ഷാർജ- യു.എ.ഇ ദേശീയപതാകയുടെ കൂറ്റൻ കരകൗശല ചുവർചിത്രം നിർമിച്ച് ഇന്ത്യൻ സ്കൂൾ ഗ്രൂപ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചു. പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പാണ് 18 മീറ്റർ നീളവും ഒമ്പത് മീറ്റർ വീതിയുമുള്ള ചതുർവർണ്ണ പതാക നിർമിച്ച് അഭിമാനകരമായ നേട്ടത്തിന് അർഹമായത്. ആറാം തവണയാണ് പെയ്സ് ഗ്രൂപ്പ് ഈ ഇനത്തിൽ ലോകറിക്കോർഡ് സൃഷ്ടിക്കുന്നത്. 50-ാമത് യു.എ.ഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ പതാക, 64 രാജ്യങ്ങളിൽ നിന്നുള്ള പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന 16,367 വ്യക്തികൾ ചേർന്നാണ് നിർമിച്ചത്. 'ഒരു സമൂഹം, വിവിധ കാര്യങ്ങൾ' എന്ന സന്ദേശമാണ് പതാക നൽകുന്നതെന്ന് പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു.
ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, പെയ്സ് ഇന്റർനാഷണൽ സ്കൂൾ, പെയ്സ് ബ്രിട്ടീഷ് സ്കൂൾ, അജ്മാനിലെ ദൽഹി പ്രൈവറ്റ് സ്കൂൾ, ദുബായിലെ പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂൾ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് പതാക ഒരുക്കിയത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക വിധികർത്താവായ അഹമ്മദ് ബുച്ചേരിയും പീസ് എജ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ പി.എ ഇബ്രാഹിം ഹാജിയും ചരിത്രനേട്ടത്തെ പ്രശംസിച്ചു.