റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ. 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ. തമിഴ് നാട്ടിൽ നിന്നും മാത്രം ഇതുവരെ 69.71 കോടി കലക്ട് ചെയ്തു.
മൂന്നാം ദിവസം 64 കോടിയാണ് പൊന്നിയിൻ സെൽവന്റെ മൊത്തം കലക്ഷൻ. ആദ്യ ദിനം 78.29 കോടിയും രണ്ടാം ദിനം 60.16 കോടിയുമാണ് നേടിയത്.
മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ കൂടുതൽ കലക്ഷൻ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. വിക്രം (125.57 കോടി), വലിമൈ (123.52 കോടി) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളത്തിൽ ആദ്യ ദിനത്തിൽ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനം മൂന്ന് കോടിയിലേറെ കലക്ട് ചെയ്തു.പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ.
ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയത്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി വൻ താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യും. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വി.എഫ്.എകസ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും സംവിധായകൻ മണിരത്‌നം വ്യക്തമാക്കിയിരുന്നു.