ഫിഫ 2022 ലോകകപ്പ് വിജയം ഉറപ്പാക്കുന്നതില്‍ ആരാധകരും  പൗരന്മാരും താമസക്കാരും  പ്രധാന പങ്കാളികള്‍- കമാന്‍ഡര്‍

ദോഹ- മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ലോകകപ്പായിരിക്കുമെന്നും ലോകകപ്പ് വിജയം ഉറപ്പാക്കുന്നതില്‍ ആരാധകരും പൗരന്മാരും താമസക്കാരും കമ്മിറ്റിയുടെ പ്രധാന പങ്കാളികളാണെന്നും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.   
2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും  സുരക്ഷ ഉറപ്പുവരുത്തല്‍  സുരക്ഷാ ഓപ്പറേഷന്‍ കമ്മിറ്റികളുടെ പ്രധാന മുന്‍ഗണനകളിലൊന്നാണ്. ഇത്രയും വലിയൊരു അന്താരാഷ്ട്ര ഇവന്റ് സംഘടിപ്പിക്കുന്നതിന് വിവിധ ലോജിസ്റ്റിക്കല്‍, മാനുഷിക, സാങ്കേതിക തലങ്ങളില്‍ പൂര്‍ണ്ണമായും തയ്യാറാടെപ്പ് അത്യാവശ്യമാണ് . ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് വേണ്ടി വികസിപ്പിച്ച സുരക്ഷാ തന്ത്രത്തിന് അനുസൃതമായി, ടൂര്‍ണമെന്റിന്റെ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി ഓപ്പറേഷന്‍സ് കമ്മിറ്റി സുരക്ഷാ ജീവനക്കാരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍, പ്രോഗ്രാമുകള്‍, പരിശീലന കോഴ്‌സുകള്‍, സംയുക്ത വ്യായാമങ്ങള്‍ എന്നിവ നടപ്പിലാക്കിയതായി കമാന്‍ഡര്‍ വ്യക്തമാക്കി.  സ്‌പോര്‍ട്‌സ് ക്രൗഡ് സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി പ്രോഗ്രാം ആയിരുന്നു ഇതിലെ പ്രധാന പരിപാടികളിലൊന്ന്.  ഇത് ഗവണ്‍മെന്റ്, സ്വകാര്യ സെക്യൂരിറ്റി ടീമുകളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതായിരുന്നു.  സ്‌റ്റേഡിയം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, സെക്യൂരിറ്റി സെന്‍സ്, ക്രൗഡ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഫസ്റ്റ് എയ്ഡ്, ആള്‍ക്കൂട്ടങ്ങളുമായുള്ള സഹകരണം) തുടങ്ങിയ നിരവധി പരിശീലന സെഷനുകള്‍ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.  ടൂര്‍ണമെന്റ് നയങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച പ്രായോഗിക പരിശീലന പരിപാടികളായിരുന്നു മറ്റൊരു പ്രധാന പദ്ധതി. ഇതില്‍ സാധ്യമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള പരിശീലനവും ഉള്‍പ്പെടുന്നു. യൂറോപ്യന്‍ പോലീസിലെയും യൂറോപോളിലെയും പ്രത്യേക വിദഗ്ധരുമായി സഹകരിച്ചാണ് ഇത് നടത്തിയത്.
ഈ പ്രോഗ്രാമുകള്‍ ഫിഫ ആവശ്യപ്പെടുന്നതിലും അപ്പുറമാണ്. മൊത്തത്തില്‍, ഗവണ്‍മെന്റ് സെക്യൂരിറ്റിയില്‍ നിന്നുള്ള 32,000 വ്യക്തികളും സ്വകാര്യ സെക്യൂരിറ്റിയില്‍ നിന്നുള്ള 17,000 വ്യക്തികളും ഈ പ്രോഗ്രാമുകളില്‍ പങ്കെടുത്തു. 
ഏത് സാഹചര്യവും നേരിടുന്നതിനുള്ള ഞങ്ങളുടെ സന്നദ്ധത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്, നിരവധി പരീക്ഷണ സാഹചര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ഞങ്ങള്‍ സുരക്ഷാ പദ്ധതികള്‍ പരീക്ഷിച്ചു. ഓഫീസും ഓണ്‍ദിഗ്രൗണ്ടും, ഖത്തറിന് പുറത്തുള്ള നിരവധി സിവില്‍, മിലിട്ടറി സ്ഥാപനങ്ങളുടെയും സേനകളുടെയും ഫിഫയുടെ പങ്കാളികളുടെയും പങ്കാളിത്തത്തോടെ 2021 നവംബറില്‍ നടത്തിയ വതന്‍ (ഹോംലാന്‍ഡ്) അഭ്യാസം ഇതിന്റെ ഭാഗമായിരുന്നു. എല്ലാ ടീമുകളുടേയും പ്രവര്‍ത്തന സന്നദ്ധതയും സംയുക്ത ഏകോപനവും ഉറപ്പാക്കി ടൂര്‍ണമെന്റിനിടെ നടക്കാവുന്ന വിവിധ  പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത സാഹചര്യങ്ങള്‍ നടപ്പിലാക്കിയാണ് ഹോംലാന്‍ഡ് അഭ്യാസങ്ങള്‍ നടന്നത്. സുരക്ഷാവിഭാഗത്തിന്റെ അവസാന വട്ട തയ്യാറെടുപ്പുകള്‍ ഉള്‍പ്പെടുത്തി ഈ മാസം  'വതന്‍ 2' എന്നപേരില്‍ സമഗ്രമായ  അഭ്യാസപരിപാടികള്‍ പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് ശൈഖ്  ഖലീഫ പറഞ്ഞു.
 

Latest News