ഫുജൈറയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം

ദുബായ്- വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുറഹ്മാന്  (37)  5,06,514 ദിര്‍ഹം (1  കോടി മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതിയുടെ വിധി. ഒരു വര്‍ഷത്തോളം  നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് അബ്ദുറഹ്മാന് അനുകൂലമായ കോടതി ഉത്തരവ്.
2019  ഓഗസ്‌ററ് 22 ന് ഫുജൈറയിലെ  മസാഫിയില്‍  വെച്ച് അബ്ദുറഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം. എതിര്‍ വാഹനത്തിന്റെ െ്രെഡവറുടെ അശ്രദ്ധ മൂലമാണ്  അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് ട്രാഫിക്ക് ക്രിമിനല്‍ കോടതി െ്രെഡവര്‍ക്ക് 3000  ദിര്‍ഹം പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ അബ്ദുറഹ്മാന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കുടുംബ സുഹൃത്ത് ഇസ്മായില്‍  യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ  സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇന്‍ഷുറന്‍സ് അതോറിറ്റിക്ക് മുമ്പാകെ  മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പോലീസ് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ച് യുഎഇയിലെ പ്രമുഖ  ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ 500000 ദിര്‍ഹംസ് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഇന്‍ഷുറന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.
എന്നാല്‍ സമര്‍പ്പിച്ച രേഖകള്‍ അനുസരിച്ച് അബ്ദുറഹ്മാന് പറയത്തക്ക പരിക്കുകളില്ലെന്നും  വിധിച്ച തുക അധികമാണെന്നും  കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട്  ഇന്‍ഷുറന്‍സ് കമ്പനി ദുബായ് കോടതിയില്‍ സിവില്‍ കേസ് നല്‍കി.
 അബ്ദുറഹ്മാന്റെ  അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം അബ്ദുറഹ്മാന് സാരമായ പരിക്കുണ്ടെന്നും   ഇന്‍ഷുറന്‍സ് അതോറിറ്റി വിധിച്ച തുകതന്നെ നല്‍കണമെന്നും വ്യക്തമാക്കി. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി ഇതേ വാദവുമായി അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം പൂര്‍ണമായും തള്ളി.
 

 

Latest News