പെട്ടിക്കടയിൽ നിന്നും ലോസഞ്ചർ മിഠായിയും ഉപ്പിലിട്ട മാങ്ങയും വാങ്ങിയ കൈകളിൽ ഇന്ന് ചുളിവുകൾ വീണിരിക്കുന്നു.
അന്ന് കോരിയിട്ട തലമുടികളിൽ വെള്ളിനൂലുകൾ തല ഉയർത്തി നിൽക്കുന്നു. കാലചക്രം തിരിഞ്ഞാലും നിന്നെ ഞാൻ മറക്കില്ല എന്ന് ഓട്ടോഗ്രഫിൽ എല്ലാവരും എഴുതി. അങ്ങനെ പലരും പലതും കുറിച്ചു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. പലരും പലരെയും മറന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഓർമയുടെ മറ നീക്കപ്പെടുകയാണ്. അതേ മേൽക്കൂരക്ക് താഴെ പഴയ ചുമരുകൾക്കും തൂണുകൾക്കുമിടയിൽ വീണ്ടും ഒത്തുകൂടുന്നു. കൊച്ചു തമാശകളും നുള്ളി നോവിക്കലുകളും. വർഷങ്ങൾക്ക് മുമ്പത്തെ കലാലയ ജീവിതത്തിന്റെ പുനരാവിഷ്‌കാരങ്ങളാണ് ഓരോ കൂടിച്ചേരലുകളും.
അര നൂറ്റാണ്ടിലധികം കാലത്തെ ഓർമകൾ പങ്കുവെക്കാനായി അക്ഷരത്തറവാടുകളുടെ തിരുമുറ്റത്ത് ഒത്തുകൂടൽ പലയിടങ്ങളിലും പതിവ് കാഴ്ചയാകുന്നു.
ഓരോ അവധി ദിനങ്ങളും സ്‌കൂൾ മുറ്റങ്ങൾ ഒരോ പുതിയ ചരിത്രത്തിനു സാക്ഷിയാവുകയാണ്. പതിനഞ്ച് വർഷം മുതൽ അറുപത്തഞ്ച് വർഷം മുമ്പ് വരെ പാഠശാല വിട്ടുപോയവരാണ് ഓർമകളെ തിരികെ വിളിക്കുന്ന പകലുകൾക്കായി പഴയ ക്ലാസ് മുറിയിലും സ്‌കൂൾ മുറ്റത്തും പഴയകാല ഗുരുനാഥന്മരുടെ കൂടെ ഒത്തുകൂടുന്നത്. നാടിനും സ്‌കൂളിനും സഹപാഠികളിലെ പാവപ്പെട്ടവർ പൊതുനന്മക്കുമായി ഒത്തിരി ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചാണ് മടങ്ങുന്നത്. ബിസ്‌നസ് സംരംഭകർ മുതൽ ഉയർന്ന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ വരെ തങ്ങളുടെ ചേർത്തുപിടിക്കലിന്റെ സുഖമാണ് പൂർവ വിദ്യാർഥി സംഗമങ്ങളിലൂടെ അനുഭവിക്കുന്നത്. ക്ലാസ് ബാച്ചുകളായും സമ്പൂർണ സ്‌കൂൾ കൂട്ടായ്മയായും ഒത്തുകൂടുന്ന ഓരോ പുലരിയും നവ്യാനുഭവമാണ് നാടിന് സമ്മാനിക്കുന്നത്.
ഗോട്ടി കളിച്ചും തൊട്ട് കളിച്ചും പിണങ്ങിയും പിച്ചിയും അകന്നും അടുത്തും കണ്ണുരുട്ടിയും കണ്ണെഴുതിയും കേട്ടെഴുതിയും കഥ പറഞ്ഞും സ്‌കൂൾ വരാന്തയിലൂടെ സഞ്ചരിച്ചവർ. തോട് താണ്ടിയും തോളിൽ കൈയിട്ടും ബസിൽ തിരക്കിയും ബഡായി പറഞ്ഞും കഴിഞ്ഞുപോയ നല്ല കാലം.
പാവാടച്ചുളിവിൽ ഒളിപ്പിച്ചുവെച്ച അച്ചിപ്പുളിയും കൈയിൽ അമർത്തിപ്പിടിച്ച മാങ്ങ അണ്ടിയും ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് മാറ്റപ്പെട്ടപ്പോൾ നാവിലെ ഈർപ്പം വറ്റാറില്ലായിരുന്ന ആ കാലം.. കാലം പിന്നീട് പലരെയും പല വഴിക്കാക്കി. പഠനം തുടർന്നവരും ഇടയ്ക്ക് മതിയാക്കി കളം മാറ്റിച്ചവിട്ടിയവരും പ്രവാസികളായി കടൽ കടന്നവരും അധ്യാപനവും കച്ചവടവും മറ്റു തൊഴിലുകളുമായി നാട്ടിൽ തന്നെ തങ്ങിയവരും. കെട്ടിയവനും കെട്ടിയവളുമായി. പിന്നെ കുട്ടികളും പേരക്കുട്ടികളും. ഇതായിരുന്നുവല്ലോ ജീവിതത്തിലെ വരുമാനം.
പെട്ടിക്കടയിൽ നിന്നും ലോസഞ്ചർ മിഠായിയും ഉപ്പിലിട്ട മാങ്ങയും വാങ്ങിയ കൈകളിൽ ഇന്ന് ചുളിവുകൾ വീണിരിക്കുന്നു.
അന്ന് കോരിയിട്ട തലമുടികളിൽ വെള്ളിനൂലുകൾ തല ഉയർത്തി നിൽക്കുന്നു. കാലചക്രം തിരിഞ്ഞാലും നിന്നെ ഞാൻ മറക്കില്ല എന്ന് ഓട്ടോഗ്രഫിൽ എല്ലാവരും എഴുതി. അങ്ങനെ പലരും പലതും കുറിച്ചു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. പലരും പലരെയും മറന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഓർമയുടെ മറ നീക്കപ്പെടുകയാണ്. അതേ മേൽക്കൂരക്ക് താഴെ പഴയ ചുമരുകൾക്കും തൂണുകൾക്കുമിടയിൽ വീണ്ടും ഒത്തുകൂടുന്നു. കൊച്ചു തമാശകളും നുള്ളി നോവിക്കലുകളും. വർഷങ്ങൾക്ക് മുമ്പത്തെ കലാലയ ജീവിതത്തിന്റെ പുനരാവിഷ്‌കാരങ്ങളാണ് ഓരോ കൂടിച്ചേരലുകളും.
അന്ന് സംസാരിക്കാത്തവർ ഇന്ന് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
അന്നത്തെ നാണം അവന്റെ ജീവിത ഓട്ടത്തിനിടയിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. എൽ.പി, യു.പി, ഹൈസ്‌കൂളുകളിലും
മദ്രസ, പള്ളി ദർസുകളിലുമാണ് വേറിട്ട നിരവധി പൂർവ വിദ്യാർഥി സംഗമങ്ങൾ നടന്നുവരുന്നത്. പഴമകൾ പറഞ്ഞും പരിചയം പുതുക്കിയും പറയാൻ ബാക്കിവെച്ചത് പറഞ്ഞു തീർത്തും പഴയ ഓട്ടോഗ്രഫിന്റെ ചിതലരിക്കാത്ത ഓർമകൾ അയവിറക്കിയും ഒരു പകൽ മുഴുവനും പ്രായം മറന്നുള്ള കളിയും ചിരിയും,
സ്‌കൂൾ സ്ഥാപനകാലം മുതലുള്ള ജീവിച്ചിരിക്കുന്ന മുഴുവൻ അധ്യാപകരെയും ഒരു കുടക്കീഴിൽ ഒരുമിച്ചുചേർത്തുള്ള പൂർവ വിദ്യാർഥി സംഗമങ്ങളും വേറിട്ട കാഴ്ചയാണ് ഒരുക്കുന്നത്. പെൺകുട്ടികളും ആൺകുട്ടികളും മാത്രമുള്ള ബാച്ചിന്റെ വേറിട്ട സംഗമങ്ങളും ചിതലരിക്കാത്ത ഓർമകൾക്കായി ഒത്തുചേരുന്നുണ്ട്.
അര നൂറ്റാണ്ടിലധിക കാലത്തെ ഓർമകൾ പങ്കുവെയ്ക്കാനായി സ്‌കൂളിലെത്തി സമർപ്പിത ജീവിതത്തിനുള്ള പൂർവ വിദ്യാർഥികളുടെ സ്‌നേഹാദരം കൈപ്പറ്റിയാണ് ഓരോ അധ്യാപകരും മടങ്ങുന്നത്. പങ്കെടുത്ത എല്ലാവർക്കും സ്വന്തം ഫോട്ടോ കാരിക്കേച്ചർ തൽസമയം വരച്ചു സമ്മാനമായി നൽകിയിരുന്ന അപൂർവതയുമുണ്ട്. സ്‌കൂളിനായി വാട്ടർ പ്യൂരിഫയർ യൂനിറ്റ്. കംപ്യൂട്ടർ, ലാപ്‌ടോപ്, സ്മാർട്ട് ക്ലാസ്, പാവപ്പെട്ട വിദ്യാർഥികളെ ദത്തെടുക്കൽ, സ്‌കോളർഷിപ്പ്, ലൈബ്രറി, ഓഡിറ്റോറിയം, ബസ് കാത്തിരിപ്പു കേന്ദ്രം, സ്‌കൂൾ കവാടം, ചാരിറ്റി ഫണ്ട് ചാലഞ്ച്, വിവാഹ ധനസഹായം, വീട് നിർമാണം, ചികിൽസ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത മാതൃകയാണ് ഓരോ സംഗമങ്ങളും സമർപ്പിക്കുന്നത്. ഓർമ തണൽമരങ്ങൾക്കായി വൃക്ഷത്തൈകളും നട്ടാണ് പിരിഞ്ഞു പോവുക. സ്‌കൂളിനായി വെള്ളമുള്ള സ്ഥലം കണ്ടെത്തി കിണർ കുഴിച്ച് കുടിവെളള പദ്ധതി വരെ സ്ഥാപിച്ചു നൽകുന്നുണ്ട്. സഹപാഠികളിലെ ജീവിത പ്രതിസന്ധിയനുഭവിക്കുന്നവർക്കായി വിവിധ ജീവകാരുണ്യ പദ്ധതികളും പ്രഖ്യാപിച്ചാണ് ഓരോ കൂട്ടായ്മകളും പിരിയുന്നത്.