തായ്ലന്റിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന് ബാങ്കോക്ക്  ഇന്ത്യന്‍ എംബസി

ബാങ്കോക്ക്- തായ്‌ലന്റിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് തുടങ്ങിയ മേഖലകളിലാണ് വ്യാജ റിക്രൂട്ട്മെന്റുകള്‍ നടക്കുന്നത്.  

ഉയര്‍ന്ന ശമ്പളം, താമസം, വിസ, വിമാന ടിക്കറ്റ് തുടങ്ങിയവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യക്കു പുറമേ ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാര്‍ഥികളെ തായ്ലാന്റിലേക്ക് കൂടുതലായും എത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ എത്തിച്ചേരുന്ന പലരും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്ലന്റ് അധികൃതരുടെ പിടിലായിട്ടുണ്ടെന്നും എംബസിയുടെ മുന്നറിയിപ്പില്‍ പറയുന്നു. 

ഇന്ത്യന്‍ പൗരന്മാര്‍ക്ക് തായ്‌ലന്റില്‍ വിസാ ഓണ്‍ അറൈവല്‍ വഴി എത്താനാവും. എന്നാല്‍ ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയോ പെര്‍മിറ്റോ തായ്ലാന്റ് സര്‍ക്കാര്‍ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ വ്യാജ റിക്രൂട്ട്മെന്റ് ചതികളില്‍ പെടാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

Latest News