മലപ്പുറം വള്ളിക്കാപ്പറ്റയിലെ പൂങ്കുടിൽ മന നൂറ്റാണ്ടുകളായി മനോരോഗ ചികിൽസയ്ക്ക് പ്രസിദ്ധമാണ്. ചികിൽസയ്‌ക്കൊപ്പം, നൃത്തവും സംഗീതവും കഥകളിയുമെല്ലാം അരങ്ങേറി വരാറുള്ള പൂങ്കുടിൽ മന, മലബാറിലെ പ്രബുദ്ധമായ ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. പൂങ്കുടിൽ മനയുടെ ആതിഥ്യം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്ത സഹൃദയർ കുറവായിരിക്കും.
മലബാറിൽ ഏറെ പ്രസിദ്ധമാണ് മലപ്പുറം വള്ളിക്കാപറ്റയിലെ പൂങ്കുടിൽ മന. മനസ്സിന്റെ താളം തെറ്റിയ ചിന്തരോഗികൾക്കുള്ള ആശ്രയകേന്ദ്രം. പഴയ കാലത്ത് സംസാരത്തിലോ പ്രവൃത്തിയിലോ ചെറിയ പിശക് എങ്ങാനും സംഭവിച്ചാൽ പിന്നത്തെ കാര്യം പറയേണ്ട: 'നിന്നെ പൂങ്കളക്ക് (പൂങ്കുടിൽ) കൊണ്ടോണ്ടി വരും; എന്ന് സുഹൃത്തുക്കൾ. പോരാത്തതിന് കൂടെ ഒരു ചിരിയും പാസാക്കും. കണ്ടവരും കേട്ടവരും കൂടെ ചിരിക്കും. കൂട്ടച്ചിരി കണ്ട് അരിശം പൂണ്ട ചിലയാളുകൾ പ്രകോപിതരാകും. അടിയും പിടിയും കത്തിക്കുത്തും വരെ തൽസമയത്തെ ക്ഷോഭത്തിൽ വന്ന് പോയിട്ടുണ്ട്.
കുട്ടിക്കാലം മുതലെ നാട്ടിൻപുറങ്ങളിൽ കേട്ടിരുന്ന സംഭാഷണ രീതിയാണിത്. ടിയാന് മാനസിക അസ്വസ്ഥത ഉണ്ടെന്നും പരിഹാരക്രിയക്ക് പൂങ്കുടിൽ മനയിലേക്ക് കൊണ്ടുപോകണമെന്നും.
കന്നുകാലികൾ, ആടുകൾ, കോഴികൾ തുടങ്ങി വളർത്തുപക്ഷികൾ, ജന്തുവർഗങ്ങൾക്കും ശരണം പൂങ്കുടിൽ മന തന്നെ. മാനസികം, അപസ്മാരം, കുട്ടികളുടെ ചികിത്സ തുടങ്ങി എല്ലാ രോഗത്തിനും പൂങ്കുടിലിൽ പ്രതിവിധിയുണ്ട്.
ഭൂമിയിൽ ഇറങ്ങിയ സർവ്വ രോഗങ്ങൾക്കും വേദഗ്രന്ഥങ്ങളിൽ പ്രതിവിധിയുണ്ട്. വിശിഷ്ട കരങ്ങളാൽ നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ചികിത്സാരീതി പൂങ്കുടിൽ മനക്കാർ ഇന്നും തുടർന്ന് വരുന്നു.
പ്രധാന ചികിത്സകൻ വാസുദേവൻ നമ്പൂതിരി പൂമുഖത്തിന് മുമ്പിൽ വലതു വശത്തെ കസേരയിൽ ഇരിപ്പുണ്ട്. ഇരിപ്പിടത്തിന് ചുറ്റും വേദഗ്രന്ഥങ്ങളും കുറിപ്പടികളും മറ്റുമായി. മനയുടെ പൂമുഖവും മുറ്റത്ത് ചുറ്റുഭാഗങ്ങളിലായി രോഗികൾക്കായി ഇരിക്കാനും കിടക്കാനുമുള്ള ഒരു ഭവനം.
മനയുടെ വലത് വശം മാനസിക രോഗികൾക്കുള്ള പത്തായപ്പുരയാണ്. മുകളിൽ സ്ത്രീകൾക്കായുള്ള കെട്ടിടവും.
അൻപതോളം ചിത്തരോഗികളെ ചികിത്സിച്ചിരുന്ന ഇടം. കുളിമുറി, കക്കൂസ് എണ്ണ തേക്കാനും കുളിപ്പിക്കാനും സഹായികൾ എല്ലാം നൂറ്റാണ്ടുകളായി ഒരു ചരടിൽ നടന്നിരുന്നു. രോഗികൾക്ക് ഇന്ന് കിടത്തി ചികിത്സ ഇല്ല. മരുന്ന് നൽകൽ മാത്രം. മൂന്ന് പതിറ്റാണ്ടിൽ അധികകാലം പിന്നിട്ട ഈ മന, മലബാറിന്റെ മനോരോഗ ചികിൽസാചരിത്രത്തിലെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ്.
ചരിത്രം പിറകോട്ട് പോയാൽ പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനിലും ഈ സംഭവമെത്തും. നാറാണത്ത് ഭ്രാന്തൻ മാനസിക വിഭ്രാന്തി ഉള്ള ആളല്ലത്രെ…
രാജഭരണകാലത്ത് അനീതിക്കെതിരെ ശബ്ദമുയർത്തിയ ധീരൻ. അധികാരി വർഗം അദ്ദേഹത്തെ മാനസിക ചികിത്സക്ക് കൊണ്ട് വന്നുവത്രെ…
മാനസിക വിഭ്രാന്തി കാണാത്ത രായിരനെല്ലൂർ തമ്പ്രാക്കൾ ചികിത്സ വേണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചെങ്കിലും കിങ്കരന്മാർ വിട്ടില്ല. ഭ്രാന്തനെന്ന് പറഞ്ഞ് കാഞ്ഞിരമരത്തിൽ ചങ്ങലക്കിട്ട് ബന്ധിച്ചു, അവരുടെ അതിബുദ്ധി കണ്ട നാറാണത്ത് ഭ്രാന്തൻ പറഞ്ഞുവത്രെ.
- എനിക്കേതായാലും ഭ്രാന്താ. എന്നെ കെട്ടിയത് ശരി. കാഞ്ഞിരത്തിനെ എന്തിനാ കെട്ടിയത് കാഞ്ഞിരമരത്തിന് ഭ്രാന്തുണ്ടോ, എന്ന്.
സത്യം വിളിച്ച് പറയുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂർ മലയിൽ ഉപേക്ഷിച്ചു. പൂർണ ആരോഗ്യവാനായ അദ്ദേഹം ഭീമൻ കല്ലുകൾ മേലോട്ടും താഴോട്ടും ഉരുട്ടിക്കളിച്ചു എന്നാണ് ചരിത്രം.
രായിരനെല്ലൂരിലെ നാരായണമംഗലത്ത് മന വീതിച്ചപ്പോൾ കർമ്മ വിഭാഗത്തിൽ ചികിത്സയും മന്ത്രവാദവുമായി ഒരു നാടിനെ സേവിക്കാൻ വന്നവരാണ് മങ്കടയ്ക്കടുത്ത വള്ളിക്കാപ്പറ്റയിലെ പൂങ്കുടിൽ മനയിലുള്ളവർ.
പൂമുഖത്ത് വാസുദേവൻ നമ്പൂതിരി എന്ന ദേവൻ നമ്പൂതിരി ഇരിക്കും, പിന്നിൽ പുത്രൻ വിവേക് ശങ്കർ നമ്പൂതിരിയും. പൂമുഖപ്പടിയിൽ ഇടതുവശത്ത് ചമ്രം പടിഞ്ഞ് ഇരിപ്പിടത്തിൽ സനൽകുമാർ നമ്പൂതിരി.
ഇടതുവശത്ത് ജനലഴിക്കുള്ളിൽ കോയമ്പത്തൂർ ആര്യവൈദ്യശാലയിൽനിന്ന് ഡോക്ടറായി സൈക്കോളജിയിൽ പി ജി കരസ്ഥമാക്കിയ നവനീത് നാരായണ നമ്പൂതിരിയും.
വാസുദേവൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, മാടമ്പ് ശ്രീദേവി അന്തർജനം, കിരാലൂർ നീലകണ്ഠൻ നമ്പൂതിരി എന്ന കുട്ടേട്ടൻ, വാസുദേവൻ എന്ന ദേവൻ നമ്പൂതിരി, ജാതദേവൻ എന്ന കുഞ്ഞുട്ടൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, അമ്മിണി അന്തർജനം, ഗീത അന്തർജനം, ഉഷ അന്തർജനം,
മരുമക്കളായ പാർവതി അന്തർജനം ചെർപ്പുളശ്ശേരി, വസന്തകുമാരി അന്തർജനം വള്ളിക്കാപ്പറ്റ, ഗായത്രി അന്തർജനം കോഴിക്കോട്, ഗീത അന്തർജനം വളാഞ്ചേരി, നാരായണൻ നമ്പൂതിരി തൃശൂർ, നാരായണൻ നമ്പൂതിരി തിരുന്നാവായ, പരമേശ്വരൻ നമ്പൂതിരി അങ്ങാടിപ്പുറം എന്നിവരുമുണ്ട്.
മനുഷ്യരാശിയുടെ നന്മയ്ക്കായി പാരമ്പര്യമായി നടത്തി വരുന്ന ചികിത്സാരീതിയുമായി മനയും പരിസരവും പഴമയുടെ തനിമ നിലനിർത്തിയാണ് മനയിലെ നിർമ്മാണങ്ങളെല്ലാം.വാസുദേവൻ നമ്പൂതിരിയും കുടുംബവും നാരായണൻ നമ്പൂതിരിയുടെ കുടുംബവും
നീലകണ്ഠൻ നമ്പൂതിരിയുടെ കുടുംബവും നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി മനയിൽ തുടർന്ന് പോകുന്നു. ഭക്ഷണവും വിശ്രമവു മെല്ലാം പഴയ മനക്കകത്ത് തന്നെ. അന്തിയുറക്കം മാത്രം പിന്നിൽ നിർമ്മിച്ച വീടുകളിൽ.
പൂങ്കുടിൽ മനയിലെ മുഖ്യ ചികിത്സകൻ വാസുദേവൻ നമ്പൂതിരി എന്ന ദേവൻ നമ്പൂതിരിയും വസന്തകുമാരി അന്തർജ്ജനവും. ഇവരുടെ മക്കൾ വിവേക്, ദേവപ്രിയ.
ഈ താവഴിയിലെ മറ്റുള്ളവർ: നീലകണ്ഠൻ നമ്പൂതിരി പാർവ്വതി അന്തർജനം മക്കൾ. സനൽകുമാർ നമ്പൂതിരി, ശ്രീദേവി. മരുമക്കൾ: ശരണ്യ കണ്ണൂർ, കൃഷ്ണകുമാർ 'നമ്പൂതിരി കണ്ണൂർ.
നാരായൻ നമ്പൂതിരി ഗീതാ അന്തർജനം വളാഞ്ചേരിയുടെ ഏക പുത്രനാണ് നവനീത് നാരായണ നമ്പൂതിരി. ജാതദേവൻ എന്ന കുഞ്ഞുട്ടൻ നമ്പൂതിരിപ്പാട് ഗ്രായത്രിദേവി അന്തർജനം മക്കൾ- വിഷ്ണുപ്രിയ, വിഷ്ണുപ്രസാദ്. മരുമകൾ- നവീൻ നമ്പൂതിരി കോഴിക്കോട്.
ആദ്യകാലങ്ങളിൽ പൂങ്കുടിൽ മനയിലെ താലപ്പൊലി ഉൽസവം ഗംഭീരമായിരുന്നു. ഒരു നാട് ഉണർന്ന ഉത്സവം. മകര മാസത്തിലെ മൂന്നാം ഞായറാഴ്ച തുടങ്ങി നാലാം വ്യാഴാഴ്ച അവസാനിക്കുന്ന രണ്ട് നാളാണ് താലപ്പൊലി ഉത്സവം.
ഗ്രാമത്തിന്റെ പൊതു ഉൽസവമായ അന്ന് പൂജയും ആട്ടവും പാട്ടും ഡാൻസും സാംസ്‌കാരിക സമ്മേളനവുമായി പൊടിപൊടിക്കും.
1982 ൽ പുറത്തിറങ്ങിയ 'വീണ പൂവ്' എന്ന ചിത്രം ചിത്രീകരിച്ചത് പൂങ്കുടിയിൽ മനയിൽ വെച്ചാണ്. പ്രസിദ്ധ എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനും ആനക്കമ്പക്കാരനുമായ മാടമ്പ് കുഞ്ഞികുട്ടന്റെ സഹോദരി വീടാണ് പൂങ്കുടിൽ മന.
കാലത്തിന്റെ വ്യതിയാനത്തിനനുസരിച്ച് ഇന്ന് ഘട്ടം ഘട്ടമായാണ് ഉത്സവം നടത്തുന്നത്. വിജയദശമി ദിനത്തിൽ പാട്ടും നൃത്തവും 'മഴയിൽ നിലാവ്' പോലുള്ള പരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായി ചെയ്ത് വരുന്ന ചികിത്സാരീതി ബിരുദധാരികളായ പുതു തലമുറയുൾപ്പെടെയുള്ളവർ ഒരു വരദാനമായി കരുതി മുന്നോട്ട് കൊണ്ടുപോകുന്നു. ■