Sorry, you need to enable JavaScript to visit this website.

പ്രമുഖ പ്രീമിയര്‍ ലീഗ് താരം ബലാല്‍സംഗത്തിന് അറസ്റ്റില്‍

ലണ്ടന്‍ - ബലാല്‍സംഗം ആരോപിച്ച് പാതിരാത്രി ഒരു കളിക്കാരനെ അറസ്റ്റ് ചെയ്തതായ വാര്‍ത്ത ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് നാണക്കേടായി. തിങ്കളാഴ്ച ഇരുപത് വയസ്സിന് മുകളിലുള്ള യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് വടക്കന്‍ ലണ്ടനിലെ വീട്ടില്‍ നിന്ന് കളിക്കാരനെ അറസ്റ്റ് ചെയ്തത്. സ്വന്തം നാടിന്റെ ഇന്റര്‍നാഷനല്‍ കളിക്കാരനും ക്ലബ്ബിലെ ഏറ്റവും പ്രമുഖനായ താരവുമാണ് ഇയാള്‍. ക്ലബ്ബിനൊപ്പം വിദേശ പര്യടനത്തിന് പുറപ്പെടാനിരിക്കെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ഇയാളുടെ വീട്ടില്‍ ആറു കാറുകളിലായി പോലീസ് എത്തിയത്. താരം ഉറക്കത്തിലായിരുന്നു. കൈയാമമണിയിച്ചാണ് പുലര്‍ച്ചെ ആറു മണിയോടെ പോലീസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. 15 മണിക്കൂറോളം ചോദ്യം ചെയ്തു. 
29 വയസ്സുള്ള യുവാവ് എന്നു മാത്രമേ പോലീസ് കളിക്കാരനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളൂ. പേര് പുറത്തുവിട്ടിട്ടില്ല. കളിക്കാരന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂണിലാണ് മാനഭംഗം നടന്നതായി സംശയിക്കുന്നത്. 
തന്റെ ദേശീയ ടീമിന്റെ ഭാഗമായി ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള കളിക്കാരനാണ് അറസ്റ്റിലായത്. കളിക്കാരന്റെ പേര് വെളിപ്പെടുത്താത്തതിനാല്‍ ബന്ധപ്പെട്ട ക്ലബ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഗുരുതരമായ ആരോപണമായതിനാല്‍ ക്ലബ്ബ് അധികതര്‍ ഞെട്ടലിലാണ്. പ്രി സീസണ്‍ ടൂറില്‍ നിന്ന് താരത്തെ ഒഴിവാക്കും. 
മെഡിറ്ററേനിയന്‍ പ്രദേശത്ത് അവധിയിലായിരിക്കെ മാനഭംഗം ചെയ്യപ്പെട്ടുവെന്നും തിരിച്ചുവന്ന ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതി പോലീസിനെ അറിയിച്ചു. മുറിപ്പാടുകളും കാണിച്ചു. മാനഭംഗത്തെ തുടര്‍ന്ന് പഞ്ചനക്ഷത്ര റിസോര്‍ടില്‍നിന്ന് യുവതി രക്ഷപ്പെടുകയായിരുന്നു.

Latest News