കൊൽക്കത്ത- ഐ ലീഗ് കിരീടപ്രതീക്ഷയുമായി ഗോകുലം കേരള ശനിയാഴ്ച കളത്തിേേലക്ക്. ശനിയാഴ്ച രാത്രി ഏഴരക്ക്(ഇന്ത്യൻ സമയം) കൊൽക്കത്ത സാൾട്ടേലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. മുഹമ്മദൻസുമായി നടക്കുന്ന മത്സരത്തിൽ സമനില നേടിയാലും കേരളത്തിന് കിരീടം ലഭിക്കും. ഒരു പോയിന്റിന്റെ ദൂരം മാത്രമാണ് കേരളത്തിന് കിരീടത്തിലേക്കുള്ളത്. ഒരു പോയിന്റ് ലഭിച്ചാൽ തുടർച്ചായ രണ്ടാം കിരീടമായിരിക്കും കേരളത്തിന്റെത്. ശ്രീനിധി ക്ലബിനെതിരെ സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയായിരുന്നു കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്. ലീഗ് ഘട്ടത്തിൽ മുഹമ്മദൻസുമായി മത്സരിച്ചപ്പോൾ 1-1ന്റെ സമനിലയായിരുന്നു ഗോകുലം നേടിയത്. ശ്രീനിധിക്കെതിരേയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിൻ എം.എസും ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരിക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയൻ താരം ലൂക്ക മെയ്സൻ പരിക്ക് ഭേദമായി ടീമിലെത്തും.
17 മത്സരത്തിൽ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. 17 മത്സരത്തിൽ നിന്ന് 37 പോയിന്റാണ് മുഹമ്മദൻസ് നേടിയത്. ജയിച്ചാൽ മുഹമ്മദൻസിനും 40 പോയിന്റാകും. നേർക്കുനേർ പോരാട്ടത്തിൽ ലഭിച്ച മുൻതൂക്കം കിരീടം നേടാൻ മുഹമ്മദൻസിനെ സഹായിക്കും. കിരീടം നേടിയാൽ തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലത്തിന് മാറാം.
താരങ്ങൾക്ക് ആരാധകരുടെ നിറഞ്ഞ പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ മുഹമ്മദൻസ് പൂർത്തിയാക്കി. സൗജന്യ ടിക്കറ്റ് നൽകിയാണ് മുഹമ്മദൻസ് ആരാധകരെ ഗ്രൗണ്ടിലേക്ക് ആകർഷിക്കുന്നത്.