Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരിച്ചടിച്ച് ഇന്ത്യ ഫൈനലിലേക്ക്

ദിനേശ് കാർത്തിക് ബൗണ്ടറി നേടുന്നു. 

കൊളംബൊ - ഉദ്ഘാടന മത്സരത്തിലേറ്റ തിരിച്ചടിക്ക് ശ്രീലങ്കയോട് കണക്കു ചോദിച്ച് ഇന്ത്യ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിലേക്ക്. മഴ കാരണം തുടങ്ങാൻ വൈകിയതിനാൽ 19 ഓവർ വീതമാക്കിച്ചുരുക്കിയ കളിയിൽ ഒമ്പത് പന്ത് ശേഷിക്കേ ആറു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തിൽ ബൗളിംഗിനെ തലങ്ങും വിലങ്ങും ആക്രമിച്ച ആതിഥേയരെ ഒമ്പതിന് 152 ലൊതുക്കിയ ശേഷം ദിനേശ് കാർത്തികും (25 പന്തിൽ 39 നോട്ടൗട്ട്) മനീഷ് പാണ്ഡെയും (31 പന്തിൽ 42 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യക്കും ശ്രീലങ്കക്കും രണ്ട് ജയമായി. ഇരു ടീമുകൾക്കും ബംഗ്ലാദേശിനെതിരെ മത്സരം ബാക്കിയുണ്ട്. 
റിഷഭ് പന്തിനു പകരം ടീമിലെത്തിയ കെ.എൽ രാഹുൽ (17 പന്തിൽ 18) ഹിറ്റ്‌വിക്കറ്റായി പുറത്താവുമ്പോൾ പത്തോവറിൽ നാലിന് 85 ൽ ഇന്ത്യ പരുങ്ങുകയായിരുന്നു. എന്നാൽ മനീഷും ദിനേശും കൈകോർത്തതോടെ ആശങ്കയകന്നു. ഇരുവരും നിരന്തരം സ്‌ട്രൈക്ക് മാറുകയും കിട്ടിയ അവസരങ്ങളിലെല്ലാം ബൗണ്ടറി കണ്ടെത്തുകയും ചെയ്തു. 
ഇന്നിംഗ്‌സിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകൾ ബൗണ്ടറിക്കും സിക്‌സറിനും പറത്തിയ ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 11) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഫോമിലുള്ള ശിഖർ ധവാൻ (8), സുരേഷ് റയ്‌ന (15 പന്തിൽ 27) എന്നിവരും വമ്പനടികൾക്ക് ശ്രമിച്ച് പിടികൊടുത്തു. ജീവൻ മെൻഡിസിനെ അടിക്കുന്നതിനിടയിലാണ് രാഹുൽ ഹിറ്റ്‌വിക്കറ്റായത്. 
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ജയ്‌ദേവ് ഉനാദ്കാതിന്റെ ആദ്യ ഓവറിൽ തന്നെ 15 റൺസടിച്ചാണ് തുടങ്ങിയത്. അഞ്ചോവറിൽ 50 പിന്നിട്ട അവർ പത്തോവറിൽ രണ്ടിന് 94 ലെത്തി. എന്നാൽ അവസാന ഒമ്പതോവറിൽ അവരുടെ കുതിപ്പിന് ഇന്ത്യൻ ബൗളർമാർ കടിഞ്ഞാണിട്ടു. തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റെടുത്ത ശാർദുൽ താക്കൂർ അവസാന ഓവറിൽ ആറ് റൺസ് മാത്രമാണ് വഴങ്ങിയത്. ഓപണർ കുശാൽ മെൻഡിസാണ് (38 പന്തിൽ 55) ശ്രീലങ്കക്ക് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. മറ്റ് ബാറ്റ്‌സ്മാന്മാരെല്ലാം വമ്പനടികൾക്ക് ശ്രമിച്ച് വിക്കറ്റുകൾ തുലച്ചു. ശാർദുലിന് നാലു വിക്കറ്റ് കിട്ടി. യുവ ഓഫ്‌സ്പിന്നർ വാഷിംഗ്ടൺ സുന്ദർ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. 
 

Latest News