ലണ്ടൻ- അടുത്ത സീസണിൽ ലിവർപൂളിൽ തുടരുമെന്ന് ഈജിപ്ത് താരം മുഹമ്മദ് സലാഹ് സ്ഥിരീകരിച്ചു. എന്നാൽ 2023 ന് ശേഷം ആൻഫീൽഡിൽ തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മുഹമ്മദ് സലാഹ് വ്യക്തമാക്കി. അടുത്ത സീസണിന്റെ അവസാനത്തോടെ സലായുടെ കരാർ അവസാനിക്കും. പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി ഒരു തീരുമാനവുമില്ലാതെ നീണ്ടുപോകുകയായിരുന്നു. ശനിയാഴ്ച റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ്, യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം രണ്ടാം തവണ നേടുന്നതിലാണ് തന്റെ മുഴുവൻ ശ്രദ്ധയുമെന്ന് സലാ പത്രസമ്മേളനത്തിൽ പറഞ്ഞു.
'എനിക്ക് കരാറിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. ഞാൻ അടുത്ത സീസണിൽ തീർച്ചയായും ലിവർപൂളിൽ തുടരും, അതിനുശേഷം നമുക്ക് നോക്കാമെന്നും ലിവർപൂളിന്റെ മത്സരത്തിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സലാ പറഞ്ഞു.
'ഞാൻ കരാറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞാൻ സ്വാർത്ഥനാകാൻ ആഗ്രഹിക്കുന്നില്ല, ടീമിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ആഴ്ചയാണ്. വീണ്ടും ട്രോഫി നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. അതേസമയം, പി.എസ്.ജിയിൽനിന്ന് എംബപ്പെയെ ലഭിക്കാതായതോടെ സലാഹിന് വേണ്ടി റയൽ മാഡ്രീഡ് ശ്രമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
സലായുടെ സഹ ഫോർവേഡ് സാദിയോ മാനെയും താൻ എത്രകാലം ലിവർപൂളിലുണ്ടാകും എന്നത് സംബന്ധിച്ച് വ്യക്തമാക്കാൻ വിസമ്മതിച്ചു. സെനഗൽ ഇന്റർനാഷണൽ താരമായ മനെ 2023-ൽ കരാർ അവസാനിച്ചതിനാൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കറിയേക്കും. ലിവർപുളിൽ എത്ര കാലം തുടരുമെന്ന ചോദ്യത്തിന് ചാമ്പ്യൻസ് ലീഗിന് ശേഷം ഉത്തരം നൽകുമെന്ന് മാനെ സ്‌കൈ സ്‌പോർട്‌സിനോട് പറഞ്ഞു. സാലയുടെയും മാനെയുടെയും ഭാവി ശനിയാഴ്ച പാരീസിൽ തീരുമാനിക്കാമെന്ന വാദത്തെ ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് നിരാകരിച്ചു. 'ഞങ്ങൾ എല്ലാ കളിക്കാരുമായും ചർച്ചയിലാണ്, എന്നാൽ ഈ ചർച്ചകളുടെ ഫലങ്ങളെക്കുറിച്ച് സംസാരിക്കേണ്ട നിമിഷമല്ല ഇതെന്നും ക്ലോപ്പ് പറഞ്ഞു.