റാസൽഖൈമ- കുടുംബത്തോടൊപ്പമുള്ള യാത്രക്കിടയിൽ വാഹനാപകടത്തിൽപെട്ട് മരിച്ച എറണാകുളം കൂവപ്പടി സ്വദേശി ടിന്റു പോൾ (36) ന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. റാസൽഖൈമയിലെ അൽ ഹംറയിലുള്ള റാക് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ടിന്റു പോളിന്റെ മൃതദേഹം ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിലാണ് ടിന്റുവിന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ചത്.
റാസൽഖൈമ ജബൽ ജെയ്‌സിൽനിന്ന് യാത്രക്കിടെയാണ് ടിന്റു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ടിന്റു പോളിന് പുറമെ ഭർത്താവ് കൃപാശങ്കർ, മക്കളായ ഡൽഹിപ്രൈവറ്റ് സ്‌കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസുകാരനായ ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ മാതാവ് സുമതി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ടിന്റുവിനെ സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യു.എ.ഇയിലെ യാബ് ലീഗൽ സർവീസിന്റെ സി.ഇ.ഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ.സലിം, സാമൂഹ്യ പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, പുഷ്പൻ ഗോവിന്ദൻ, നിഹാസ് ഹാഷിം, എ.കെ.സേതുനാഥ്, റാസൽഖൈമ ആശുപത്രി ജീവനക്കാരായ ഡോ.സുദീപ് തോമസ്, അസ്മ മൻസൂർ, വിഷ്ണു, ജിതിൻ എബ്രഹാം, ബിജു, ബേസിൽ, സോനു എന്നിവരുടെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാനായത്.