കുവൈത്ത് സിറ്റി- കുവൈത്തിലെ വിസ കാലാവധി തീരാറായ പ്രവാസി എഞ്ചിനീയർമാരെ അങ്കലാപ്പിലാക്കി പുതിയ വ്യവസ്ഥ. മാനവശേഷി വകുപ്പ് നടപ്പിലാക്കിയ പുതിയ ചട്ടമനുസരിച്ച് പ്രവാസികളായ എഞ്ചിനീയർമാരുടെ വിസ പുതുക്കി നൽകണമെങ്കിൽ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ (കെ.എസ്.ഇ) നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) നിർബന്ധമാക്കിയിരിക്കുകയാണ്. ഈ എൻ.ഒ.സി ഇല്ലാതെ പ്രവാസികളായ എഞ്ചിനീയർമാരുടെ വിസ പുതുക്കി നൽകേണ്ടതില്ലെന്നാണ് എല്ലാ വകുപ്പുകൾക്കും സർക്കാർ നൽകിയിരിക്കുന്ന അറിയിപ്പ്. എൻ.ഒ.സി ലഭിക്കണമെങ്കിൽ എഞ്ചിനീയർമാർ കെ.എസ്.ഇ അംഗീകരിച്ച യൂനിവേഴ്‌സിറ്റികളിൽനിന്ന് ബിരുദം നേടിയവരായിരിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റികളുടേയും കോഴ്‌സുകളുടേയും പട്ടിക കെ.എസ്.ഇ തയാറാക്കിയിട്ടുണ്ട്.
എൻ.ഒ.സി സംഘടിപ്പിക്കാനായി നൂറുകണക്കിന് പ്രവാസി എഞ്ചിനീയർമാരാണ് കെ.എസ്.ഇ ആസ്ഥാനത്ത് ഏതാനും ദിവസങ്ങളായി എത്തുന്നത്. ആശങ്കയിലായ എഞ്ചിനീയർമാർ വിവരം തേടിയും എൻ.ഒ.സി സംഘടിപ്പിക്കാനുമാണ് ഇവിടെ എത്തുന്നത്. നീണ്ട വരിയിൽ ഏറെ നേരം കാത്തുനിൽക്കേണ്ട ഗതിയാണെന്നും അപേക്ഷ കൈകാര്യം ചെയ്യാൻ ഒരു സ്റ്റാഫ് മാത്രമെ ഇവിടെ ഉള്ളൂവെന്നും എഞ്ചിനീയർമാർ പറയുന്നു. പഠിച്ച യൂനിവേഴ്‌സിറ്റി കെ.ഇ.എസ് അംഗീകരിച്ചതാണെങ്കിലും കോഴ്‌സിന് കെ.എസ്.ഇ അംഗീകാരമില്ലാത്തത് നിരവധി പേരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പുതിയ നിയന്ത്രണം കാരണം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കുവൈത്ത് എഞ്ചിനീയറിങ് ഫോറവും വ്യക്തമാക്കി. ഏതാണ്ട് 1400 ഇന്ത്യൻ എഞ്ചിനീയർമാരടങ്ങുന്ന സൊസൈറ്റിയാണിത്. ഇപ്പോൾ കെ.എസ്.ഇ ആശ്രയിക്കുന്ന എൻബിഎ അക്രഡിറ്റേഷൻ സംവിധാനം അംഗീകരിച്ചവയല്ല ഇന്ത്യയിലെ വലിയൊരു ശതമാനം എഞ്ചിനീയറിങ് കോളേജുകളെന്നും ഫോറം പറയുന്നു. പുതിയ വ്യവസ്ഥ കുവൈത്തിൽ ജോലി ചെയ്യുന്ന 60 ശതമാനം ഇന്ത്യൻ എഞ്ചിനീയർമാരേയും ബാധിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനു പുറമെ, അക്രഡിറ്റേഷനുള്ള കോളേജുകളിൽനിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് എൻ.ഒ.സി ലഭിക്കണമെങ്കിൽ കെ.എസ്.ഇ നടത്തുന്ന ഒരു പരീക്ഷ പാസാകുകയും വേണം. ഈ പരീക്ഷയ്ക്കു തയാറെടുക്കുന്നതടക്കമുള്ള ചെലവുകൾ അപേക്ഷകരാണ് വഹിക്കേണ്ടത്.