മഹാബലിപുരം - ചെസ് ഒളിംപ്യാഡിൽ പത്ത് റൗണ്ട് പിന്നിട്ടപ്പോൾ പരാജയമറിയാത്ത ഒരു താരമേയുള്ളൂ. പോളണ്ടുകാരിയായ ഇന്റർനാഷനൽ വനിതാ മാസ്റ്റർ ഒലിവില കിയോൽബാസ. ആദ്യ ഒമ്പതു കളികളും ജയിച്ച ഒലിവിയ പത്താം മത്സരത്തിൽ ജോർജിയയുടെ ലേല ജാക്വിഷിലിയുമായി സമനില വഴങ്ങി. ആദ്യ ഒമ്പത് കളികളിൽ അജയ്യനായ ഇന്ത്യയുടെ ഡി. ഗൂകേഷ് പത്താം റൗണ്ടിൽ ഉസ്‌ബെക്കിസ്ഥാന്റെ നോർദിബെക് അബ്ദുസ്സത്താറോവിനോട് തോറ്റു. ആദ്യ എട്ട് റൗണ്ടിലും ജയിച്ച ഗൂകേഷ് ഒമ്പതാം റൗണ്ടിൽ അസർബയ്ജാന്റെ ഗ്രാന്റ്മാസ്റ്റർ ശഖരിയാർ മാമെദിയറോവുമായി സമനില വഴങ്ങിയിരുന്നു.
ഒലിവിയ ഒമ്പതാം റൗണ്ടിൽ ഇന്ത്യയുടെ ആർ. വൈശാലിയെയാണ് തോൽപിച്ചത്. തന്നെക്കാൾ റെയ്റ്റിംഗുള്ള വനിതാ ഗ്രാന്റ്മാസ്റ്ററെയാണ ഇരുപത്തിരണ്ടുകാരി കീഴടക്കിയത്. മാരത്തൺ മത്സരത്തിൽ എൺപത്തിരണ്ടാം നീക്കത്തിലാണ് വിജയം കണ്ടത്. ചാമ്പ്യൻഷിപ്പിൽ വൈശാലിയുടെ ആദ്യ തോൽവിയാണ് ഇത്. നാലാം സീഡായ പോളണ്ട് ടോപ് സീഡായ ഇന്ത്യയെ തോൽപിക്കുകയും ചെയ്തു.