Sorry, you need to enable JavaScript to visit this website.

ചെസ് ഒളിംപ്യാഡ്: ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര മെഡല്‍

മഹാബലിപുരം - ചെസ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി മെഡല്‍ നേടി. ടോപ് സീഡുകളായ ഇന്ത്യന്‍ ടീം വെങ്കലമാണ് കരസ്ഥമാക്കിയത്. 1978 മുതല്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ വനിതകള്‍ മത്സരിക്കുന്നുണ്ട്. ആര്‍. വൈശാലി, താനിയ സച്‌ദേവ്, ദിവ്യ ദേശ്മുഖ് എന്നിവര്‍ വ്യക്തിഗത ഇനത്തിലും വെങ്കലം നേടി. 
വെങ്കല മെഡലിനായി മൂന്നു ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യ യു.എസ്.എയെയും കസാഖിസ്ഥാനെയും മറികടന്നു. അമേരിക്കയോട് തോറ്റതാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടപ്പെടുത്തിയത്. ഇന്ത്യ2 എട്ടാമതും ഇന്ത്യ2 പതിനേഴാമതും ഫിനിഷ് ചെയ്തു. ഉക്രൈന്‍ സ്വര്‍ണം നേടി. ജോര്‍ജിയക്കാണ് വെള്ളി. 
ഓപണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം ടീമിന് വെങ്കലം. പതിനൊന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ ജര്‍മനിയെ തോല്‍പിച്ചാണ് ഇന്ത്യ മെഡലുറപ്പാക്കിയത്. മലയാളി താരം നിഹാല്‍ സരിനും റൗണക് സാധ്വാനിയും വിജയിച്ചപ്പോള്‍ ഡി. ഗൂകേഷും ആര്‍. പ്രജ്ഞനന്ദയും സമനിലയ നേടി. 3-1 നാണ് ഇന്ത്യയുടെ ജയം. വ്യക്തിഗത വിഭാഗത്തില്‍ നിഹാലും ഡി. ഗൂകേഷും സ്വര്‍ണം നേടി. അര്‍ജുന്‍ എരിഗിയാസി വെള്ളിയും പ്രജ്ഞനന്ദ വെങ്കലവും കരസ്ഥമാക്കി. 
ഇന്ത്യ 2 ന് 18 പോയന്റുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍ ചാമ്പ്യന്മാരായി, ആര്‍മിനിയയാണ് റണ്ണേഴ്‌സ്അപ്. നെതര്‍ലാന്റ്‌സിനെ തോല്‍പിച്ചാണ് ഉസ്‌ബെക്കിസ്ഥാന്‍ പത്താം റൗണ്ട് വരെ മുന്നിലായിരുന്നു ആര്‍മിനിയയെ മറികടന്നത്. 
ചെസ് ഒളിംപ്യാഡിന്റെ ഓപണ്‍ വിഭാഗത്തില്‍ ഇന്ത്യ രണ്ടാം തവണയാണ് മെഡല്‍ നേടുന്നത്. 2014 ലായിരുന്നു ആദ്യ മെഡല്‍. 
ഇന്ത്യയുടെ ഒന്നാം നിര അമേരിക്കയുമായി സമനില പാലിച്ചെങ്കിലും നാലാം സ്ഥാനത്തായി. ഇന്ത്യ3 മുപ്പത്തൊന്നാം സ്ഥാനത്തായി. 

Latest News