ആറു നോവലുകൾ, മൂന്ന് നോവലെറ്റുകൾ, നൂറിലേറെ കഥകൾ, ഇരുപത്തി അഞ്ചിലധികം ഫീച്ചറുകൾ, സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം, സർക്കസിന്റെ ചരിത്രം പറയുന്ന സർക്കസ് ലോകം, ഇന്ത്യൻ സർക്കസിന്റെ ഉത്ഭവവും വളർച്ചയും, ഇംഗ്ലീഷിലെഴുതിയ ഒരു പുസ്തകം എന്നിങ്ങനെ സർക്കസിനെ മാത്രം അധികരിച്ച് ശ്രീധരൻ ചമ്പാട് എഴുതിയതിന് കൈയും കണക്കുമില്ല. സർക്കസിനെ കേന്ദ്രീകരിച്ച് ഇന്ത്യൻ ഭാഷകളിൽ തന്നെ ഏറ്റവും കൂടുതൽ എഴുതിയ എഴുത്തുകാരനും അദ്ദേഹമാണ്. സർക്കസ് എന്ന കലയെ സാഹിത്യത്തിലൂടെ മലയാളികൾക്കിടയിൽ ജനകീയവത്കരിക്കുന്നതിൽ അവഗണിക്കാനാവാത്ത ഒരു പങ്ക് അദ്ദേഹത്തിനുണ്ട്.
'റിംഗ്' എന്ന നോവലിലെ പാർവതിയിലൂടെ, 'കൂടാരത്തിലെ രേണുവിലൂടെ, 'അനന്തരത്തിലെ കാശി എന്ന കുള്ളൻ കോമാളിയിലുടെ,'അരങ്ങേറ്റത്തിലെ വിജയാനന്ദിലൂടെ, 'കോമാളിയിലെ ചാർലിയിലൂടെ, 'അന്യോന്യം തേടി നടന്നവരിലെ രതിയിലൂടെ സർക്കസ് കൂടാരത്തിനകത്ത് ജീവിതം തളച്ചിടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ കലാകാരൻമാരുടെ കണ്ണീരും കിനാവുമാണ് അദ്ദേഹം വായനക്കാർക്ക് പകർന്നു നൽകിയത്. വർണ വിസ്മയങ്ങളുടെ സ്വപ്‌ന ലോകം തീർക്കുന്ന സർക്കസിനകത്തെ അറിയപ്പെടാത്ത അണിയറ രഹസ്യങ്ങളുടെ കാണാക്കാഴ്ചകളായിട്ടാണ് ആ കഥകൾ മാറുന്നത്. ആ കഥകൾ വായനക്കാരെ അസാധാരണമാം വിധം ആകർഷിക്കുകയും പുതിയൊരു  അനുഭവ ലോകത്തിന്റെ അകത്തളങ്ങളിലേക്ക് അവരെ ആനയിക്കുകയും ചെയ്തു.
അറുപതുകളുടെ ആദ്യപാദത്തിൽ ആരംഭിച്ച് പിന്നീടൊരു മൂന്ന്-മൂന്നര ദശകത്തോളം കാലം കഥകളിലൂടെ സർക്കസിനെ വായനക്കാരുടെ ഇടയിൽ സജീവമായി നിലനിർത്തിയ ഈ കഥാകാരൻ ഇന്നു പക്ഷേ, മലയാളിയുടെ മനസ്സിൽ മറവിയിലേക്കു മറഞ്ഞു പോകുന്ന ഒരു മധുര സ്മരണയാണ്. അസാധാരണമായ ഒരു ജീവിതത്തിന്റെ അതിസമ്പന്നമായ അനുഭവങ്ങൾ കൈമുതലായുള്ള ഈ എഴുത്തുകാരനേയും അദ്ദേഹത്തിന്റെ കൃതികളേയും അറിഞ്ഞോ അറിയാതെയോ നാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ജീവിച്ചിരിക്കേ അവഗണിക്കുകയും മരണാനന്തരം മാത്രം അംഗീകരിക്കുകയും ചെയ്യുക എന്ന വിചിത്ര മനസ്സുള്ള മലയാളി സമൂഹം ഈ എഴുത്തുകാരനും അത്തരം ഒരു ദുർവിധിയാണോ കരുതിവെക്കുന്നത്? സാഹിത്യ രംഗത്ത് അത്രയൊന്നും സജീവമല്ലാതെ മനഃപൂർവം തന്നെ മാറി നിൽക്കുന്ന ശ്രീധരൻ ചമ്പാട് ഏറെ കാലത്തിന് ശേഷം ഇതാദ്യമായി മനസ്സു തുറക്കുന്നു.

 

സർക്കസ് ലോകത്തെ കുറിച്ചുള്ള അനുഭവങ്ങൾ എഴുതിത്തളർന്നതു കൊണ്ടാണോ അതോ എഴുതിത്തീർന്നതു കൊണ്ടാണോ താങ്കൾ ഇപ്പോൾ എഴുത്തിൽ സജീവമല്ലാത്തത്?

രണ്ടുമല്ല. ഇതുവരെ എഴുതിയതിനേക്കാൾ കൂടുതൽ സർക്കസ് കഥകൾ എന്റെ മനസ്സസിലുണ്ട്. പക്ഷേ, എന്തിനാണ് എഴുതുന്നത് എന്ന തോന്നലാണ് എനിക്കിപ്പോൾ. 

സർക്കസിനെ കുറിച്ച് അസാധാരണ അനുഭവങ്ങളുടെ ഒരു ഖനി തന്നെ കൈയിലുള്ള ആളാണു താങ്കൾ. അങ്ങനെയുള്ള ഒരാൾ അതിനെ കുറിച്ച് ഒന്നുമെഴുതാതെ മാറി നിൽക്കുന്നത് ശരിയാണോ? അത് വായനക്കാരോട് ചെയ്യുന്ന അനീതിയല്ലേ?

സർക്കസ് കലാകാരൻമാർ തമ്പിനകത്ത് അനുഭവിക്കുന്ന ദുഃഖവും ദുരിതവും ദുരന്തവും മറയില്ലാതെ മലയാള കഥകളിൽ ഏറ്റവും കൂടുതൽ അവതരിപ്പിച്ച ആളാണു ഞാൻ. എന്നിട്ടും എന്നെയോ എന്റെ കൃതികളെയോ അർ ഹമാം വിധം അംഗീകരിക്കാതെ അവഗണിക്കുകയും അവമതിക്കുകയും ചെ യ്യുന്ന ഒരു സാഹചര്യത്തിൽ ഞാനെന്തിനാണ് എഴുതുന്നത്?

സങ്കടവും നിരാശയും ധാർമിക രോഷവും സ്ഫുരിക്കുന്ന ഈ അഭിപ്രായത്തിന് പിന്നിലെ തിക്താനുഭവങ്ങൾ എന്താണ്?

ഒരുപാടുണ്ട്. അനേകം വർഷക്കാലം പല സർക്കസുകളിലായി ട്രപ്പീസ് കളിക്കാരനും പിആർഓയുമായി കഴിഞ്ഞ എനിക്ക് എന്താണ് തമ്പിനകത്ത് നടക്കുന്നത് എന്ന് വ്യക്തമായി അറിയാം. അതുകൊണ്ടാണ് തമ്പിലെ കലാകാരൻമാർ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടലിന്റെയും അസംതൃപ്തിയുടെയും മോഹഭംഗങ്ങളുടെയും നേർച്ചിത്രങ്ങൾ കഥകളിൽ കൊണ്ടുവരാ ൻ ഞാൻ ശ്രമിച്ചത്. അതു സർക്കസിനെ കുറിച്ച് പലപ്പോഴും പുറംലോകം അറിഞ്ഞതിൽ നിന്നും തീർത്തും വിപരീതമായ കഥകളായിരുന്നു. അതിന് സത്യത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. എന്നാൽ നമ്മുടെ നിരൂപകർ അവരുടെ വിലയിരുത്തലുകളിലൊന്നിലും എന്റെ കൃതികളെ പരിഗണിച്ചു കണ്ടില്ല. എന്റെ 'കൂടാരം' എന്ന നോവലിനെ കുറിച്ച് ദൂരദർശന്റെ മുൻ ഡയറക്ടർ കെ.കുഞ്ഞികൃഷ്ണൻ ദി ഹിന്ദുവിലെഴുതിയ ഒരു ഇംഗ്ലീഷ് നിരൂപണമാണ് ഇക്കാലത്തിനിടയിൽ എന്റെ കൃതികളെ കുറിച്ച് ആകെ ഉണ്ടായ ഒരു വിലയിരുത്തൽ. ഈ അവഗണനയൊക്കെ സഹിച്ച് ഞാനെന്തിനാണ് എഴുതുന്നത്?

അപ്പോൾ വായനക്കാരെയല്ല, നിരൂപകരെ ലക്ഷ്യമിട്ടാണ് താങ്കൾ എഴുതുന്നത് എന്നർഥം?

എന്നല്ല, വായനക്കാർ തന്നെയാണ് ലക്ഷ്യം. പക്ഷേ, ഒരെഴുത്തുകാര ന്റെ കൃതികൾ വായനക്കാർ ശരിയായ രീതിയിൽ വായിക്കുന്നതിനും എഴുത്തുകാരനെ സമൂഹം ശ്രദ്ധിക്കുന്ന നിലയിലേക്ക് മാറ്റുന്നതിനും നിരൂപകരു ടെ വിലയിരുത്തലുകൾക്ക് വലിയ പങ്കും പ്രാധാന്യവുമുണ്ട്. അതിന്റെ അഭാവത്തിലാണ് എന്റെ കൃതികൾക്ക് അർഹതപ്പെട്ട അംഗീകാരവും വായനയും കിട്ടാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് എഴുത്തിനോട് മടുപ്പു തോന്നി ഞാൻ മാറി നിൽക്കുന്നത്.

അതായത് അംഗീകരിക്കപ്പെടാനാണ് താങ്കൾ എഴുതുന്നത് എന്നാണോ? അവാർഡുകളാണോ താങ്കൾ ലക്ഷ്യമിടുന്നത്?

അല്ല. അവാർഡുകളെ ലക്ഷ്യം വെച്ചല്ല ഞാൻ എഴുതുന്നത്. മുപ്പതു വ ർഷത്തിലേറെ കാലം എഴുത്തിൽ സജീവമാകുകയും കുറച്ച് നല്ല കൃതികൾ എഴുതുകയും ചെയ്ത ആളാണു ഞാൻ(ഞാനിതു പറയുന്നത് എന്റെ വായനക്കാരുടെ അഭിപ്രായങ്ങളെ കണക്കിലെടുത്താണ്)ഏതാനും വർഷങ്ങൾക്ക് മു മ്പ് കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ഒരു അംഗീകാരം നൽകി ആദരിച്ചു എന്നതൊഴിച്ചാൽ സർക്കാർ തലത്തിലോ അല്ലാതെയോ ഉള്ള അവാർഡുകളൊന്നും എനിക്ക് കിട്ടിയിട്ടില്ല. അതിനെ കു റിച്ചൊന്നും എനിക്ക് പരാതിയോ പരിഭവമോ ഇല്ല. എന്റെ കൂടാരം എന്ന നോവൽ കുങ്കുമം നോവൽ അവാർഡിനു മത്സരിച്ച് അവസാനം നിമിഷം പി ൻതള്ളപ്പെട്ടു പോയ കൃതിയാണ്. നോവലുകളുടെ ഗുണമേൻമയ്ക്കപ്പുറം മറ്റു ചില സ്വാധീനങ്ങൾ കൂടി പരിഗണിക്കപ്പെട്ടപ്പോഴാണ് അതു സംഭവിച്ചത്. അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന കൃതികളുടെ മൂല്യത്തിന്റെ ഏ ത് അളവുകോൽ വെച്ച് അളന്നാലും അവയോട് കിടപിടിക്കുന്ന ചില കൃതികളെങ്കിലും ഞാൻ എഴുതിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഇത് അഹങ്കാരമല്ല. ഒരെഴുത്തുകാരന്റെ ആത്മവിശ്വാസമാണ്.

 

എന്നിട്ടും താങ്കളുടെ കൃതികൾ അംഗീകരിക്കപ്പെടാതെ പോകുന്നത് എന്തു കൊണ്ടാവും? 

സർക്കസ് എന്നും മലയാളികൾക്ക് ഒരു വിനോദം മാത്രമാണ്. ഒരു വെ റും നേരംപോക്ക്. ആ കലയുമായി ബന്ധപ്പെട്ടവരുടെ ജീവിതം ഇതിവൃത്തമാക്കി മാത്രം കഥകളെഴുതി എന്നതിന്റെ പേരിലാണ് എന്റെ കഥകൾ അവഗണിക്കപ്പെട്ടത്. മറ്റൊരു കാര്യം ആദ്യകാല ഇന്ത്യൻ സർക്കസിലെ കലാകാര ൻമാരിൽ ഏറെയും മലബാറിലെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരായിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി, ധർമടം, മേലൂര്, അണ്ടലൂര്, പിണറായി, പാറപ്രം, ചമ്പാട്, പൊന്ന്യം, കതിരൂര് എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ഈ ജനത. ദരിദ്രരും കീഴ്ജാതിക്കാർ എന്ന് മുദ്ര കുത്തപ്പെട്ടവരുമാ യ ഈ ആളുകളാണ് എന്റെ കഥാപാത്രങ്ങളായിത്തീരുന്നത്. മതേതരത്വത്തി ന്റെ മറയ്ക്കുള്ളിലിരുന്ന് ജാതീയതയുടെ ഔന്നിത്യത്തിൽ ഊറ്റം കൊള്ളുന്ന നിരൂപകരാണ് എന്റെ കഥകളെ ഒറ്റപ്പെടുത്തിയതും ഒന്നുമല്ലാതാക്കിയതും. 

ഈ നിരാശയിൽ നിന്നാണോ വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിൽ വെച്ച് മലയാള നിരൂപകർക്കെതിരെ കടുത്ത വിമർശനം നടത്തിക്കൊണ്ട് ഒരു പ്രസംഗം താങ്കൾ നടത്തിയത്?

ഞാൻ നിരാശനാണ് എന്ന് വ്യാഖ്യാനിക്കരുത്. അങ്ങനെയൊന്നുമില്ല. ഒരെഴുത്തുകാരന്റെ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് അന്നു ഞാൻ ചെയ്തത്. അതെന്റെ സ്വാതന്ത്ര്യമാണ്. ഇനി തലശ്ശേരിയിലെ പ്രസംഗം-അത് മനപ്പൂർവം ആയിരുന്നില്ല. സന്ദർഭോചിതമായി സംഭവിച്ചതാണ്. ചന്തുമേനോ ന്റെ നോവൽ, 'ശാരദ'യുടെ നൂറാം വാർഷിത്തോടനുബന്ധിച്ചുള്ള നോവൽ ച ർച്ചാ വേദിയിലാണ് സംഭവം നടന്നത്. ചർച്ച ഉദ്ഘാടനം ചെയ്ത മലയാളത്തിലെ പ്രമുഖനായ ഒരു നിരൂപകൻ ശാരദയെ കുറിച്ച് ഒരു വാക്കു പോലും പറയാതെ സംസാരിച്ചത് മുഴുവൻ മലയാളത്തിലെ മറ്റൊരു കഥാകാരന്റെ ക ഥകളെ കുറിച്ച് മാത്രം. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ ഊഴം വന്നപ്പോ ൾ ഞാൻ പറഞ്ഞു- മലയാളത്തിലെ നിരൂപകർ സർക്കസിലെ 'കാർപ്പെറ്റ് ക്ലൗണു'കളെ പോലെയാണെന്ന് (സർക്കസിലെ എല്ലാ ഐറ്റങ്ങളും പരിശീലിച്ച് ഒന്നിലും കഴിവു തെളിയിക്കാൻ കഴിയാതെ പോകുന്നവരാണ് ഒടുവിൽ 'കാർപ്പെറ്റ് ക്ലൗണുകളായിത്തീരുന്നത്) അവർ കവിതയിൽ തുടങ്ങും. പിന്നെ ക ഥയിലും നോവലിലും പയറ്റി നോക്കും. അതിലൊന്നും ക്ലച്ചു പിടിക്കാതുകുമ്പോഴാണ് നിരൂപക വേഷം കെട്ടുന്നത്. സർഗശേഷിയില്ലാത്ത ഇത്തരക്കാരാ ണ് പ്രസക്തമായതിനെ തിരസ്‌കരിക്കുകയും അപ്രസക്തമായതിനെ വാഴ് ത്തിപ്പാടുകയും ചെയ്യുന്നത് എന്നു കൂടി ഞാൻ പറഞ്ഞു വെച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചു. അതോടെ എന്റെ നല്ല പരിചയക്കാരൻ കൂടിയായ ആ നിരൂപകൻ എന്റെ ശത്രുവായി. കാലം അധികം കഴിയുന്നതിനു മുമ്പേ അതേ നിരൂപകൻ എഴുതി- നമ്മുടെ നിരൂപകർക്ക് സർഗശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്.

സർക്കസിനെ കുറിച്ച് ആദ്യ കഥ എഴുതിയത് എപ്പോഴാണ്?

1964 ൽ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന റിംഗ് ബോയ് ആണ് ആദ്യ കഥ. മാതൃഭൂമിക്ക് ആദ്യമായി അയച്ച ഈ കഥ വലിയ പ്രാധാന്യത്തോടെയാ ണ് എം.ടി.വാസുദേവൻ നായർ പ്രസിദ്ധീകരിച്ചത്. ആ കഥയ്ക്ക് എം.ടി നൽ കിയ അകമഴിഞ്ഞ പ്രോത്സാഹനമാണ് തുടർന്ന് കുറെ സർക്കസ് കഥകളെഴുതാൻ എനിക്ക് പ്രചോദനം തന്നത്.

ആദ്യ നോവൽ-അന്യോന്യം തേടി നടന്നവർ-എഴുതുന്നതെപ്പൊഴാണ്?

1977 ൽ. മാതൃഭൂമി വാരാന്തപ്പതിപ്പിലാണ് ആ നോവൽ പ്രസിദ്ധീകരിച്ചത്. 

പല സർക്കസ് മുതലാളിമാരെയും ആ നോവൽ വിറളിപിടിപ്പിച്ചതായി കേട്ടിട്ടുണ്ട്. ശരിയാണോ?

ശരിയാണ്. ദാരിദ്ര്യത്തിന്റെ വറുതിയിൽ പൊറുതിമുട്ടി, ചെറിയ പ്രായത്തിൽ സർക്കസിൽ ചേർന്ന രതി എന്ന പെൺകുട്ടിക്ക് ഉടമയിൽ നിന്നും ഏ ൽക്കേണ്ടി വരുന്ന പീഡനങ്ങളുടെ നേർച്ചിത്രങ്ങളാണ് ഞാൻ എഴുതിയത്. 
നിലവാരം കുറഞ്ഞ ഭക്ഷണം, തുഛമായ ശമ്പളം, കഠിനമായ പരിശീലനം, പ രിശീലകരുടെ മൃഗീയമായ ശിക്ഷാ നടപടികൾ, പ്രായം തികയാത്ത പെൺ കുട്ടികളുടെ പോലും മാനം തകർന്നടിയുന്ന ദയനീയമായ അവസ്ഥ തുടങ്ങിയവയെല്ലാം ആ നോവലിൽ ഞാൻ കൊണ്ടു വരാൻ ശ്രമിച്ചു. അതൊക്കെ സ ർക്കസ് ഉടമകളെ പ്രകോപിപ്പിച്ചു. അവർ നേരിട്ടും ദൂതൻമാർ മുഖേനയും നോവലിന്റെ പ്രസിദ്ധീകരണം നിർത്തി വെക്കാൻ ആവശ്യപ്പെട്ടു. എനിക്ക് നേരെ വധഭീഷണി വരെയുണ്ടായി. ഈ സർക്കസ് ഉടമകളുടെ ഇടപെടൽ കാരണം പല സർക്കസിലും എനിക്ക് ജോലി പോലും നിഷേധിക്കപ്പെട്ടു. അ തെന്തായാലും ആ നോവൽ വന്നതോടു കൂടി ഒരു വലിയ ഗുണമുണ്ടായി. സർക്കസ് കലാകാരൻമാരുടെ നേർക്കുള്ള മുതലാളിമാരുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. 

'പാർവതി' എന്ന നായികയിലൂടെ സർക്കസ് കലാകാരൻമാരുടെ പൊ തുവായ ജീവിത ദൈന്യത വരച്ചു കാട്ടിയ റിംഗ് എന്ന നോവലാണ് താങ്കളു ടെ മാസ്റ്റർ പീസ് എന്നു പറയാം. എന്തായിരുന്നു ആ നോവൽ എഴുതാനുണ്ടായ സാഹചര്യം?

കുമാരി വാരികയിൽ നിരവധി സർക്കസ് കഥകൾ ഞാൻ എഴുതുകയുണ്ടായി. ആ അടുപ്പം വെച്ച് ഒരിക്കൽ ഞാൻ കൊല്ലത്ത് കുമാരി വാരികയുടെ ഓഫീസിൽ ചെന്നു. പത്രാധിപർ വിമലാരാജാകൃഷ്ണനെ കണ്ടു. സംസാരത്തിനിടയിൽ സർക്കസിനെ കുറിച്ച് നല്ലൊരു നോവൽ എഴുതിത്തരാൻ അവർ ആ വശ്യപ്പെട്ടു. റിംഗ് എഴുതി കുമാരി വാരികയ്ക്ക് നൽകുന്നത് അങ്ങനെയാണ്. എന്റെ ആത്മാംശം ഏറെയുള്ള നോവലാണത്. പക്ഷേ, കുമാരിക്ക് നൽകിയ ആ നോവൽ അന്ന് നോവൽ സെലക്ഷൻ കമ്മറ്റിയിലുണ്ടായിരുന്ന എൻ.വി.കൃഷ്ണവാര്യർ എടുത്ത് കുങ്കുമത്തിലാണ് പ്രസിദ്ധീകരിച്ചത്. കുങ്കുമം ക ത്തി നിൽക്കുന്ന കാലമാണ്. കുറേക്കൂടി ആളുകൾ ശ്രദ്ധിക്കേണ്ട നോവലാ ണത് എന്ന് തോന്നിയതിനാലാണ് താനത് ചെയ്തത് എന്ന് വിശദീകരിച്ചുകൊണ്ട് എൻ. വി എനിക്കൊരു കത്തെഴുതുകയും ചെയ്തു. എന്തായാലും അദ്ദേഹത്തിന്റെ വിലയിരുത്തൽ തെറ്റിയില്ല. വളരെയധികം വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആ നോവലിന് കഴിഞ്ഞു.
ആനുകാലികങ്ങളിൽ വരുന്നതല്ലാതെ താങ്കളുടെ കൃതികൾ അധികമൊന്നും പുസ്തകമായി വന്നിട്ടില്ല. വന്നവയാകട്ടെ ആദ്യ പതിപ്പിന് ശേഷം മറ്റൊരു പതിപ്പ് ഇറങ്ങിയിട്ടുമില്ല. പുസ്തകശാലകളിൽ ഒന്നും താങ്കളുടെ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ഇടത്തരം പ്രസാധകരാണ് എന്റെ പുസ്തകങ്ങൾ അധികവും പ്രസിദ്ധീകരിച്ചത്. 1000 കോപ്പികൾക്ക് കരാറുണ്ടാക്കിയ പലരും അതിലേറെ കോപ്പിക ൾ അടിച്ചു വിറ്റ് കാശുണ്ടാക്കി. കരാർ പ്രകാരം അടിച്ച കോപ്പികളുടെ റോയ ൽറ്റി പോലും തരാതെ മുങ്ങി നടന്നവരുണ്ട്. പുസ്തകം മുഴുവൻ വിറ്റു തീർ ന്നിട്ടും ഒന്നും വിറ്റില്ല എന്നു സങ്കടം പറഞ്ഞ് ഒരു രൂപ പോലും റോയൽറ്റി തരാത്തവരുണ്ട്. ഈ കള്ളക്കളികളിൽ മനം മടുത്തപ്പൊഴാണ് റീ പ്രിന്റുകളൊന്നും ഇനി ഇറക്കേണ്ട എന്നു തീരുമാനിച്ചത്.

അത് വായനക്കാരോട് ചെയ്യുന്ന അനീതിയല്ലേ?

എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് അവകാശങ്ങളൊന്നുമില്ലേ? ഞാനും മനുഷ്യനാണ്. ആ നിലയിൽ എനിക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. കോടതി കയറിയും കേസു കൊടുത്തും സമയം കളയാൻ കഴിയാത്തതുകൊണ്ട് ഈ വിധത്തിലാണ് ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഒരെഴുത്തുകാരൻ, അവന്റെ കൃതികൾ സ്വയം പിൻവലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതാരാണ്? ആ സാഹചര്യത്തിന് ആദ്യം മാറ്റമുണ്ടാകട്ടെ. പ്രസാധകർ മാത്രമല്ല, മലയാളത്തിലെ ഒരു പ്രമുഖ വാരികയും ഇത്തരത്തിൽ വലിയൊരു അനീതി എന്നോടു കാട്ടുകയുണ്ടായി.

ആരാണത്?

പേരു ഞാൻ പറയില്ല. അതു ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്. എന്റെ ഒരു നോവൽ ആ വാരികയിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ടായിരുന്നു. പെട്ടെന്നൊരു നാൾ എന്റെ അടുത്ത സുഹൃത്ത് കൂടിയായ വാരികയുടെ പത്രാധിപരിൽ നിന്നും എനിക്കൊരു കത്തു കി ട്ടി. നോവൽ ഒന്നു ചുരുക്കി ഏതാനും അധ്യായങ്ങൾ കൊണ്ട് അവസാനിപ്പിക്കണം. 65 അധ്യായങ്ങളുള്ള നോവലാണ്. കാൽ ഭാഗം കൂടി പ്രസിദ്ധീകരി ച്ചിട്ടില്ല. നോവലിനെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് വായനക്കാർ വാരികയിൽ ഓരോ ആഴ്ചയും രേഖപ്പെടുത്തുന്നത്. പിന്നെന്തിനാണ് പെട്ടെ ന്ന് നോവലിനൊരു അന്ത്യം കുറിക്കുന്നത്? ഫോൺ മുഖേനയും നേരിട്ടും അന്വേഷിച്ചു. വ്യക്തമായൊരു മറുപടി ആരിൽ നിന്നും കിട്ടിയില്ല. പിന്നെന്തു സംഭവിച്ചു എന്നു വെച്ചാൽ പെട്ടെന്നൊരു നാൾ അവരെന്റെ നോവലിന്റെ പ്ര സിദ്ധീകരണം അങ്ങു നിർത്തി.

 

എന്താണ് കാരണമെന്ന് പിന്നീട് അന്വേഷിച്ചില്ലേ?

അന്വേഷിച്ചു. സത്യം കണ്ടെത്തുകയും ചെയ്തു. അതെന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഒരു പരിധി വരെ കഥയെഴുത്തു തന്നെ നിർത്തി പിൻതിരിയാൻ എന്നെ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. സർക്കസ് പശ്ചാത്തലത്തിലുള്ളതായിരുന്നു ആ വാരികയിൽ വന്നുകൊണ്ടിരുന്ന എന്റെ നോവൽ. ആയിടയ്ക്കാണ് വാരികയുടെ വികസന ഫണ്ടിലേക്ക് ധനശേഖരണം തുടങ്ങിയത്. അതിനായി ഒരു സർക്കസ് മുതലാളി വാരികയ്ക്ക് ഒരു വലിയ തുക സംഭാവ ന നൽകി. മുതലാളിക്ക് ഒരേ ഒരു ഡിമാന്റു മാത്രം. വാരികയിൽ വരുന്ന എ ന്റെ നോവൽ നിർത്തണം. ഒരു കാലത്ത് മലയാളത്തിലെ ചെറുതും വലുതുമായ ഒരു പാട് എഴുത്തുകാർക്ക് താങ്ങും തണലുമായി നിന്ന വാരികയാണ്. വലിയൊരു തുക സംഭാവന കിട്ടുമെന്നായപ്പോൾ ആദർശങ്ങളെ ബലികൊടുക്കാൻ അവരും തയ്യാറായി. എന്റെ നോവൽ നിർത്താൻ വാരികയ്ക്ക് ഔദ്യോഗിക നിർദ്ദേശം നൽകിയ വ്യക്തിയുടെ പേര് ഞാൻ പറയുന്നില്ല. മലയാളിയു ടെ മനസ്സിലെ വലിയൊരു വിഗ്രഹം അതോടെ തകർന്നു പോകും.

സർക്കസിനെ ചരിത്രം പറയുന്ന ഒരു പുസ്തകം എഴുതിയല്ലോ-'സർ ക്കസിന്റെ ലോകം.' വർഷങ്ങൾക്കു മുമ്പു കണ്ടമ്പുള്ളി ബാലൻ എന്നൊരാ ൾ സർക്കസ്' എന്ന പേരിൽ സർക്കസിന്റെ സമഗ്ര ചരിത്രം മലയാളത്തിൽ ഇറക്കിയിട്ടുണ്ട്. ആ നിലയിൽ താങ്കളുടെ പുസ്തകത്തിന് പ്രസക്തിയുണ്ടോ?

ഉണ്ട്. ആ രണ്ടു പുസ്തകങ്ങളും വായിച്ച ഒരാൾക്ക് അതിന്റെ പ്രസക്തി മനസ്സിലാകും. ഒരു പാടു തെറ്റുകൾ കണ്ടമ്പുള്ളിയുടെ പുസ്തകത്തിൽ ഉണ്ട് എന്ന് മനസ്സിലായപ്പോഴാണ് സർക്കസിനെ കുറിച്ച് ഒരു നല്ല പുസ്തകം എഴുതാൻ ഞാൻ തുനിഞ്ഞത്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ പുസ്തകം പറയുന്നത് ഇന്ത്യൻ സർക്കസിന്റെ കുലപതി വിനായക് ഛത്രെ ആണെന്നാണ്. എന്നാൽ മൊറേശ്വർ ഛത്രെ ആണ് ശരി. ഇത്തരത്തിലുള്ള വലിയ തെറ്റുകൾ തിരുത്തപ്പെടേണ്ടവയാണ്. കാരണം അനേകം തലമുറകൾക്ക് സർക്കസിനെ കുറിച്ച് അറിവു പകരേണ്ട ചരിത്ര ഗ്രന്ഥങ്ങൾ അങ്ങേയറ്റം ആധികാരികമായിരിക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അല്ലെങ്കിൽ അതു നാം തലമുറകളോട് ചെയ്യുന്ന വലിയ തെറ്റാകും. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്.

 

ഇന്ത്യൻ സർക്കസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഒരു ഇംഗ്ലീഷ് പുസ്തകം ഇറക്കിയല്ലോ. എന്താണ് അത്തരം ഒരു പുസ്തകത്തിന്റെ പിറവിക്കു പിന്നിലെ പ്രചോദനം?

ഇന്ത്യൻ സർക്കസിന്റെ ചരിത്രം സമഗ്രമായി പറയുന്ന ഒരു ഇംഗ്ലീഷ് പുസ്തകം എന്റെ ഏറെ കാലത്തെ സ്വപ്‌നമാണ്. നമ്മുടെ സർക്കസിന്റെ ക ഥ ഇംഗ്ലീഷ് വായിക്കുന്നവരൊക്കെ മനസ്സിലാക്കുന്നത് നല്ലതാണ് എന്നെനി ക്ക് തോന്നിയപ്പോഴാണ് അതിനായി ഇറങ്ങിപ്പുറപ്പെട്ടത്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള സ്ട്രാറ്റജിക് ബുക്ക് പബ്ലിഷിംഗ് ആന്റ് റൈറ്റ്‌സ് ഏജൻസി (എസ് ബിപിആർഎ) എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കസിന്റെ ചരിത്രം ഇംഗ്ലീഷിൽ സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം എന്ന നിലയിലാണ് അത് അമേരിക്കയിലും യൂറോപ്പിലും പ്രചരിക്കുന്നതും പ്രസിദ്ധമാകുന്നതും. നല്ല പ്രതികരണമാണ് ആ പുസ്തകത്തെ കുറിച്ച് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest News