Sorry, you need to enable JavaScript to visit this website.

സെറീന -അതുല്യമായ കരിയര്‍

പാരിസ് - എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളിലൊരാളായ സെറീന വില്യംസ് നേട്ടങ്ങളുടെ കൊടുമുടി കണ്ട ആ റാക്കറ്റ് താഴെ വെക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ താരങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും പ്രചോദന കേന്ദ്രമായിരുന്നു സെറീനയുടെ അതുല്യമായ കരിയര്‍. രണ്ടു മാസം ഗര്‍ഭിണിയായിരിക്കെ ഗ്രാന്റ്സ്ലാം നേടുകയും അമ്മയായ ശേഷവും കരിയര്‍ തുടരുകയും പോരാട്ടത്തിന്റെ ജീവിതസാക്ഷ്യമാണ്. 
ഈ വര്‍ഷത്തെ യു.എസ് ഓപണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് നാല്‍പതുകാരി പ്രഖ്യാപിച്ചു. വിരമിക്കുന്നുവെന്ന പദം തനിക്ക് ഇഷ്ടമല്ലെന്നും ടെന്നിസിനപ്പുറത്തുള്ള ജീവിതത്തിലേക്ക് വളരുകയാണെന്നും സെറീന പറഞ്ഞു. ഇരുപത്തിനാലാമത്തെ ഗ്രാന്റ്സ്ലാം നേടി മാര്‍ഗരറ്റ് കോര്‍ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് അവസാന അവസരമായിരിക്കും യു.എസ് ഓപണ്‍. തന്റെ 23 ഗ്രാന്റ്സ്ലാമുകളില്‍ ആദ്യത്തേത് സെറീന നേടിയത് യു.എസ് ഓപണിലാണ്. 2017 ല്‍ രണ്ടു മാസം ഗര്‍ഭിണിയായിരിക്കെ ഓസ്‌ട്രേലിയന്‍ ഓപണിലാണ് അവസാനം ഗ്രാന്റ്സ്ലാം നേടിയത്. പിന്നീട് റെക്കോര്‍ഡിനൊപ്പമെത്താന്‍ പലതവണ അവസരം ലഭിച്ചെങ്കിലും കൈയില്‍ നിന്നു വഴുതി. അമ്മയായ ശേഷം നാലു തവണ ഗ്രാന്റ്സ്ലാം ഫൈനലുകളില്‍ തോറ്റു. 
വ്യത്യസ്ത ദിശയിലേക്ക് നീങ്ങണമെന്ന് തീരുമാനിക്കേണ്ട അവസരം ജീവിതത്തില്‍ ഉണ്ടാവുമെന്ന് സെറീന പറഞ്ഞു. ടെന്നിസിനെ സ്‌നേഹിച്ചത് എന്റെ ഭാഗ്യമാണ്. ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്. മാതാവെന്ന നിലയില്‍ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്. ആത്മീയമായ ലക്ഷ്യങ്ങളുണ്ട്. ത്രസിപ്പിക്കുന്ന സെറീനയായിരിക്കും പുതിയ ഘട്ടത്തിലും ഉണ്ടാവുക. വരാനിരിക്കുന്ന ഏതാനും ആഴ്ചകള്‍ പൂര്‍ണമായി ആസ്വദിക്കും -സെറീന പറഞ്ഞു.
14 മാസത്തെ ഇടവേളക്കു ശേഷം സിംഗിള്‍സ് മത്സരം ജയിച്ചതിനു പിന്നാലെയാണ് സെറീനയുടെ പ്രഖ്യാപനം. ടൊറന്റൊ ഓപണില്‍ ലോക അമ്പത്തേഴാം റാങ്കുകാരി നൂരിയ പരിസാസ് ഡിയാസിനെതിരെ രണ്ടു മണിക്കൂറോളം നീണ്ട മത്സരത്തില്‍ 6-3, 6-4 നാണ് സെറീന ജയിച്ചത്. ഈ വര്‍ഷം സെറീന കളിക്കുന്ന രണ്ടാമത്തെ സിംഗിള്‍സ് മത്സരമാണ് ഇത്. മുന്‍ ലോക ഒന്നാം നമ്പര്‍ തോല്‍പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണിലായിരുന്നു സെറീന അവസാനമായി സിംഗിള്‍സ് മത്സരം ജയിച്ചത്. പിന്നീട് ഒരു വര്‍ഷത്തോളം പരിക്കു കാരണം വിട്ടുനിന്നു. ഈ വര്‍ഷത്തെ വിംബിള്‍ഡണിനു മുമ്പ് ഡബ്ള്‍സ്് ജയിച്ചാണ് തിരിച്ചെത്തിയത്. എന്നാല്‍ വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ ആദ്യ റൗണ്ട് കടന്നില്ല. 2021 ജൂണ്‍ നാലിന് ഫ്രഞ്ച് ഓപണില്‍ ഡാനിയേല്‍ കോളിന്‍സിനെതിരെയായിരുന്നു അവസാന ജയം. ഒന്നര വര്‍ഷത്തിനു ശേഷമാണ് സെറീന ഹാര്‍ഡ് കോര്‍ടില്‍ കളിക്കുന്നത്. 
1999 ല്‍ യു.എസ് ഓപണ്‍ ജയിച്ചാണ് സെറീന തന്റെ അതുല്യമായ പ്രതിഭ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തത്. അഞ്ചു തവണ കൂടി യു.എസ് ഓപണ്‍ ചാമ്പ്യനായി. മറ്റൊരു അത്‌ലറ്റിനും സാധിക്കാത്ത വിധം പിന്നീട് സെറീന എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചു. ഏഴു തവണ വീതം ഓസ്‌ട്രേലിയന്‍ ഓപണും വിംബിള്‍ഡണും നേടി, മൂന്നു തവണ ഫ്രഞ്ച് ഓപണും. കണക്കുകള്‍ എന്തുമാവട്ടെ, വനിതാ ടെന്നിസില്‍ പ്രതാപകാലത്ത് സെറീനക്ക് എതിരാളികളുണ്ടായിരുന്നില്ല. സഹോദരി വീനസ് വില്യംസുമൊത്ത് 14 ഡബ്ള്‍സ് ഗ്രാന്റ്സ്ലാം കിരീടം നേടി. നാലു തവണ ഒളിംപിക് ചാമ്പ്യനായി. 2012 ല്‍ സിംഗിള്‍സിലും 2000 ലും 2008 ലും 2012 ലും ഡബ്ള്‍സിലും. 

Latest News