Sorry, you need to enable JavaScript to visit this website.

'ക്യാപ്റ്റന്റെ' നായിക 

വി.പി. സത്യൻ എന്ന ഫുട്‌ബോളറുടെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട്ടും പരിസരത്തും ഒക്കെ വന്നപ്പോൾ മിക്കവാറും ദിവസങ്ങളിൽ അനിത പോയി കണ്ടിരുന്നു. തന്റെ സ്വഭാവ വിശേഷങ്ങളും മാനറിസങ്ങളും നന്നായി മനസ്സിലാക്കിയ സംവിധായകൻ പ്രജേഷ് സെന്നിന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ ഒപ്പിയെടുത്ത് അനു സിത്താര എന്ന നടി അതിസമർഥമായി പകർന്നാടിയപ്പോൾ അനിത അതിശ യം കൊണ്ട് വീർപ്പുമുട്ടിപ്പോയി. ഷൂട്ടിംഗ് കാണുന്ന വേളയിൽ പലപ്പോഴും അനു, താൻ തന്നെയാണ് എന്ന് തോന്നിപ്പോയ നിമിഷങ്ങളും അനിതയ്ക്കുണ്ട്. അന്നേരം നഷ്ടപ്പെട്ട ഏതൊക്കെയോ ഓർമകളുടെ തിരതല്ലലിൽ തന്റെ കണ്ണുകൾ ഈറനണിയുന്നതും അവർ അനുഭവിച്ചറിഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ്.
കോഴിക്കോട്ടെ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിലേക്ക് അനിത എന്ന ഉദ്യോഗസ്ഥയെ തേടി ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകനെത്തി. അവരുടെ ഒരു അഭിമുഖം വേണമെന്നതായിരുന്നു അയാളുടെ ആവശ്യം. ഒരു അഭിമുഖം നൽകാൻ പോയിട്ട് ആരെയെങ്കിലും ഒന്ന് അഭിമുഖീകരിക്കാൻ പോലുമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവരപ്പോൾ. അതുകൊണ്ടു തന്നെ ആ ആവശ്യം അവർ നിരസിച്ചു. അന്ന് നിരാശയോടെ ഇറങ്ങിപ്പോയെങ്കിലും വർഷങ്ങക്കിപ്പുറം അവർക്കായി ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് അയാൾ അണിയിച്ചൊരുക്കി. 
കാൽപന്ത് കളിയിൽ ഒരിക്കൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും ആശയും ആവേശവുമായിരുന്ന വി.പി.സത്യന്റെ ഐതിഹാസിക ജീവിതം ക്യാപ്റ്റൻ എന്ന പേരിൽ അഭ്രപാളിയിൽ സാക്ഷാൽക്കരിച്ചുകൊണ്ടായിരുന്നു അത്. അന്നത്തെ ആ പത്രപ്രവർത്തകനാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ സംവിധായകനായ ഇന്നത്തെ ജി. പ്രജേഷ് സെൻ. അനിത, വി.പി. സത്യന്റെ ഭാര്യ അനിത സത്യനും!

അനിതാ സത്യനും നടി അനു സിത്താരയും.


ആ കഥ പറയുമ്പോൾ അനിതയുടെ മുഖത്ത് ഇന്നും ഒരു വിഷമമുണ്ട്. അന്നു പക്ഷേ, പ്രജേഷിനെ നിരസിക്കുകയല്ലാതെ അവർക്ക് വേറെ നിർവാഹമില്ലായിരുന്നു. വി.പി.സത്യന്റെ വിധവ എന്ന നിലയിൽ സ്‌പോർട്‌സ് കൗൺസിലിൽ ജോലി കിട്ടി കോഴിക്കോട്ട് എത്തിയിട്ട് അധിക കാലമായിട്ടില്ല. ദുരന്തവും ദുരിതവും ദുഃഖവും മാനസികമായി വേട്ടയാടിക്കൊണ്ടിരുന്ന ആ കാലത്ത് ആരെയും കാണാനോ സംസാരിക്കാനോ അവർ ആഗ്രഹിച്ചിരുന്നില്ല. എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് മാറി നിന്ന് ഏക മകൾ ആതിരയെ എങ്ങനെയും വളർത്തി വലുതാക്കി ഒരു നിലയിലെത്തിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അവർക്കപ്പോൾ. (അതവർ ഭംഗിയായി നിറവേറ്റുകയും ചെയ്തു. ബി ടെക് കഴിഞ്ഞ ആതിര ചെന്നൈയിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ വിവാഹിതയായ അവർ ഭർത്താവ് അർജുനൊപ്പം ഇപ്പോൾ ബംഗളൂരുവിലാണ് താമസം. രണ്ടു പേരും ഐ ടി മേഖലയിൽ തന്നെ ജോലി നോക്കുകയും ചെയ്യുന്നു.)
പക്ഷേ, വി.പി.സത്യൻ എന്ന ഇന്ത്യയുടെ എക്കാലത്തേയും വലിയ സ്റ്റാർ പ്ലെയർ ജീവിതത്തിന്റെ ഗ്രൗണ്ടിൽ നിന്നും അപ്രതീക്ഷിതമായ ഒരു നിമിഷം ചുവപ്പു കാർഡ് കാണാതെ പുറത്തു പോയപ്പോൾ അതിനെ ചുറ്റിപ്പറ്റി ഉയർന്നു വന്നത് നൂറുകൂട്ടം ഊഹാപോഹങ്ങളാണ്. അതിന്റെ നെല്ലും പതിരും വേർതിരിച്ച് സത്യനെ കുറിച്ചുള്ള സത്യം പുറത്തു കൊണ്ടു വരാൻ അനിതയ്ക്കപ്പോൾ ഒരു പിടിവള്ളി ആവശ്യമായിരുന്നു. അതിനെന്തു വഴി എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ഒരിക്കൽ നിരാശപ്പെടുത്തി പറഞ്ഞയച്ച പ്രജേഷ് സെൻ വീണ്ടും അഭിമുഖത്തിനായി അവരെ സമീപിക്കുന്നത്. അതൊരു നിമിത്തമായിട്ടാണ് അപ്പോൾ അനിതയ്ക്ക് തോന്നിയത്. 
അയാളിലൂടെ തനിക്ക് പറയാനുള്ളത് പൊതു സമൂഹത്തോട് പറയാൻ കഴിയുമെന്ന് അനിത കണക്കുകൂട്ടി. അതുകൊണ്ടു തന്നെ ഇക്കുറി അവർ ആ ചെറുപ്പക്കാരനെ നിരാശപ്പെടുത്തിയില്ല. വി.പി.സത്യൻ എന്ന കളിക്കാരനെ കുറിച്ച്, ഭർത്താവിനെ കുറിച്ച്, വ്യക്തിയെ കുറിച്ച്, സ്‌നേഹ സമ്പന്നനായ കുടുംബ നാഥനെ കുറിച്ച് വ്യക്തമായ യാഥാർഥ്യങ്ങൾ അവർ കണ്ണീരിന്റെ നനുത്ത ചൂട് വീണ് വിറയ്ക്കുന്ന വാക്കുകളോടെ അയാളോട് പറഞ്ഞു. സത്യന്റെ മരണ കാരണങ്ങൾ അസത്യവും അബദ്ധവും ചേർത്ത് ആഘോഷിച്ചവർക്ക് മുമ്പിൽ പ്രജേഷ് സെൻ അക്ഷരങ്ങളിലൂടെ സത്യം, സത്യസന്ധമായി തന്നെ തുറന്നെഴുതി. അദ്ദേഹത്തെ കുറിച്ച് അന്നുവരെ പരന്നിരുന്ന പൊതുധാരണകൾ ആ ഫീച്ചർ പൊളിച്ചെഴുതി. അതോടെ എതിരാളികളിൽ വലിയൊരു വിഭാഗത്തിന്റെ വായ അടഞ്ഞു. അനിതയ്ക്കത് വലിയ ആശ്വാസവുമായി.

അനിതാ സത്യനെ ജയസൂര്യ ആദരിക്കുന്നു. നടി അനു സിത്താര സമീപം.


പക്ഷേ, ഫീച്ചർ ചെയ്തു കഴിഞ്ഞപ്പോഴും സത്യനെ കുറിച്ചുള്ള ഓർ മകൾ തന്നെ വല്ലാതെ ഹോൺട് ചെയ്യുന്നതായി പ്രജേഷ് സെൻ പലപ്പോഴും അനിതയോട് പറഞ്ഞു. ഫീച്ചറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തെ കുറിച്ച് മലയാളികളെ അറിയിക്കേണ്ടതുണ്ടെന്ന തോന്നൽ അപ്പോഴേക്കും പ്രജേഷിൽ ശക്തമായി. സത്യനെ കുറിച്ച് ഒരു പുസ്തകമെഴുതിയാലോ എന്ന ചിന്തയുമായി പ്രജേഷ് അനിതയെ സമീപിച്ചു. അവരതിന് സർവ പിന്തുണയും നൽകി ഒപ്പം നിന്നു. വി.പി.സത്യൻ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടാണ് ആ കൊച്ചു പുസ്തകം പുറത്തിറക്കിയത്.
സത്യന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു കാര്യക്ഷമമായ ഒരു ഇന്ത്യൻ ഫുട്‌ബോൾ ടീം എന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യക്ക് വെളിയിൽ പോകുമ്പോൾ ആ രാജ്യങ്ങളിലൊക്കെ ദേശീയ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കഴിവുള്ള കുട്ടികളെ ചെറു പ്രായത്തിൽ തന്നെ തെരഞ്ഞെടുത്ത് മികച്ച പരിശീലനം നൽകി വളർത്തിയെടുക്കുകയാണ് വേണ്ടത് എന്നദ്ദേഹം എപ്പോഴും പറയുന്നത് അനിത ശ്രദ്ധിച്ചിരുന്നു. അത് സാക്ഷാത്കരിക്കാനായി 2013 ൽ കോഴിക്കോട്ട് വി.പി.സത്യൻ സോക്കർ സ്‌കൂൾ എന്ന പേരിൽ കുട്ടികൾക്കായി ഒരു ഫുട്‌ബോൾ ക്ലബ് ആരംഭിച്ചു. അനിതാ സത്യൻ പ്രസിഡണ്ട്. സണ്ണി എ.ജെയാണ് സെക്രട്ടറി. കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ.ജെ. മത്തായി ക്ലബിന്റെ രക്ഷാധികാരിയാണ്. പല പ്രായത്തിലുള്ള ഇരുന്നൂറോളം കുട്ടികൾ അവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കുകയും വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ഇപ്പോൾ കളിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ബാച്ചുകൾ വന്നുകൊണ്ടിരിക്കുന്നു. 

എൺപതുകളിലും തൊണ്ണൂറുകളിലും കാൽപന്തു കളിക്കാരുടെ സ്വപ്‌ന നായകനായിരുന്ന വി.പി. സത്യനെ കുറിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം? കണ്ണൂർ ജില്ലയിലെ ചൊക്ലിക്കടുത്തുള്ള മേക്കുന്ന് എന്ന ഗ്രാമത്തിൽ ജനിച്ച്, കണ്ണൂരിലെ പോലീസ് മൈതാനത്ത് കളിച്ചു വളർന്ന് പിന്നീട് ലക്കി സ്റ്റാർ ക്ലബിലും തുടർന്ന് 1984 ൽ കേരളാ പോലീസ് ടീമിലും എത്തിയ ശക്തനായ കളിക്കാരൻ. 1985 ൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് ധാക്കയിൽ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1986 ൽ തിരുവനന്തപുരത്ത് ഇന്ത്യക്ക് വേണ്ടി നെഹ്‌റു കപ്പിൽ കളിച്ചു. അതേ വർഷം സിയോൾ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ആ വർഷം മലേഷ്യയിൽ നടന്ന മെർദേകാ കപ്പ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ ഗ്രൗണ്ടിന്റെ ഏകദേശം 32 മീറ്റർ ദൂരെ നിന്ന് അദ്ദേഹം തൊടുത്തു വിട്ട പന്ത് അവിശ്വസനീയമാം വിധം ദക്ഷിണ കൊറിയയുടെ ഗോൾ വല കുലുക്കിയപ്പോൾ അത് ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ അത്ഭുത ഗോളുകളിലൊന്നായി സ്ഥാനം പിടിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനിൽനിന്ന് വി.പി. സത്യൻ കാഷ് അവാർഡ് സ്വീകരിക്കുന്നു.


1989-90, 1990-91 വർഷങ്ങളിൽ തുടർച്ചയായി കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. 1991 ൽ ഇ ന്ത്യൻ ടീം ക്യാപ്റ്റൻ എന്ന നിലയിൽ ലോക കപ്പ് യോഗ്യതാ മത്സരത്തിനായി ബെയ്‌റൂത്തിലും സിയോളിലുമെത്തി. 1992 ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ നീണ്ട 19 വർഷങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തിന് വിജയം നേടിക്കൊടുക്കുന്നതിൽ വി.പി. സത്യന്റെ നായകത്വം നിർണായകമായിത്തീർന്നു. 1995 ൽ ചെന്നൈയിൽ നടന്ന സാഫ് ഗെയിംസ് ഫുട്‌ബോൾ മത്സരം സത്യന്റെ ക്യാപ്റ്റൻസി തന്ത്രങ്ങളിൽ വിജയിച്ച് ഇന്ത്യക്ക് ഒരു സ്വർണ മെഡൽ സമ്മാനിക്കുകയുണ്ടായി. ആദ്യം കളിക്കാരനായി ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയും പിന്നീട് 5 വർഷക്കാലം ക്യാപ്റ്റനായി ദേശീയ ഫുട്‌ബോൾ ടീമിനെ നയിക്കുകയും മിന്നുന്ന പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ മാനം, വാനോളം ഉയർത്തുകയും ചെയ്ത കരുത്തനായ ഈ സെൻട്രൽ മിഡ് ഫീൽഡർക്ക് നാം എന്തു തിരിച്ചു നൽകി?
1995 ൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ആ വർഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു എന്നതൊഴിച്ചാൽ മറ്റ് അർഹതപ്പെട്ട അംഗീകാരങ്ങളൊന്നും വി.പി.സത്യന് ലഭിച്ചിരുന്നില്ല എന്ന് വലിയ വേദനയോടെ അനിത ഓർക്കുന്നു. 2006 ജൂലൈ 18 ന് 41 ാം വയസ്സിലാണ് ചെന്നൈയിലെ പല്ലാവാരത്ത് വി.പി.സത്യൻ എന്ന ഫുട്‌ബോൾ പ്രതിഭയുടെ ജീവിതത്തിന് വിരാമം വീഴുന്നത്. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായിട്ടെങ്കിലും അർജുന അവാർഡ് ലഭിക്കാൻ അനിത ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ,  ഓരോ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അതൊക്കെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇന്നും അർജുന അവാർഡ് ജേതാക്കളുടെ ഫോട്ടോ ലിസ്റ്റ് കാണുമ്പോൾ അതിലുണ്ടാകാൻ സർവഥാ യോഗ്യനായ സത്യന്റെ പടം മാത്രം ഇല്ലാതെ പോയത് ഉണങ്ങാത്ത ഒരു മുറിവിന്റെ നീറ്റലായി അവരുടെ മനസ്സിൽ ബാക്കി നിൽക്കുന്നു.   
ഇന്ത്യൻ ഫുട്‌ബോളർ എന്ന ദേശമഹിമയിൽ ഉറച്ച് വിശ്വസിച്ചിരുന്ന കളിക്കാരനായിരുന്നു വി.പി.സത്യൻ. ഖത്തറും ചെക്കോസ്ലോവാക്യയും കോടികൾ കിലുക്കമുള്ള മോഹവിലയുമായി സമീപിച്ചപ്പോഴും ആ പ്രലോഭനങ്ങളിലൊന്നും വീഴാതെ താൻ അണിയുന്ന ജഴ്‌സി ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതായിരിക്കുമെന്ന് ചങ്കുറപ്പോടെ തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല. അങ്ങനെ ഫുട്‌ബോളിനെ അതിര് വിട്ട് പ്രണയിക്കുകയും അതിനായി ജീവിതം തന്നെ ഉഴിഞ്ഞു വെക്കുകയും ചെയ്ത സത്യനെ പക്ഷേ, നിർഭാഗ്യങ്ങൾ നിർബാധം പിൻതുടർന്നു. 
തനിക്കർഹതപ്പെട്ട അംഗീകാരങ്ങളിൽ പലതും പലരും നേടിയെടുക്കുന്നത് പലപ്പോഴും അദ്ദേഹത്തിന് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനൊപ്പം അധികാരികളാൽ നിരന്തരം അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തു. അവസാന കാലത്ത് സത്യനെ കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് തള്ളിയിടുന്നതിൽ ഇതൊക്കെ വലിയ കാരണങ്ങളായിത്തീർന്നിട്ടുണ്ട് എന്ന് അനിത വിശ്വസിക്കുന്നു. കഴിവുള്ള ഒരു ഫുട്‌ബോളറെ ഇന്ത്യയിലെ സാഹചര്യങ്ങൾ എങ്ങനെ കഴിവുകെട്ടവനായി തീർക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി.പി. സത്യൻ. അത് പുതിയ തലമുറയെ കൂടി ബോധ്യപ്പെടുത്തുന്നതിന് എന്തു വഴി എന്ന ചിന്ത ഇടയ്ക്ക് വന്ന് അനിതയെ വല്ലാതെ അലട്ടി.
പ്രജേഷ് സെന്നിനെ കുറിച്ച് അപ്പോൾ വിവരമൊന്നുമില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും വിളിക്കും. അതിനിടയിൽ അയാൾ പത്രത്തിലെ ജോലി വിട്ടു എന്നറിഞ്ഞു. ഒരിക്കൽ വിളിച്ചപ്പോൾ പ്രജേഷ് പറഞ്ഞത് താൻ സിദ്ദീഖിന്റെ കൂടെ സംവിധാന സഹായിയായി സിനിമാ മേഖലയിലുണ്ട് എന്നാണ്. ഫുട്‌ബോൾ കളിയോടെന്നെ പോലെ അനിതയ്ക്ക് സിനിമകളും ഏറെ ഇഷ്ടമാണ്. ജോലി ചെയ്യുന്നതിനിടയിലെ ഏതോ ഒരു ഒഴിവു നേരത്തെ ഏകാന്ത നിമിഷങ്ങളിലൊന്നിൽ സത്യേട്ടനെ കുറിച്ച് ഒരു സിനിമ ഉണ്ടായാൽ നല്ലതായിരിക്കില്ലേ എന്നും അനിത ആലോചിച്ചിരുന്നു. എന്നാൽ അതൊന്നും അത്ര പെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ലെന്ന് ചിന്തിച്ചപ്പോൾ മനസ്സിനെ സ്വയം തിരുത്തി പിൻതിരിഞ്ഞു.

വി.പി. സത്യൻ


പക്ഷേ, പെട്ടെന്നൊരു ദിവസം പ്രജേഷ് സെൻ അവർക്ക് മുന്നിൽ വീ ണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു ദൈവദൂതനെ പോലെ അവതരിച്ചു എന്നാണ് അ  തിനെ കുറിച്ച് അനിത പറഞ്ഞത്. അവരുടെ മനസ്സറിഞ്ഞിട്ടെന്ന പോലെ അദ്ദേഹം ചോദിച്ചു, സത്യേട്ടനെ കുറിച്ച് നമുക്കൊരു സിനിമ ചെയ്താലോ? ഒരു നിമിഷം അനിത സ്തംഭിച്ചു നിന്നു. ഇതൊക്കെ നടക്കുമോ എന്നൊരു സംശയവും അവരുടെ മനസ്സു പങ്കുവെച്ചു. പക്ഷേ, പ്രജേഷ് നല്ല ആവേശത്തിലും ആത്മവിശ്വാസത്തിലും ആയിരുന്നു. അതുകൊണ്ട് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും അനിത സമ്മതം മൂളി. പിന്നെയെപ്പൊഴോ കഥാ ചർച്ചകൾ തുടങ്ങി. സത്യനെ കുറിച്ച് വേറിട്ട കുറെ കാര്യങ്ങൾ സിനിമയ്ക്കായി അനിതയും പറഞ്ഞു കൊടുത്തു. കഥയുടെ ഒരു ഏകദേശ രൂപമായപ്പോൾ പ്രജേഷ് തിരക്കഥയൊരുക്കാൻ തുടങ്ങി. മുൻകാല അനുഭവങ്ങളിൽ നിന്നും പ്രജേഷ്, സത്യനെ കുറിച്ച് മോശമായൊന്നും ചിത്രീകരിക്കില്ല എന്നൊരു വിശ്വാസം അനിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തിരക്കഥയിലൊന്നും കാര്യമായി കൈകടത്താൻ അവർ ശ്രമിച്ചില്ല. എല്ലാം പ്രജേഷിന്റെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും വിട്ടുകൊടുത്തു.
വി.പി. സത്യൻ എന്ന ഫുട്‌ബോളറുടെ ജീവിത കഥ പറയുന്ന ക്യാപ് റ്റൻ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട്ടും പരിസരത്തും ഒക്കെ വന്നപ്പോൾ മിക്കവാറും ദിവസങ്ങളിൽ അനിത പോയി കണ്ടിരുന്നു. തന്റെ സ്വഭാവ വി ശേഷങ്ങളും മാനറിസങ്ങളും നന്നായി മനസ്സിലാക്കിയ സംവിധായകൻ പ്ര ജേഷ് സെന്നിന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ ഒപ്പിയെടുത്ത് അനു സിത്താര എന്ന നടി അതിസമർഥമായി പകർന്നാടിയപ്പോൾ അനിത അതിശയം കൊണ്ട് വീർപ്പുമുട്ടിപ്പോയി. ഷൂട്ടിംഗ് കാണുന്ന വേളയിൽ പലപ്പോഴും അനു, താൻ തന്നെയാണ് എന്ന് തോന്നിപ്പോയ നിമിഷങ്ങളും അനിതയ്ക്കുണ്ട്. അന്നേരം നഷ്ടപ്പെട്ട ഏതൊക്കെയോ ഓർമകളുടെ തിരതല്ലലിൽ തന്റെ കണ്ണുകൾ ഈറനണിയുന്നതും അവർ അനുഭവിച്ചറിഞ്ഞു.
വി.പി. സത്യനായി വേഷപ്പകർച്ച നടത്താൻ മനസ്സും ശരീരവും കൊ ണ്ട് ജയസൂര്യ നടത്തിയ പരീക്ഷണങ്ങളും പരിശീലനങ്ങളും അതികഠിനമായിരുന്നു എന്ന് അനിത സാക്ഷ്യപ്പെടുത്തുന്നു. ആ കഥയുമായി പ്രജേഷ് സെൻ ജയസൂര്യയെ സമീപിക്കുമ്പോൾ സത്യൻ എന്ന ഫുട്‌ബോളറെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. അദ്ദേഹം ഒരിക്കലും ഫുട്‌ബോൾ കളിച്ചിട്ടുമില്ല. പക്ഷേ, കഥ കേട്ടപ്പോൾ അതിൽ നിന്നും ഒന്നാന്തരം ഒരു സിനിമ പിറക്കും എന്നൊരു ഉൾവിളി ജയസൂര്യക്കുണ്ടായി. അദ്ദേഹം കൊച്ചിയിലെ തേവര എസ്.എച്ച്.കോളേജ് ഗ്രൗണ്ടിൽ അതികാലത്തു ചെന്ന് മാസങ്ങളോളം ഫുട്‌ബോൾ പരിശീലനം നടത്തി. വ്യായാമം ചെയ്ത് തടി കുറച്ചു.


വി.പി.സത്യനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ജയസൂര്യ അദ്ദേഹത്തിന്റെ നാടായ മേക്കുന്നിൽ വരെ എത്തി. അനിതയും ഒപ്പം നാട്ടിലെ വി.പി.സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവരും അദ്ദേഹത്തിന് എല്ലാ സഹായവും നൽകി കൂടെ നിന്നു. തറവാട്ടിൽ സത്യൻ ഉപയോഗിച്ച കട്ടിൽ, മേശ, കസേര, പെട്ടി, എഴുതിയ കത്തുകൾ, അലമാര, ഉപയോഗിച്ച നീല നിറമുള്ള ജാക്കറ്റ് (അത് സിനിമയിൽ അതേപടി ഉപയോഗിച്ചിട്ടുണ്ട്) അങ്ങനെ ഓരോന്നും കണ്ടും തൊട്ടും അറിഞ്ഞും അനുഭവിച്ചും ജയസൂര്യ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു. 
പിന്നെ കൂടെയുള്ള എല്ലാവരോടും ഒന്ന് പുറുത്തിറങ്ങാൻ പറഞ്ഞ് അദ്ദേഹം സത്യന്റെ മുറിയിൽ കയറി കതകടച്ച് കട്ടിലിൽ കയറി ഒറ്റക്കിടത്തം. 11 വർഷങ്ങൾക്ക് മുമ്പ് കളിക്കളവും ഈ ലോകവും വിട്ടുപോയ വി.പി.സത്യനെ മനസ്സ് കൊണ്ട് തന്നിലേക്ക് അക്ഷരാർഥത്തിൽ ആവാഹിക്കുകയായിരുന്നു അദ്ദേഹം.
അവിടെ നിന്നും പുറത്തിറങ്ങിയ ജയസൂര്യ മറ്റൊരാളായിട്ടാണ് മടങ്ങിയത് -വി.പി.സത്യനായിട്ട്! ഭാവത്തിലുമതെ, രൂപത്തിലും. സത്യേട്ടനെ എല്ലാ അർഥത്തിലും ഓർമപ്പെടുത്തും വിധം അത്ര തൻമയത്വത്തോടെയാണ് ജയസൂര്യയുടെ അഭിനയ പ്രകടനം എന്നാണ് ക്യാപ്റ്റൻ എന്ന സിനിമ കണ്ട ശേഷം അനിതയുടെ വിലയിരുത്തൽ. തന്റെ ജീവിത നായകനായ സത്യനെ അഭ്രപാളിയിൽ അനശ്വരനാക്കിയ ജയസൂര്യയ്ക്ക് നന്ദി. ഒപ്പം അതിന് സാഹചര്യമൊരുക്കി, വി.പി.സത്യന് നിത്യസ്മാരകം പോലെ ഒരു സിനിമ തീർത്ത സംവിധായകൻ പ്രജേഷ് സെന്നിനോടുള്ള നന്ദിയും കടപ്പാടും തനിക്ക് പറഞ്ഞു തീർക്കാനാവാത്തതാണ് എന്നും അനിത സമ്മതിക്കുന്നു. ജീവിച്ചിരിക്കേ അദ്ദേഹത്തിന് കിട്ടാത്ത ആദരവും അംഗീകാരവും ഇപ്പോൾ സിനിമയിലൂടെ ജനങ്ങളിൽ നിന്നും ലഭിക്കുമ്പോൾ അനിത അനുഭവിക്കുന്ന ആഹ്ലാദവും നിർവൃതിയും ചെറുതല്ല. എവിടെയോ ഇരുന്ന് സത്യേട്ടന്റെ ആത്മാവും ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും എന്നു പറയുമ്പോൾ അനിതയുടെ വാക്കുകളിൽ ഗദ്ഗദം നിറഞ്ഞു. 

 


 

Latest News