Sorry, you need to enable JavaScript to visit this website.

മല കയറിയ സ്വപ്‌നങ്ങൾ

വയനാടൻ ജീവിതത്തിന്റെ സർഗാവിഷ്‌കാരവുമായി സുരേഷ് കൂവാട്

 

ഖത്തറിലെ പ്രവാസി എഴുത്തുകാരനായ സുരേഷ് കൂവാട്ടിന്റെ മലക്കാരി വയനാടൻ ഗ്രാമജീവിതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങൾ അടയാളപ്പെടുത്തുന്ന നോവലാണെന്നാകും പലപ്പോഴും ആദ്യ വായനയിൽ തോന്നുക. എന്നാൽ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ വയനാട്ടിലെ പാർശ്വവവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ നേർചിത്രം നോവലിൽ വായിച്ചെടുക്കാം.
ഈ കഥയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും അതിൽ പറയുന്ന സംഭവങ്ങളുമെല്ലാം സാങ്കൽപികം മാത്രമാണെന്ന് നോവലിസ്റ്റ് തുടക്കത്തിൽ തന്നെ മുൻകൂർ ജാമ്യമെടുക്കുന്നുണ്ടെങ്കിലും ചരിത്ര സ്മൃതികളുടെ കുറെ മായാത്ത മുദ്രകൾ നോവലിൽ കാണാം.
കൂടുതൽ പേരുടെ ഓർമകളിൽ നിന്നും മാഞ്ഞുപോയാലും ഇങ്ങനെയും ചിലർ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവായി എവിടെയെങ്കിലും കുറച്ചു പേരുടെയെങ്കിലും ചിന്തകളിൽ ആരെങ്കിലും അന്വേഷിച്ച് വരുന്നതും കാത്ത് അവർ തെളിമയോടെ ബാക്കിയുണ്ടാകും.
ചരിത്രവും സംസ്‌കാരവും നാട്ടറിവുകളുമൊക്കെ ഇഴചേരുന്ന അന്വേഷണാത്മകമായ ഒരു യാത്രയുടെ അനുഭൂതിയാണ് മലക്കാരി വായനക്കാർക്ക് സമ്മാനിക്കുന്നത്. എഴുതിത്തീരരുതേ എന്നാഗ്രഹിക്കുന്ന ഒരു കഥാതന്തു ഏതൊരു എഴുത്തുകാരന്റെ ഉള്ളിലുമുണ്ടാകാം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാലാന്തരങ്ങൾ അന്യമാകുന്ന എഴുത്തനുഭവമാണ് മലക്കാരി തനിക്ക് നൽകിയതെന്ന് സുരേഷ് ആമുഖത്തിൽ കുറിക്കുന്നുണ്ട്.
നമുക്ക് മുന്നേ നടന്നുപോയവരുടെ ജീവിതങ്ങൾ എഴുതുമ്പോഴാണ് ഭാവനയേക്കാൾ അക്ഷരങ്ങളിലെ സത്യം ശക്തമാകുന്നത്, വാചാലതയേക്കാൾ വികാരങ്ങൾ ശ്രദ്ധേയമാകുന്നത്. കള്ളം സമർഥിക്കാൻ വേണ്ടി കലപില കൂട്ടുന്നതിനിടയിൽ മൗനമായിപ്പോകുന്ന സത്യത്തെയാണ് ഞാൻ ഇതിൽ തെരഞ്ഞെടുത്തതെന്ന നോവലിസ്റ്റിന്റെ വാക്കുകളെ കഥയുടെ യാഥാർഥ്യവുമായി ബന്ധപ്പെടുത്താമെന്നാരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവില്ല. ഒരിക്കൽ ഒരു ഗ്രാമത്തെ നടുക്കിയ ദുരൂഹ മരണത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണാത്മകമായ ഒരു യാത്രയായാണ് നോവൽ വായനക്കാരനെ പിടിച്ചിരുത്തുക.
നോവലിന്റെ ഉദയ വികാസ പരിണാമങ്ങളും കഥാതന്തുവും ചരിത്രത്തിന്റെ അരികിലൂടെ സഞ്ചരിക്കുമ്പോൾ ഉദ്വേഗജനകമായമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരൻ 151 പുറങ്ങളുള്ള ഈ നോവൽ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കും. തലശ്ശേരിയിൽ നിന്നും വയനാട്ടിലെ വള്ളിയൂർ കാവിലേക്ക്..... തിരുനെല്ലി യിലേക്ക്....കാട്ടു മുത്തശ്ശിയിലേക്ക്.. അങ്ങനെയെത്രയോ ഗ്രാമങ്ങളിലൂടെയുള്ള അന്വേഷനാത്മകമായ സവിശേഷമായ ഒരു യാത്രയായി മലക്കാരി വായനക്കാരെ ആകർഷിക്കുന്നു. .
ഗോത്ര ജീവിതത്തിന്റെ താളവും സൗന്ദര്യവും തുടിക്കുന്ന അനിതര സാധാരണമായ സ്‌നേഹ ബന്ധങ്ങളെ അനുഭവിപ്പിക്കുന്ന ജീവനുള്ള കഥാപാത്രങ്ങൾ തന്നെയാണ് മലക്കാരിയുടെ കരുത്ത്. ഗംഗയും ലീലയും ചീരനും കിഞ്ഞാമനും വെള്ളനും വിശ്വനാഥനുമൊന്നും അത്ര പെട്ടന്നൊന്നും വായനക്കാരെ വിട്ടു പോവാനാവാത്തവിധം മനോഹരമായാണ് സുരേഷ് നോവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫിക്ഷനും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന നോവൽ അറനിറഞ്ഞ എഴുത്തുകാരന്റെ തികവോടെ അവതരിപ്പിച്ചാണ് സുരേഷ് കൂവാട്ട് വായനക്കാരുടെ കൈയടി വാങ്ങുന്നത്.
പ്രശസ്ത എഴുത്തുകാരി ഷീല ടോമിയാണ് മലക്കാരിക്ക് അവതാരിക എഴുതിയത്. കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നുവെന്നതും മലക്കാരി എന്ന നോവലിനെ സവിശേഷമാക്കുന്നു. ദേശത്തെയും മനുഷ്യരെയും അറിയാൻ ശ്രമിക്കുന്ന നോവൽ പ്രായോഗിക ജീവിതത്തിന്റെ മായാത്ത മുദ്രകളാണ് വായനക്കാരന് സമ്മാനിക്കുന്നത്. കൈരളി ബുക്സാണ് പ്രസാധകർ.
ഖത്തർ മലയാളിയായ സുരേഷ് കൂവാട്ടിന്റെ രണ്ടാമത്തെ പുസ്തകമാണിത്. പ്രഥമ കഥാസമാഹാരമായ തേൻവരിക്ക ലളിതമായ ആഖ്യാന ശൈലിയും ഗ്രാമീണ ഗാർഹിക ജീവിതത്തിന്റെ നിർമലമായ സൗന്ദര്യബോധവും വരച്ചുകാണിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീഡിഗ്രി കാലം മുതൽ എഴുതിയ കഥകളുടെ സമാഹാരമായിരുന്നു തേൻവരിക്ക. അമ്മ വീട്ടിലെ ഓർമകളും ചര്യകളുമൊക്കെ കഥയെ ധന്യമാക്കി.
നറുനിലാവിൻ കുളിർമയുള്ള ഗൃഹാതുര സ്മരണകൾ തേൻവരിക്കയിൽ ഇഴചേർന്നു കിടക്കുന്നു. ബാല്യ കൗമാര സ്മൃതി പഥങ്ങളിൽ നിന്നും ഉറവ പൂണ്ടവയാണ് മിക്ക രചനകളുമെന്ന് ആദ്യ വായനയിലേ ബോധ്യപ്പെടും. അനുഭവ തീക്ഷ്ണത അക്ഷരക്കനവുകളിൽ നിറുമ്പോൾ കഥാഖ്യാനത്തിന് ദൃശ്യപൊലിമയുടെ ചാരുത കൈവരുന്ന പോലെ തോന്നാം. 
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന തരത്തിലുള്ള ഗ്രാമീണ നിഷ്‌കളങ്ക ഭാവം ഓരോ രചനകളെയും വ്യതിരിക്തമാക്കുന്നു. പ്രവാസം നൽകിയ വീർപ്പുമുട്ടലുകൾ വായനയുടെയും എഴുത്തിന്റെയും വഴി തേടിയപ്പോൾ കേട്ടറിഞ്ഞതും പരിചിതരായതുമായ മുഖങ്ങളെ ഓർത്തെടുക്കുവാൻ ശ്രമിച്ചതാണ് ഈ കഥാസമാഹാരം എന്ന് പുസ്തകം പരിചയപ്പെടുത്തി ഗ്രന്ഥകാരൻ പറയുന്നത് അക്ഷരാർഥത്തിൽ ശരിവെക്കുന്നവയാണ് ഓരോ കഥയും. കുട്ടിക്കാലത്ത് അമ്മമ്മ പറഞ്ഞ കഥകൾ കേട്ട് വളർന്നതാണ് സുരേഷിലെ കഥാകൃത്തിന് ഊർജം പകർന്നതെന്നറിയുമ്പോൾ സമകാലിക സമൂഹത്തിൽ കഥ പറയുന്ന അമ്മൂമമാരില്ലാത്തതിന്റെ വേദന ചില വായനക്കാർക്കെങ്കിലും അനുഭവപ്പെടും.
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലുകളെ ഊർജമാക്കി ജോലിത്തിരക്കിനിടയിലും സുരേഷ് പുതിയൊരു നോവലിന്റെ എഴുത്തിലാണ്.
കണ്ണൂർ ജില്ലയിൽ തലശ്ശേരി പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട്ട് ദേശത്ത് കൂവാട്ട് പ്രേമദാസന്റെയും കുളവട്ടത്ത് സതിയുടെയും നാലു മക്കളിൽ ഇളയവനായി ജനിച്ച സുരേഷ് പ്രീഡിഗ്രിക്ക് ശേഷം ഡ്രോയിംഗും ഡിസൈനിംഗും പഠിച്ച് കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിസൈനറായി ജോലി ചെയ്തു. മൂന്ന് വർഷം ഷാർജയിൽ ജോലി ചെയ്ത ശേഷമാണ് ദോഹയിലെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഖത്തറിലെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഗ്രൂപ്പിൽ മീഡിയ കോർഡിനേറ്ററായാണ് ജോലി ചെയ്യുന്നത്. സുനജയാണ് ഭാര്യ. അവന്തിക, ഗൗതമി എന്നിവർ മക്കളാണ്.

Latest News